തോമസ് ഐസക്കിന്റെ ബജറ്റിനെതിരെ പിസി ജോർജ് എംഎൽഎ; ചെലവു ചുരുക്കാൻ നടപടിയില്ലെന്ന് സുരേന്ദ്രൻ!
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷം സമരം ചെയ്ത് നിര്‍ത്തലാക്കിയ നികുതി നടപ്പിലാക്കി എൽഡിഎഫ് സർക്കാർ. 2015ലെ ഭൂനികുതി ഓര്‍ഡിനന്‍സ് ധനമന്ത്രി തോമസ് ഐസക്ക് ഈ ബജറ്റിലൂടെ പുനസ്ഥാപിച്ചുവെന്ന് പിസി ജോർജ് എംഎൽഎ. കേരളത്തിലെ കൃഷിക്കാരുടെ തലമണ്ടയ്ക്കിട്ടുള്ള ഐസക്കിന്റെ അടിയായിരുന്നു ഈ ബജറ്റെന്നും പിസി ജോർജ് പറഞ്ഞു.
'യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷം സമരം ചെയ്ത് നിര്‍ത്തലാക്കിയ നികുതിയാണിത്. ഇതാണ് ബജറ്റിലെ ഒറ്റവരി വാചകത്തിലൂടെ ഐസക്ക് പുനസ്ഥാപിച്ചിരിക്കുന്നത്. ഐസക്കിനോട് ഇതേപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് കര്‍ഷകസംഘടനകള്‍ അതിന് അനുമതി നല്‍കി എന്നാണെന്ന് പിസി ജോർജ് പറഞ്ഞു. നിയമസഭയുടെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.
രജിസ്ട്രേഷൻ ചിലവുകൾ വർധിക്കും
യുഡിഎഫ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പുനസ്ഥാപിക്കുന്നതോടെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ വീണ്ടും വര്‍ദ്ധിക്കും. ഇപ്പോള്‍ തന്നെ കേന്ദ്രനികുതിയും സംസ്ഥാന നികുതിയും ചേര്‍ന്ന് രജിസ്‌ട്രേഷന് വലിയ തുകയാണ് ചെലവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്‌റ്റേറ്റ് മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരം
നോട്ടുനിരോധനത്തിന് ശേഷം താറുമാറായി കിടക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരം നല്‍കുന്ന നടപടിയാണ് ഭൂ നികുതി വർധനവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ നയമാണോ ഇതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയണമെന്നും പിസി ജോർജ് പറഞ്ഞു.
കർഷകർ പ്രതിസന്ധിയിൽ
റബര്‍ കര്‍ഷകര്‍ ഇവിടെയുണ്ടെന്ന് ഐസക്ക് മറന്നു പോയോ? കുരുമുളകും ചുക്കും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അവരോട് കരുണ കാണിക്കണമായിരുന്നുവെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു. ബജറ്റ് പാസാക്കുന്നതിന് മുന്‍പ് ഐസക്ക് ഇത് പുനരാലോചിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവറുടെ ശമ്പളം 69000 രൂപ
ഇലക്ട്രിസിറ്റി ജീവനക്കാരനായ ഡ്രൈവറുടെ ശമ്പളം 69000 രൂപയ്ക്ക് മുകളിലാണ്. എന്നാല്‍, അഞ്ച് ഏക്കര്‍ ഭൂമി ഉള്ളവന്‍ പതിനായിരം രൂപ ഒരു മാസം ഉണ്ടാക്കാനായി പാടുപെടുകയാണെന്നും പിസി ജോർജ് പറഞ്ഞു. അതേസലമയം തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത് സാങ്കൽപ്പിക ബജറ്റാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. യാഥാർത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങൾ മാത്രം പങ്കുവെക്കുന്നതുമാണ് ബജറ്റ് പ്രസംഗമെന്നും അദ്ദേഹം ആരോപിച്ചു.
ചെലവു ചുരുക്കാൻ നടപടിയില്ല
പണം എവിടുന്നു വരും എന്നതിന് ഈ വർഷവും ഉത്തരമില്ല. ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിർദ്ദേശങ്ങൾ. നിയമനനിരോധനം തുടരും. കിഫ്ബി ഇത്തവണയും കനിയില്ല. കെഎസ്ആർടിസിയുടെ കാര്യം ഇത്തവണയും കട്ടപ്പൊകയാണെന്നും അദ്ദേഹം പറഞ്ഞു. ചെലവു ചുരുക്കാൻ ഫലപ്രദമായ നടപടി ഒന്നുമില്ല. ആകെക്കൂടി പതിവു വാചാടോപങ്ങൾ ഉണ്ടായതുകൊണ്ട് പ്രസംഗം വിരസമായില്ലെന്നു പറയാമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.