പൂഞ്ഞാർ മാത്രം പോര, യുഡിഎഫിൽ ചേരാൻ കോൺഗ്രസിന് മുന്നിൽ പിസി ജോർജിന്റെ കണ്ടീഷൻ
തിരുവനന്തപുരം: ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് ചേക്കേറും എന്നുറപ്പായ പശ്ചാത്തലത്തില്‍ യുഡിഎഫിലേക്ക് തിരികെ എത്താനുളള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പിസി ജോര്‍ജ്. നിലവില്‍ ഒരു മുന്നണിയിലും ഇടമില്ലാതെ നില്ക്കുന്ന പിസി ജോര്‍ജ്ജ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫില്‍ എത്താനാണ് ശ്രമിക്കുന്നത്.
പൂഞ്ഞാര്‍ ആണ് പിസി ജോര്‍ജിന്റെ പക്കലുളള ഏക മണ്ഡലം. ജോസ് കെ മാണി പോയതോടെ പൂഞ്ഞാര്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ജോര്‍ജ് എത്തിയാല്‍ സമവാക്യങ്ങള്‍ മാറും. പൂഞ്ഞാര്‍ മാത്രമല്ല കാഞ്ഞിരപ്പളളിയിലും പിസി ജോര്‍ജിന് നോട്ടമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ചെന്നിത്തലയ്ക്ക് താൽപര്യം
രണ്ടായി പിരിഞ്ഞ കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തുന്നതോടെ കോട്ടയം ജില്ലയിലെ സീറ്റുകളില്‍ യുഡിഎഫിന് വിജയം കഠിനമാവും എന്നുറപ്പാണ്. കോട്ടയത്ത് ജോസിന്റെ ശൂന്യത നികത്താന്‍ ആണ് പിസി ജോര്‍ജിനെ മുന്നണിയിലേക്ക് എടുക്കണം എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. പിസി ജോര്‍ജ് വരുന്നതിനോട് രമേശ് ചെന്നിത്തലയ്ക്ക് അടക്കം താല്പര്യമുണ്ട്.
ലീഗിനും എ ഗ്രൂപ്പിനും എതിർപ്പ്
എന്നാല്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന് പിസിയോട് അത്ര താല്പര്യം പോര. മാത്രമല്ല യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിനും പിസി ജോര്‍ജ് വരുന്നതിനോട് താല്പര്യമില്ല. കെഎം മാണിയുടെ കാലത്ത് കേരള കോണ്‍ഗ്രസില്‍ ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ പിജെ ജോസഫും പിസി ജോര്‍ജ്ജും അടുപ്പക്കാരായിരുന്നുവെങ്കിലും ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
തങ്ങൾക്കൊപ്പം ലയിക്കണം
കേരള കോണ്‍ഗ്രസില്‍ ലയിക്കാന്‍ തയ്യാറാണെങ്കില്‍ പിസി ജോര്‍ജിന്റെ ജനപക്ഷത്തെ മുന്നണിയില്‍ കൂട്ടാം എന്നാണ് ജോസഫിന്റെ നിലപാട്. എന്നാല്‍ പിസി ജോര്‍ജ്ജിന് ഈ നിലപാടിനോട് യോജിപ്പില്ല. ജോസ് പോയതോടെ പൂഞ്ഞാര്‍ അടക്കം കോട്ടയത്തെ ചില സീറ്റുകള്‍ കൂടി കോണ്‍ഗ്രസിനോട് ആവശ്യപ്പെടാന്‍ പിജെ ജോസഫ് പക്ഷം ആലോചിക്കുന്നുണ്ട്.
പൂഞ്ഞാര്‍ മാത്രം മതിയെങ്കില്‍ പോരാം
മറുവശത്ത് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിച്ചിരുന്ന പൂഞ്ഞാര്‍ അടക്കമുളള സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുന്നു. പിസി ജോര്‍ജ് വരികയാണ് എങ്കില്‍ പൂഞ്ഞാര്‍ ജനപക്ഷത്തിന് നല്‍കേണ്ടി വരും. പൂഞ്ഞാര്‍ മാത്രം മതിയെങ്കില്‍ പിജി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസിന് കാര്യമായ എതിര്‍പ്പില്ല.
മുന്നണിക്ക് തലവേദനയാവും
കോട്ടയത്തെയും പത്തനംതിട്ടയിലേയും മണ്ഡലങ്ങളില്‍ പിസി ജോര്ജ്ജിനുളള സ്വാധീനം ഉപയോഗപ്പെടുത്തണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. അതേസമയം ഭാവിയില്‍ പിസി ജോര്‍ജ് മുന്നണിക്ക് തലവേദനയാവും എന്നാണ് ഒരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുന്നത്. എന്തായാലും യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പിസി ജോര്‍ജ് യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പൂഞ്ഞാറിൽ ഷോണോ
പൂഞ്ഞാറിനെ കൂടാതെ കാഞ്ഞിരപ്പളളി സീറ്റ് കൂടി തങ്ങള്‍ക്ക് വേണം എന്നാണ് പിസി ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ഞാറില്‍ നിന്ന് ഇക്കുറി താന്‍ മത്സരിക്കില്ലെന്ന് പിസി ജോര്‍ജ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. പകരം മകന് ഷോണ്‍ ജോര്‍ജിനെ ആവും പൂഞ്ഞാറില്‍ മത്സരിപ്പിക്കുക. കാഞ്ഞിരപ്പളളിയില്‍ നിന്ന് മത്സരിക്കാനാണ് പിസി ജോര്‍ജ് ആലോപിചിക്കുന്നത്.
മന്ത്രിസഭയില്‍ ഇടം നല്‍കില്ല
എന്നാല്‍ കാഞ്ഞിരപ്പളളി വിട്ട് നല്കാന് കോണ്‍ഗ്രസ് തയ്യാറായേക്കില്ല. മാത്രമല്ല പൂഞ്ഞാറില്‍ ജയിച്ചാലും മന്ത്രിസഭയില്‍ ഇടം നല്‍കാനും സാധിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പിസി ജോര്‍ജ് യുഡിഎഫില്‍ ചേരുന്നതിനോട് കോട്ടയത്തെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ട്. പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കിയിരുന്നു.
യുഡിഎഫില്‍ ചേരാന്‍ തയ്യാർ
ജനപക്ഷം പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനും ആഗ്രഹം യുഡിഎഫുമായി ചേരുന്നതിനോടാണ് താല്പര്യമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫില്‍ ചേരാന്‍ തങ്ങള്‍ തയ്യാറാണ്. അക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനം പറയേണ്ടത് അവരാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ അടക്കം കൊഴിഞ്ഞ് പോകുന്ന പശ്ചാത്തലത്തില്‍ ഏതെങ്കിലും മുന്നണിയില്‍ ഇടം പിടിക്കുക എന്നത് പിസി ജോര്‍ജ്ജിന് അനിവാര്യമാണ്.
Recommended Video