''കന്യാസ്ത്രീ കന്യകയല്ല, തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല''.. നാക്കിന് എല്ലില്ലാതെ പിസി
കോട്ടയം: നാക്കിന് എല്ലില്ല എന്നൊരു ചീത്തപ്പേര് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് പണ്ടേയുണ്ട്. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കേരളത്തിലെ ജനപ്രതിനിധികളില്‍ പിസി ജോര്‍ജിനെ കടത്തി വെട്ടാന്‍ ഇന്ന് ആരുമില്ല എന്ന് തന്നെ വേണം പറയാന്‍. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നേരെ പോലും അധിക്ഷേപം ചൊരിഞ്ഞ ചരിത്രം പിസി ജോര്‍ജിനുണ്ട്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് നേരെയാണ് പിസി ജോര്‍ജ് ഏറ്റവും ഒടുവിലായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച അതേ തരത്തിലാണ് പിസി ജോര്‍ജിന്റെ വാക്കുകള്‍.

കന്യാസ്ത്രീകൾ തെരുവിൽ
പീഡന പരാതിയിന്മേല്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് സമരത്തിന് ഇറങ്ങിയത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അധിക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ
അതിനിടെയാണ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പിസി ജോര്‍ജ് കന്യാസ്ത്രീയേയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും അധിക്ഷേപിച്ചത്.

13ാം തവണയാണോ പീഡനം
കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് പറഞ്ഞു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ് എന്നും പിസി പറയുന്നു.

അവർ കന്യകയല്ല
കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് അവഹേളനം തുടര്‍ന്നു. പീഡനം നടന്ന ദിവസം തന്നെ അവര്‍ കന്യക അല്ലാതെ ആയെന്നും പിസി ജോര്‍ജ് പറഞ്ഞു. മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് വെറുതേ വിട്ടില്ല.

വൈദ്യപരിശോധന നടത്തണം
ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ബിഷപ്പിനൊപ്പം തന്നെ
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ തുടക്കം മുതല്‍ക്കേ ബിഷപ്പിനൊപ്പമാണ് പിസി ജോര്‍ജിന്റെ നിലപാട്. ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ല എന്ന് താന്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറയുന്നു. എന്നാല്‍ കന്യാസ്ത്രീയേയും ബിഷപ്പിനേയും തൂക്കി നോക്കിയാല്‍ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കുമെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

നടിയേയും അപമാനിച്ചു
ദിലീപ് കേസിലും പ്രതിക്കൊപ്പം നിന്ന പിസി ജോർജ് നടിയെ അപമാനിച്ചിരുന്നു. ദില്ലിയിലെ നിര്‍ഭയയേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി സിനിമയില്‍ അഭിനയിക്കാന്‍ പോയത് എന്നാണ് പിസി ജോര്‍ജ് ഒരിക്കൽ ചോദിച്ചത്. ഇത്രയേറെ ക്രൂര പീഡനത്തിന് ഇരയായ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമാവുകയുണ്ടായി.












Click it and Unblock the Notifications