കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ...
എന്നാൽ ലഗേജുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത് എവിടെ വെച്ചാണെന്നതിൽ വ്യക്തതയില്ല.
കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങുന്ന യാത്രക്കാരുടെ പരാതികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് അവരുടെ സാധനങ്ങൾ നഷ്ടപ്പെടുന്നുവെന്ന് ഒട്ടേറെ തവണ പരാതികളുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരിക്കൽ കൂടി കരിപ്പൂരിൽ ആവർത്തിച്ചു.
എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ ആറ് യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ഇത്തവണ സാധനങ്ങൾ നഷ്ടപ്പെട്ടത്. ഇവരുടെ ലഗേജുകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. സാധനങ്ങൾ നഷ്ടപ്പെട്ട യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ദുബായിൽ നിന്ന്...
കഴിഞ്ഞ ദിവസം രാത്രി ദുബായിൽ നിന്നെത്തിയ യാത്രക്കാർക്കാണ് തങ്ങളുടെ ലഗേജുകളിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടത്. എയർഇന്ത്യ എക്സ്പ്രസിൽ അർദ്ധരാത്രി രണ്ട് മണിയോടെ കരിപ്പൂരിലെത്തിയ ആറ് യാത്രക്കാരുടെ ലഗേജുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു.

സ്വർണം, വാച്ച്...
ലഗേജുകളിൽ നിന്ന് സ്വർണം, വാച്ച്, മൊബൈൽ ഫോൺ, പണം തുടങ്ങിയവ മോഷണം പോയിട്ടുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം. ഒരാളുടെ പാസ്പോർട്ടും നഷ്ടപ്പെട്ടിട്ടുണ്ട്.

വ്യക്തമല്ല...
എന്നാൽ ലഗേജുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത് എവിടെ വെച്ചാണെന്നതിൽ വ്യക്തതയില്ല. ഒരുപക്ഷേ, ദുബായിലോ, അല്ലെങ്കിൽ കരിപ്പൂരിൽ നിന്നോ സാധനങ്ങൾ നഷ്ടപ്പെട്ടിരിക്കാനാണ് സാദ്ധ്യത. എന്നാൽ കരിപ്പൂരിൽ നിന്ന് തന്നെയാണ് സാധനങ്ങൾ നഷ്ടപ്പെട്ടതെന്നാണ് യാത്രക്കാരുടെ ആരോപണം.

ഫേസ്ബുക്കിൽ...
സാധനങ്ങൾ നഷ്ടപ്പെട്ട യാത്രക്കാർ വിമാനത്താവള ജീവനക്കാരോട് പരാതി പറയുന്നതിന്റെയും, സംഭവം വിശദീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് കരിപ്പൂരിലെ സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്.

നടപടി വേണമെന്ന്...
സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് യാത്രക്കാരും പരാതി നൽകിയിട്ടുണ്ട്. മിക്കവരുടെയും ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ കരിപ്പൂരിൽ പതിവാകുന്നതിൽ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞദിവസത്തെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെവി അബ്ദുൽ ഖാദർ എംഎൽഎയും ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾ:












Click it and Unblock the Notifications