ശബരിമല യുവതി പ്രവേശം കത്തിക്കാന്‍ പിസി ജോര്‍ജ്ജ്.. ബിജെപിയുമായി സഹകരിക്കും
ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്ജ് ബിജെപിയിലേക്ക് അടുക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നെങ്കിലും ഒരു തുറന്ന നിലപാട് പ്രഖ്യാപിക്കാന്‍ പിസി തയ്യാറായിരുന്നില്ല. പലപ്പോഴായുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബിജെപിയുമായി അയിത്തമില്ലെന്നും ബിജെപിക്കാര്‍ മോശക്കാരാണെന്ന് തോന്നിയിട്ടില്ലെന്നുമായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.അതേസമയം കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഇപ്പോള്‍ തുല്യ അകലമാണ് പാലിക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പിസി ജോര്‍ജ്ജ് തുറന്ന യുദ്ധം പ്രഖ്യാപിച്ച പിന്നാലെ പിസി എന്‍ഡിയിലേക്ക് തന്നെയെന്ന് ഏറെ കുറെ വ്യക്തമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം സഖ്യം പ്രഖ്യാപിച്ചത്. ഇപ്പോള്‍ നിയമസഭയിലും ജനപക്ഷം ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ
സഹകരിച്ച് പ്രവര്‍ത്തിക്കും
ശബരമിലവിഷയത്തില്‍ ഇടഞ്ഞ പിസി ജോര്‍ജ്ജ് ഒടുവില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി ധാരണയിലെത്തി.
ചര്‍ച്ച നടന്നു
ശബരിമല വിഷയം പശ്ചാത്തലമാക്കി ജനപക്ഷം ബിജെപിയുമായി അടുക്കുന്നു എന്ന പ്രചാരണങ്ങള്‍ക്കിടെയാണ് നിയമസഭയില്‍ അടക്കം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപിയും ജനപക്ഷവും തമ്മില്‍ ധാരണയായത്.പിസി ജോര്‍ജ്ജ് എംഎല്‍എയും ബിജെപി എംഎല്‍എ ഒ രാജഗോപാലും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.
യുവതീ പ്രവേശനം തടയും
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിനൊപ്പം വിശ്വാസ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും പിണറായി വിജയന്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തയാളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. എന്ത് വില കൊടുത്തും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
മുന്നറിയിപ്പ്
പിന്നാലെ ബിജെപിയുടെ നേതൃത്വത്തിലുള്ള നാമജപ പ്രതിഷേധങ്ങളിലടക്കം പിസി ജോര്‍ജ്ജ് പങ്കെടുത്തിരുന്നു. പോലീസിനെ ഉപയോഗിച്ച് യുവതികളെ ശബരിമലയിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്നുമൊക്കെയായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പ്
ശബരിമലയ്ക്ക് വേണ്ടി ഏകദിന ഉപവാസം പോലും പിസി ജോര്‍ജ്ജ് നടത്തിയിരുന്നു.ഇതോടെ പിസി ജോര്‍ജ്ജ് ബിജെപിയുമായി അടുക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകളും വന്നു. എന്നാല്‍ ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ വ്യക്തമാക്കാമെന്നാണ് പി സി ജോർജിന്റ വിശദീകരണം
ബന്ധം വെട്ടി
അതിനിടെ കഴിഞ്ഞ ദിവസം സര്‍ക്കാരിന്‍റെ ശബരിമല നിലപാടില്‍ പ്രതിഷേധിച്ച് സിപിഎമ്മും ജനപക്ഷവും ചേര്‍ന്ന് ഭരിക്കുന്ന പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിനെതിരെ
ഭരണത്തില്‍ ഏറുമ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനംപക്ഷം പാര്‍ട്ടിക്ക് നല്‍കുമെന്നാണ് ധാരണ. എന്നാല്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം രൂപപ്പെട്ടതോടെയാണ് സിപിഎമ്മിനെതിരെ ജനപക്ഷം രംഗത്തെത്തിയത്.
അവിശ്വാസ പ്രമേയ നോട്ടീസ്
നേരത്തേ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം ജനപക്ഷം നേതാവ് ലിസമ്മ രാജിവെച്ചിരുന്നു.ഇതിന് പിന്നാലെ തന്നെ സിപിഎമ്മിന്‍റെ പ്രസിഡന്‍റായ രമേശ് ബി വെട്ടിമറ്റത്തിനുള്ള പിന്തുണയും ജനപക്ഷം പിന്‍വലിച്ചു.തുടര്‍ന്ന് പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് ജനപക്ഷം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ആചാര സംരക്ഷണം
പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ മൂന്നുവർഷം സി.പി.എമ്മും ജനപക്ഷവും കൈകോർത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ അവസാനിപ്പിച്ചത്. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പി സി ജോർജിന്റ പിന്തുണ ഗുണമാകുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റ വിലയിരുത്തൽ.
സൂചന നല്‍കി
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷിയോഗത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും പിസി ജോര്‍ജ്ജും നേരത്തേ മാധ്യമങ്ങളെ കണ്ട് ഒരുമിച്ച് നില്‍ക്കുമെന്ന് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
നിയമസഭയിലും ഒപ്പം
നിയമസഭയിലും ബിജെപിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതോടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികൾക്ക് ഒപ്പം തന്നെ ഇരുകക്ഷികളും ഉണ്ടാകുമെന്ന് ബിജെപിയും ജനപക്ഷവും വ്യക്തമാക്കി.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആലോചനയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
സ്നേഹം കൂടുതലാണ്
ശബരിമല വിഷയത്തില്‍ ബിജെപിയോട് സ്‌നേഹം കൂടുതലാണ്. ഏറ്റവും വൃത്തികെട്ട പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തേ ബിജെപിയുമായി താന്‍ സഹകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ബിജെപി അനുമതി നല്‍കുന്നതെന്നും പിസി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണികളുടേയും പിന്തുണയില്ലാതെയായിരുന്നു പിസി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചത്. ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ജനപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ അഭിമന്യു വധത്തോടെ എസ്ഡിപിഐയെ പിസി തള്ളിപറഞ്ഞിരുന്നു.