രണ്ട് വര്‍ഷത്തോളം എസ്ഡിപിഐയുമായി അടുത്ത ബന്ധം, ഞാന്‍ ഇപ്പോള്‍ മുങ്ങിയാല്‍ പിടിക്കാനാവില്ല
കൊച്ചി: ജാമ്യത്തില്‍ ഇറങ്ങിയിട്ടും വിവാദം അവസാനിപ്പിക്കാതെ പിസി ജോര്‍ജ്. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ പ്രസംഗങ്ങളില്‍ ഖേദമില്ലെന്നാണ് പിസി ജോര്‍ജ് പറയുന്നത്. രണ്ടിടത്തും പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും തന്റെ ജാമ്യം റദ്ദാക്കിയാല്‍ ജയിലില്‍ പോകുമെന്നും ജോര്‍ജ് പറഞ്ഞു. വീട്ടിലേക്കാള്‍ സുഖമാണ് ജയിലില്‍ കഴിയാനെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.
താന്‍ ആരെയും കൊല്ലുകയോ കലാപത്തിന് ആഹ്വാനം നല്‍കുകയോ ആരുടെയെങ്കിലും കയ്യും കാലും വെട്ടുകയോ ചെയ്തിട്ടില്ലെന്നും തന്റെ മുന്നില്‍ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുകയെന്ന ധര്‍മമാണ് നിര്‍വഹിക്കുന്നതെന്നുമാണ് ജോര്‍ജ് അവകാശപ്പെടുന്നത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും പറയുന്നു. ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍, അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിതീര്‍ത്ത് സമുദായത്തിന്റെ വോട്ട് മുഴുവന്‍ കൈക്കലാക്കാനാണ് ഇവിടെ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയനേയും പിസി ജോര്‍ജ് വിമര്‍ശിച്ചു. ''പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാന്‍ ആകില്ല. ഞാന്‍ ഇപ്പോള്‍ ഇവിടെനിന്ന് മുങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പിണറായിയുടെ പോലീസിന് എന്നെ പിടിക്കാനാകില്ല. ഞാന്‍ ജനാധിപത്യ വിശ്വാസി ആയതുകൊണ്ട് നോട്ടിസ് കിട്ടിയപ്പോള്‍ത്തന്നെ പൊലീസ് സ്റ്റേഷനിലെത്തി. അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എത്തിയത്.'' ജോര്‍ജ് പറഞ്ഞു.

മഹാരാജാസ് കോളജില്‍ വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടാണ് പിണറായി വിജയന്‍ പിസി ജോര്‍ജിനെ വര്‍ഗീയവാദി എന്നു വിളിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് പിണറായിയുടേത്. 2014ലേയും 2019ലെ തിരഞ്ഞെടുപ്പുകളിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. തൃക്കാക്കരയെ വര്‍ഗീയമായി ചേരിതിരിക്കുന്ന പിണറായി ആണ് എന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത് എന്നതില്‍ പുച്ഛം തോന്നുന്നു.'' ജോര്‍ജ് പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് എസ്ഡിപിഐയുമായുള്ള ബന്ധം താന്‍ വിച്ഛേദിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ആ തന്നെയാണ് കമ്യുണിസ്റ്റുകാരനായ പിണറായി വര്‍ഗീയവാദി എന്നു വിളിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.'2016ലെ തിരഞ്ഞെടുപ്പില്‍ തനിക്ക് എസ്ഡിപിഐ പിന്തുണ നല്‍കിയിരുന്നുവെന്നും രണ്ടു വര്‍ഷത്തോളം അവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. എസ്ഡിപിഐ ഇന്ത്യയെ സ്‌നേഹിക്കുന്നവരല്ലെന്ന് അതുകൊണ്ടുതന്നെ തനിക്ക് ഉറപ്പിച്ചു പറയാനാകുമെന്നും കൂടെക്കിടന്നവനേ രാപ്പനി അറിയൂവെന്നും അതുകൊണ്ടാണ് ഇത് പറയുന്നതെന്നും ജോര്‍ജ് പറഞ്ഞു.

കേരളത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. വര്‍ഗീയ വോട്ടു നേടാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മത്സരിക്കുകയാണ്. പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചതിന് ശേഷമേ വി ഡി സതീശന്‍ അടങ്ങൂ എന്ന കാര്യത്തില്‍ ഒരു സംശയമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടു തന്നെ വിഡി സതീശനെ കണ്ടാല്‍ മിണ്ടുന്ന യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം കയ്യില്‍ ഒതുങ്ങുന്നതായി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശന്‍', പിസി ജോര്‍ജ് പറഞ്ഞു.
അനന്തപുരിയില്‍ നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിലാണ് പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ ജാമ്യത്തില്‍ ഇറങ്ങിയ ജോര്‍ജ് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തി.
ഇതിന് പിന്നാലെ ജോര്‍ജ് അറസ്റ്റിലാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോര്‍ജിന് ജാമ്യം ലഭിച്ചത്.












Click it and Unblock the Notifications