പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം
ഒടുവില്‍ കരയ്ക്കടിഞ്ഞ് ജനപക്ഷം. എന്‍ഡിഎയുടെ ഭാഗമാകുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. മുന്നണി പ്രവേശനം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തിയതായും ജോര്‍ജ്ജ് അറിയിച്ചു.
ഇടതും വലതും ഒരുപോലെ ജോര്‍ജ്ജിന് മുന്നില്‍ വാതിലടച്ചതോടെയാണ് പിസി ജോര്‍ജ്ജ് എന്‍ഡിഎയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിര്‍ണായക സ്വാധീനമുള്ള പിസി ജോര്‍ജ്ജിന്‍റെ പുതിയ നീക്കം കനത്ത തിരിച്ചടിയാകും ഇരുമുന്നണികള്‍ക്കും നല്‍കുക. വിശദാംശങ്ങളിലേക്ക്
കരയ്ക്കടിഞ്ഞ് പിസി
ശബരിമല വിഷയം കൊടുംപിരി കൊണ്ടു നില്‍ക്കുമ്പോഴായിരുന്നു പിസി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ബിജെപിയോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് കറുപ്പുടുത്ത് ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനൊപ്പം പിസി നിയമസഭയിലും എത്തി. ഇതോടെ പിസിയുടെ എന്‍ഡിഎ പ്രവേശനം ഏറെ കുറേ ഉറപ്പിച്ചിരുന്നു.
യോഗത്തില്‍ തിരുമാനം
എന്നാല്‍ ജോര്‍ജ്ജിന്‍റെ നീക്കത്തിനെതിരെ ജനപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. മാത്രമല്ല എന്‍ഡിഎയിലേക്ക് ജോര്‍ജ്ജിനെ ക്ഷണിക്കുന്നതില്‍ ദേശീയ നേതൃത്വവും വലിയ താത്പര്യം എടുക്കാതായതോടെ ജോര്‍ജ്ജിന്‍റെ എന്‍ഡിഎ പ്രവേശം വഴി മുട്ടി.പിന്നീട് ബിജെപിയുമായി പിസി അകലം പാലിച്ചു.
യുഡിഎഫ് വഞ്ചിച്ചു
അതേസമയം ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമം പിസി ജോര്‍ജ്ജ് തുടര്‍ന്ന് കൊണ്ടേയിരുന്നു. ശബരിമല വിഷയത്തെടെ എല്‍ഡിഎഫിലേക്കുള്ള വാതില്‍ ജോര്‍ജ്ജിന് മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരുന്നു. ഇതോടെ യുഡിഎഫ് ലക്ഷ്യം വെച്ച് വീണ്ടും ജോര്‍ജ്ജ് ദില്ലിയില്‍ എത്തി.
കൂടിക്കാഴ്ച പാളി
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ജോര്‍ജ്ജ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും സോണിയ പിസിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി പോലും നല്‍കിയില്ല. കേരള ഘടകം നേതാക്കളും പിസിയുടെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തു.
സ്ഥാനാര്‍ത്ഥിത്വം
ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള പിസിയുടെ ശ്രമം എട്ട് നിലയില്‍ പരാജയപ്പെട്ടു. ഇതിനിടെ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും പിസി പ്രഖ്യാപിച്ചു.
അകറ്റി നിര്‍ത്തി യുഡിഎഫ്
എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ പിസി തന്‍റെ പ്രഖ്യാപനം പിന്‍വലിച്ചു. താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെന്നും ഇടതുപക്ഷത്തെ വീഴ്ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പിസി പറഞ്ഞു.എന്നാല്‍ തന്നെ കോണ്‍ഗ്രസ് പറ്റിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി.
വഞ്ചകര്‍
യുഡിഎഫുമായി സഹകരിച്ച് പോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്നും എന്നാല്‍ അവര്‍ തന്നെ ചതിച്ചെന്നും പിസി പറഞ്ഞു. വഞ്ചകരുമായി ഇനി ബന്ധത്തിന് ഇല്ല. മുന്നണിയില്‍ എടുക്കാമെന്ന് വ്യക്തമാക്കി പലയിടത്തേക്കും വിളിച്ചു വരുത്തി യുഡിഎഫ് തന്നെ അപമാനിച്ചു. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് യുഡിഎഫ് പ്രവേശനത്തിന് കത്തുനല്‍കിയത്. ആ കത്തിന് മറുപടിപോലും ഇതുവരെ നല്‍കിയല്ല, പിസി പറഞ്ഞു.
എന്‍ഡിഎയുടെ ഭാഗം
ഇനി താന്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. ജനപക്ഷം സംസ്ഥാന നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി അനൗപചാരിക സംഭാഷണം നടന്നിരുന്നു. പത്തനംതിട്ടയില്‍ താന്‍ മത്സരിക്കില്ലെന്നും പിസി അറിയിച്ചു.
കെ സുരേന്ദ്രന് പിന്തുണ
എന്‍ഡിഎയുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ ഉടന്‍ തന്നെ കാണും. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും പിസി ജോര്‍ജ്ജ് അറിയിച്ചു. വിശ്വാസികളെ അടിച്ച് തകര്‍ക്കുന്ന നാണംകെട്ട ഭരണമാണ് ഇടതുപക്ഷം നടത്തുന്നത്.
ചതിയന്‍മാര്‍
ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടും വര്‍ഗീയ വാദികളാണ് അവരുമായി യോജിച്ച് പോകില്ല, പിസി പറഞ്ഞു.ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍.
കനത്ത തിരിച്ചടി
പിസി ജോര്‍ജിന് വലിയ സ്വാധീനമുളള പൂഞ്ഞാര്‍ അടക്കമുളള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടല്‍. ഇത് ഇടത് വലതു മുന്നണികള്‍ക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ
തിരഞ്ഞെടുപ്പ്
2019:
വൺഇന്ത്യ
ഇലക്ഷൻ
സ്പെഷൽ
പേജ്
കാണൂ