നിഷ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെ? അവർക്ക് മാനസിക വിഭ്രാന്തിയാണെന്ന് പിസി ജോർജ്
കോട്ടയം: ജോസ് കെ മാണി എംപിയുടെ പുതിയ പുസ്തകത്തിലെ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ട്രെയിൻ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അപമാനിച്ചു എന്ന ആരോപണമാണ് വൻ വിവാദത്തിന് വഴി തുറന്നത്. നേതാവിന്റെ മകൻ ഷോൺ ജോർജാണ് എന്ന തരത്തിൽ പ്രചാരണം നടന്നതോടെ വിവാദം രാഷ്ട്രീയ കോലാഹലത്തിലേക്ക് കടന്നു.
പിസി ജോർജും മരുമകൾ പാർവ്വതി ഷോണും നിഷയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ട്രെയിനിൽ നിഷയ്ക്കൊപ്പം സഞ്ചരിച്ച കാര്യം ഷോൺ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തന്നെ അപമാനിച്ചത് ഷോൺ ആണോ എന്ന കാര്യം നിഷ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ നിഷയ്ക്കെതിരെ പിസി ജോർജ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
തലമുടി എവിടെ പോയി
വാര്‍ത്താ സമ്മേളനത്തിലാണ് നിഷ ജോസിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ് നടത്തിയത്. നിഷ ക്യാന്‍സര്‍ രോഗികളെ രക്ഷിക്കാനെന്ന് പറഞ്ഞ് കോളേജ് പിള്ളേരുടെയെല്ലാം തലമുടി മുറിച്ച് കൊണ്ട് നടക്കുകയാണ്. ഒരു ക്യാന്‍സര്‍ രോഗിക്ക് പോലും ഒരു ഉപകാരവും ഇവര്‍ ചെയ്തതായി താന്‍ കേട്ടിട്ടില്ല. ആ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ മുടി സ്‌ട്രെയിറ്റ് ചെയ്ത് നടക്കുകയാണ്. കണ്ടപ്പോള്‍ തനിക്ക് നാണം തോന്നിയെന്ന് പിസി പറയുന്നു. വയസ്സാം കാലത്ത് പാല സെന്റ് തോമസ് കോളേജില്‍ പോയി എംഎയ്ക്ക് ചേര്‍ന്നു. എന്തിനാണീ വയസ്സുകാലത്ത് പഠിക്കാന്‍ വന്നതെന്ന് കോളേജിലെ പിള്ളേര്‍ ചോദിച്ചു.
അവർക്ക് മാനസിക പ്രശ്നം
ഞാന്‍ ഇലക്ഷന് നില്‍ക്കുമ്പോള്‍ നിങ്ങളെല്ലാവരും എന്റെ കൂടെ നില്‍ക്കില്ലേ അതുകൊണ്ട് കോളേജില്‍ ചേര്‍ന്നതാണ് എന്നാണ് പറഞ്ഞതെന്നും പിസി ജോര്‍ജ് പറയുന്നു. എന്തോ ഒരു മാനസിക വിഭ്രാന്തിയിലാണ് ആ പാവം എന്ന് പിസി ജോര്‍ജ് പരിഹസിക്കുന്നു. തനിക്ക് അവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും നിഷ ജോസിനെതിരെ രൂക്ഷമായ ഭാഷയില്‍ പിസി ജോര്‍ജ് പ്രതികരിച്ചിരുന്നു. നിഷയുടെ പുസ്‌കത്തിലെ ആരോപണം കെട്ടിച്ചമച്ചതാണ് എന്നാണ് പിസി നേരത്തെ പറഞ്ഞത്. തനിക്കും മകനുമെതിരെ മാണിയും ജോസ് കെ മാണിയും നടത്തുന്ന നാണം കെട്ട കളിയാണിത് എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
ആണും പെണ്ണുമല്ല ജോസ് കെ മാണി
എംപിയുടെ ഭാര്യയെന്ന നിലയ്ക്ക് ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ ഇവര്‍ക്ക് നാണമില്ലേ എന്ന് പിസി ജോര്‍ജ് ചോദിച്ചു. എട്ട് വര്‍ഷം മുന്‍പാണ് പുസ്തകത്തില്‍ പറഞ്ഞ കാര്യം നടക്കുന്നത്. അന്ന് താനും മാണിയും ഒരുമിച്ചായിരുന്നു. ജോസ് കെ മാണി അന്ന് യൂത്ത് ഫ്രണ്ടിന്റെ പ്രസിഡണ്ടായിരുന്നു. തന്റെ മകന്‍ ഷോണ്‍ ജനറല്‍ സെക്രട്ടറിയും. നിഷയെ ഷോണ്‍ അപമാനിച്ചുവെങ്കില്‍ അത്തരമൊരാളെ ജോസ് കെ മാണി എങ്ങനെ ജനറല്‍ സെക്രട്ടറിയായി കൊണ്ടു നടന്നുവെന്നും പിസി ജോര്‍ജ് ചോദിച്ചു. ഈ സംഭവത്തെക്കുറിച്ച് അന്ന് മാണിയോ ജോസ് കെ മാണിയോ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും പിസി ജോര്‍ജ് ചോദിക്കുന്നു. അറിഞ്ഞിട്ടും മിണ്ടാതിരുന്ന ജോസ് കെ മാണി ആണും പെണ്ണുമല്ലെന്നാണ് പറയേണ്ടത്.
മാണിയുടെ നാറിയ കളി
ഇത്തരം നാണംകെട്ട തന്ത്രങ്ങളിലൂടെ പിസി ജോര്‍ജിനേയും മകനേയും ഒതുക്കാനാവില്ലെന്നും പിസി വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മത്സരിക്കുന്നുവെന്ന് കേട്ട് മാണിയും മകനും ചേര്‍ന്നുണ്ടായ തരംതാണ ഏര്‍പ്പാടാണിത്. നിഷയുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. മൂവരും ചേര്‍ന്ന് ഈ നാറിയ കളി കളിച്ചത് ഷോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് തന്നെയാണ്. നിഷയുടേത് പുസ്തകം വിറ്റുപോകാനുള്ള തന്ത്രം മാത്രമാണെന്നും ട്രെയിനില്‍ വെച്ച് അപമാനിച്ചയാളുടെ പേര് വെളിപ്പെടുത്തണമെന്നും പിസി ജോര്‍ജ് പിന്നീട് ആവശ്യപ്പെട്ടിരുന്നു. നിഷയ്‌ക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പോലീസ് തള്ളിക്കളഞ്ഞിരുന്നു.
ഹസിൻ ജഹാന് മമത ബാനർജിയെ കാണണം.. കലങ്ങി മറിഞ്ഞ് ഷമി-ഹസിൻ വിവാദം..അടിയും തിരിച്ചടിയും!
വീപ്പയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്! പിന്നിൽ പെൺവാണിഭ സംഘത്തിലെ സ്ത്രീയെന്ന് സൂചന