പയ്യോളി മനോജിനെ കൊന്നത് സിപിഎം ഏരിയ കമ്മിറ്റിയുടെ സമ്മതത്തോടെ.. സിബിഐ കണ്ടെത്തൽ
കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായ ഒന്‍പത് സിപിഎം പ്രവര്‍ത്തകരേയും എറണാകുളം സിജെഎം കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. 12 ദിവസത്തേക്കാണ് കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജനവരി 10വരെയാണ് കസ്റ്റഡി കാലാവധി.
പയ്യോളി മനോജിന്റേത് രാഷ്ട്രീയ കൊലപാതകമാണ് എന്ന് സിബിഐ കോടതിയെ അറിയിച്ചു. മാത്രമല്ല കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നും സിബിഐ വ്യക്തമാക്കി. വിദേശത്തുളള രണ്ട് പേരുള്‍പ്പെടെ ഉള്ളവരെയാണ് പിടികൂടാനുള്ളത്.

കൊലപാതകം അറിവോടെ
പയ്യോളി മനോജിന്റെ കൊലപാതകത്തില്‍ സിപിഎം നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സിബിഐ കോടതിയെ അറിയിച്ചു. മനോജിനെ കൊല്ലാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും ആ തീരുമാനം ഏരിയ കമ്മിറ്റിയുടെ അനുമതിയോടെ നടപ്പിലാക്കുകയുമാണ് ചെയ്തത് എന്നാണ് സിബിഐ വാദം.

പ്രതികാരം തീർത്തുവെന്ന്
നേരത്തെ സിഐടിയു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ബാബുവിന് വെട്ടേറ്റിരുന്നു. ഈ സംഭവത്തിന്റെ പ്രതികാരമായിട്ടാണ് മനോജിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് സിബിഐ പറയുന്നു. നിലവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരില്‍ 7 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും സിബിഐ പറയുന്നു.

7 പേർ നേരിട്ട് പങ്കെടുത്തു
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ മുഖ്യസൂത്രധാരന്മാരാണ്. മനോജിനെ കൊല്ലാന്‍ തീരുമാനിച്ച ശേഷം കൃത്യം നടപ്പാക്കാന്‍ പറ്റിയ ആളുകളെ ബ്രാഞ്ചുകളില്‍ നിന്നും തെരഞ്ഞെടുത്തുവെന്നും സിബിഐ പറയുന്നു. സംഭവ ദിവസം മനോജിന്റെ വീടിന് ചുറ്റും 20 പേര്‍ ഒത്തുകൂടി. 7 പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൃത്യം നടപ്പാക്കി.

കെട്ടിച്ചമച്ചതെന്ന് പ്രതികൾ
കൊലപാതകവും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. സിപിംഎം പ്രവര്‍ത്തകരുടെ അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചത് ആണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. എന്നാലത് വിചാരണയില്‍ തെളിയിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.

സിപിഎം ഹര്‍ത്താല്‍
സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. പയ്യോളി നഗരസഭയിലും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലും സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സിപിഎം പയ്യോളി ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്‍, മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്












Click it and Unblock the Notifications