കോൺഗ്രസ് അറിഞ്ഞ് കളിച്ചത്! ജോസ് കെ മാണി രണ്ട് മാസമായി ബിജെപിക്ക് പിറകെയെന്ന് വെളിപ്പെടുത്തൽ!
കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ നീക്കം കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. പലരും അപ്രതീക്ഷിതം എന്ന് യുഡിഎഫ് നീക്കത്തെ വിലയിരുത്തുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതൊന്നും അപ്രതീക്ഷിതമായ കാര്യങ്ങള്‍ അല്ലെന്നുളള വെളിപ്പെടുത്തല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്.
യുഡിഎഫില്‍ നിന്നും പുറത്ത് പോകാന്‍ ജോസ് കെ മാണി നേരത്തെ മുതല്‍ക്കേ ആസൂത്രണം നടത്തുന്നുണ്ടായിരുന്നുവെന്നും ലക്ഷ്യം ബിജെപി ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പിസി ജോര്‍ജ് എംഎല്‍എ. ജോസ് കെ മാണിയുടെ നീക്കങ്ങള്‍ അറിഞ്ഞാണോ യുഡിഎഫ് പുറത്താക്കല്‍ നടപടിയിലേക്ക് കടന്നത് എന്ന സംശയമാണ് ഇതോടെ ഉയരുന്നത്.
ജോസ് കെ മാണി എങ്ങോട്ട്
കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫുമായുളള ജോസ് കെ മാണിയുടെ ഏറ്റുമുട്ടലുകള്‍ പാര്‍ട്ടി വൈകാതെ തന്നെ പിളര്‍ന്നേക്കും എന്നത് ഉറപ്പിച്ചിരുന്നു. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ ഇനി ജോസ് കെ മാണി എങ്ങോട്ട് എന്ന ചോദ്യമാണ് ഉയരുന്നത്. രണ്ട് സാധ്യതകളാണ് ജോസ് കെ മാണിക്ക് മുന്നിലുണ്ട്.
Recommended Video
ആകാംഷയ്ക്ക് വകുപ്പില്ല
സംസ്ഥാനത്തെ ഭരണകക്ഷിയായ എല്‍ഡിഎഫിനൊപ്പമോ അതോ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയ്ക്ക് ഒപ്പം ചേരണമോ എന്നത് ജോസ് കെ മാണി വേണം തീരുമാനിക്കാന്‍. എന്നാല്‍ ആകാംഷയ്ക്ക് വകുപ്പില്ലെന്നും തീരുമാനം ജോസ് കെ മാണി നേരത്ത തന്നെ എടുത്തതാണ് എന്നുമാണ് പിസി ജോര്‍ജിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ബിജെപിക്ക് പിറകെ
രണ്ട് മാസമായി ജോസ് കെ മാണി ബിജെപിക്ക് പിറകെ നടക്കുകയാണ് എന്നാണ് പിസി ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ഡിഎയുടെ ഭാഗമായി മാറി ഏതെങ്കിലും സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുക എന്നതാണ് ജോസ് കെ മാണിയുടെ ആഗ്രഹം എന്നും പിസി ജോര്‍ജ് പറയുന്നു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ആസൂത്രിതമാണെന്നാണ് പിസി പറഞ്ഞ് വെക്കുന്നത്.
മുഖ്യമന്ത്രി പദവി പോലും തട്ടിത്തെറിപ്പിച്ചു
ദില്ലിയില്‍ പോയി ജോസ് കെ മാണി നേരത്തെ തന്നെ ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നുവെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി. ആ അഹങ്കാരം കാരണമാണ് ജോസ് കെ മാണി മുന്നണിയില്‍ പ്രശ്‌നം ഉണ്ടാക്കിയത്. കെഎം മാണിയുടെ മുഖ്യമന്ത്രി പദവി പോലും തട്ടിത്തെറിപ്പിച്ചത് ജോസ് കെ മാണിയാണ് എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.
അപ്പനോട് പോലും നീതി കാണിച്ചില്ല
യുഡിഎഫില്‍ നിന്നും ജോസ് കെ മാണിയെ പുറത്താക്കിയ നടപടി നൂറ് ശതമാനവും ശരിയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. സ്വന്തം അപ്പനോട് പോലും നീതി കാണിക്കാത്ത വ്യക്തിയെ പുറത്താക്കിയത് നന്നായി. കോണ്‍ഗ്രസ് നേതൃത്വത്തിന് വൈകിയ സമയത്ത് എങ്കിലും വിവരം വെച്ചതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
തീരുമാനം വൈകിപ്പോയി
മുന്നണി തീരുമാനം നടപ്പിലാക്കേണ്ട ബാധ്യത ഘടകകക്ഷികള്‍ക്കുണ്ട്. ഘടകകക്ഷികള്‍ അത് ചെയ്തില്ലെങ്കില്‍ ഇടപെടാനുളള ഉത്തരവാദിത്തം മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഉണ്ട്. തങ്ങള്‍ക്ക് തന്ന വാക്ക് പാലിക്കണം എന്നാവശ്യപ്പെട്ട് രണ്ട് മാസമായി ജോസഫ് കരഞ്ഞ് കൊണ്ട് നടക്കുകയാണെന്നും തീരുമാനം വൈകിപ്പോയി എന്നും പിസി ജോര്‍ജ് പറഞ്ഞു.
കടുത്ത എതിര്‍പ്പ്
കേരള കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും ജോസ് കെ മാണിയോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു പിസി ജോര്‍ജിന്. കെഎം മാണി പാര്‍ട്ടിയേക്കാളും പ്രധാന്യം മകന്റെ രാഷ്ട്രീയ ഭാവിക്ക് നല്‍കുന്നത് പിജെ ജോസഫിനേയും പിസി ജോര്‍ജിനേയും അടക്കമുളള നേതാക്കളെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടി വിട്ട് ബിജെപി പക്ഷത്തേക്കാണ് ജോര്‍ജ് പോയത്. എന്നാല്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല താനും.
മുന്നണി വിപുലീകരിക്കാനുളള നീക്കം
അതേ വഴിയാണ് ജോസ് കെ മാണിയും തിരഞ്ഞെടുക്കുന്നത് എന്നാണ് പിസി ജോര്‍ജിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ മുന്നണി വിപുലീകരിക്കാനുളള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ജോസ് കെ മാണിയെ കിട്ടിയാല്‍ അത് നേട്ടമാകും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. അതിനായുളള ചരട് വലികള്‍ നേരത്തെ മുതല്‍ക്കേ തന്നെ നടക്കുന്നുണ്ടായിരുന്നു എന്നാണ് സൂചനകള്‍.
വീണ്ടും പിളരുമോ?
ബിജെപിയുമായുളള ജോസ് കെ മാണിയുടെ ചര്‍ച്ചകളെ കുറിച്ച് അറിഞ്ഞത് കൊണ്ടാണ് യുഡിഎഫില്‍ നിന്നും പുറത്താക്കല്‍ എന്ന കടുത്ത തീരുമാനത്തിലേക്ക് നേതൃത്വം കടന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്രമന്ത്രി സ്ഥാനം അടക്കമുളള സാധ്യതകള്‍ എന്‍ഡിഎയില്‍ ജോസ് കെ മാണിക്കുണ്ട്. എന്നാല്‍ ഒപ്പം നില്‍ക്കുന്നവരെല്ലാവരും എന്‍ഡിഎയിലേക്കും വരും എന്ന ഉറപ്പ് ജോസ് കെ മാണിക്കില്ല. അങ്ങനെ ഉളളവര്‍ തിരികെ യുഡിഎഫിലേക്ക് പോയാല്‍ ജോസിനത് തിരിച്ചടിയാവും.