ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'
കോട്ടയം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി രാജ്യവ്യാപകമായി ധനശേഖരണം നടത്തുകയാണ് ആര്‍എസ്എസ്. കേരളത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും പിസി ജോര്‍ജ്ജും അടക്കമുളളവര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയത് വിവാദമായിരിക്കുകയാണ്.
രാമക്ഷേത്രത്തിന് പണം നല്‍കിയതില്‍ തെറ്റ് പറ്റിയെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ ഇനിയും പണം നല്‍കുമെന്നും ആരും പേടിപ്പിക്കാന്‍ വരേണ്ടെന്നുമാണ് പിസി ജോര്‍ജിന്റെ നിലപാട്. വിശദാംശങ്ങള്‍ ഇങ്ങനെ
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
തനിച്ച് മത്സരിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാനുളള പിസി ജോര്‍ജിന്റെ നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. പ്രാദേശിക തലത്തിലെ എതിര്‍പ്പാണ് പിസി ജോര്‍ജിന് വിനയായിരിക്കുന്നത്. അതുകൊണ്ട് തന്നെ പൂഞ്ഞാറില്‍ ഇത്തവണയും പിസി ജോര്‍ജ് തനിച്ച് തന്നെ മത്സരിച്ചേക്കും. യുഡിഎഫില്‍ എടുക്കുന്നില്ലെങ്കില്‍ പാലായിലും മത്സരിക്കുമെന്നാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്.
രാമക്ഷേമ നിര്‍മ്മാണത്തിന് സംഭാവന
2016ല്‍ പൂഞ്ഞാറില്‍ എളുപ്പത്തില്‍ വിജയിച്ച പിസി ജോര്‍ജിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നാണ് കരുതുന്നത്. ഒട്ടേറെ തവണ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജിന് മണ്ഡലത്തില്‍ പഴയ പിന്തുണ എല്ലാ വിഭാഗത്തില്‍ നിന്നുമില്ല. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കെ രാമക്ഷേമ നിര്‍മ്മാണത്തിന് പിസി ജോര്‍ജ് സംഭാവന നല്‍കിയത് ഒന്നും കാണാതെ അല്ലെന്നാണ് വിലയിരുത്തുന്നത്.
ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു
കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജ് രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം സംഭാവന ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. 'പൂഞ്ഞാര്‍ എംഎല് എ പിസി ജോര്‍ജില്‍ നിന്ന് അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര നിധി ആര്‍എസ്എസ് കോട്ടയം സേവാ പ്രമുഖ് ആര് രാജേഷ് ഏറ്റുവാങ്ങുന്നു' എന്ന തലക്കെട്ടോടെയുളള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
'പളളി പണിയാനും കാശ് കൊടുത്തിട്ടുണ്ട്'
പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ: ''താന്‍ ഒരു റോമന്‍ കത്തോലിക്കന് ആണ്. പക്ഷേ ഒരു കാര്യമുണ്ട്. താന്‍ ഒരു ദൈവ വിശ്വാസിയാണ്. താന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അള്ളാഹുവിലും ചിലര്‍ പരമേശ്വരനിലും വിശ്വസിക്കുന്നു. എല്ലാം ദൈവ വിശ്വാസമാണ്. മോസ്ക് പണിയാനും പളളി പണിയാനും താന്‍ കാശ് കൊടുത്തിട്ടുണ്ട്''.
ആരും പേടിപ്പിക്കാന്‍ വരേണ്ട
അതുപോലെ രാമക്ഷേത്ര നിര്‍മ്മാണത്തിനും പണം കൊടുത്തിട്ടുണ്ട്. ചോദിച്ചാല്‍ ഇനിയും പണം കൊടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ അത് പറഞ്ഞ് ആരും പേടിപ്പിക്കാന്‍ വരേണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. ആര്‍എസ്എസിന് പണം സംഭാവന നല്‍കിയതിനെ കുറിച്ചുളള ചോദ്യത്തിന് പണം ആര് പിരിക്കാന്‍ നടക്കുന്നു എന്നതിലല്ല കാര്യം എന്നും എന്ത് ആവശ്യമാണ് എന്നതാണ് വിഷയമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
ഹൈന്ദവ വോട്ടുകൾ ലക്ഷ്യം
രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ എല്‍ദോസ് കുന്നപ്പളളി എംഎല്‍എയേയും പിസി ജോര്‍ജ് വിമര്‍ശിച്ചു. സംഭാവന നല്‍കിയത് തെറ്റായിപ്പോയി എന്ന് പറഞ്ഞ എല്‍ദോസ് കുന്നപ്പളളി എംഎല്‍എയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റെ നടപടി എംഎല്‍എ വര്‍ഗ്ഗത്തിന് തന്നെ മാനക്കേടാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ടാണ് പിസി ജോർജിന്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
' താന്‍ കബളിപ്പിക്കപ്പെട്ടതാണ്'
ആര്‍എസ്എസ് ജില്ലാ പ്രചാരകിന് രാമക്ഷേത്ര നിര്‍മ്മണത്തിന് സംഭാവന കൈമാറുന്ന ചിത്രം പുറത്ത് വന്നതോടെയാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വിവാദത്തിലായത്. എന്നാല്‍ താന്‍ കബളിപ്പിക്കപ്പെട്ടതാണ് എന്നാണ് എംഎല്‍എയുടെ വാദം. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഹിന്ദു സംഘടനാ നേതാക്കള്‍ തന്നെ സമീപിച്ചത് എന്ന വിവരം അറിഞ്ഞില്ലെന്നും എംഎല്‍എ വിശദീകരിക്കുകയുണ്ടായി.
7 ലക്ഷം രൂപ എന്‍എസ്എസ് വക
രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍എസ്എസും കഴിഞ്ഞ ദിവസം സംഭാവന നല്‍കിയിരുന്നു. 7 ലക്ഷം രൂപയാണ് എന്‍എസ്എസ് രാമക്ഷേത്രത്തിന് വേണ്ടി സംഭാവന ചെയ്തത്. ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം നിലയ്ക്കാണ് രാമക്ഷേത്രത്തിന് സംഭാവന നല്‍കിയത് എന്നുമാണ് എന്‍എസ്എസിന്റെ വിശദീകരണം. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.
താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം
Recommended Video