സുരേന്ദ്രന്റെ പതിനായിരത്തിലധികം വോട്ട് ജോർജിന്റേതാണെന്ന് ഏത് പൊട്ടക്കണ്ണനും അറിയാം: പിസി ജോർജ്
പൂഞ്ഞാര്‍: പത്തനംതിട്ടയിലെ കെ സുരേന്ദ്രന്റെ തോല്‍വിക്ക് പിന്നാലെ തമ്മിലടിച്ച് ബിജെപിയും പിസി ജോര്‍ജും. പിസി ജോര്‍ജ് അടുത്തിടെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് പത്തനംതിട്ടയില്‍ സുരേന്ദ്രന് നേട്ടമാവും എന്നാണ് ബിജെപി കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ ഏറ്റവും പിറകില്‍ പോയത് പിസി ജോര്‍ജിന്റെ സ്വന്തം പൂഞ്ഞാറില്‍ ആയിരുന്നു. ഇതോടെ പിസി ജോര്‍ജ് ഫാക്ടര്‍ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്ന് പ്രതികരിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് എത്തി.
പിന്നാലെ കെ സുരേന്ദ്രന് പിസി ജോര്‍ജിന്റെ മറുപടിയും എത്തി. പത്തനംതിട്ടയില്‍ എന്‍ഡിഎയ്ക്ക് അധികം ലഭിച്ച പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ജോര്‍ജിന്റെ സംഭാവനയാണ് എന്ന് ഏത് പൊട്ടക്കണ്ണനും അറിയാം എന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമയം കിട്ടിയില്ലെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
തന്റെ പാര്‍ട്ടിക്ക് എന്‍ഡിഎയില്‍ എത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ആകെ കിട്ടിയത് എട്ട് ദിവസം മാത്രമായിരുന്നു. അത് ഹോളി വീക്ക് ആയത് കൊണ്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്തില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനപക്ഷം പാര്‍ട്ടിയില്‍ മാത്രമല്ല ബിജെപിയിലും വോട്ട് ചോര്‍ച്ചയുണ്ടായി എന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
Recommended Video
ബിജെപിയെ വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയാക്കാനാണ് കേരളത്തിലെ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചു. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നു. 14 സീറ്റില്‍ യുഡിഎഫും 6 സീറ്റില്‍ എല്‍ഡിഎഫും എന്നതായിരുന്നു ധാരണ. എന്നാല്‍ സിപിഎം വാക്ക് പാലിച്ചപ്പോള്‍ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പിസി ജോര്‍ജ് ആരോപിച്ചു. മോദി പ്രഭാവത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ മാത്രമായി ചുരുങ്ങി. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിയമസഭയിലെ അംഗബലം കൂട്ടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.