പിസി ജോര്‍ജ്ജിന് ഹൈക്കോടതിയില്‍ തിരിച്ചടി; വിശദീകരണത്തിന് ശേഷം ഹര്‍ജി, ചെന്നില്ലെങ്കില്‍ അറസ്റ്റ്?
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതിയുമായി മുന്നോട്ട് വന്ന കന്യാസ്ത്രീയെ അപമാനിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ ദേശീയ തലത്തിലടക്കം വലിയ പ്രതിഷേധമായിരുന്നു നടന്നത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പിസി ജോര്‍ജ്ജിനോട് നേരിട്ട ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ വേശ്യയെന്നായിരുന്നു പിസി ജോര്‍ജ്ജ് വിശേഷിപ്പിച്ചത്. പിന്നീട് വ്യാപക പ്രതിഷേധങ്ങളെ തുടര്‍ പിസി ജോര്‍ജ്ജ് ഈ പരമാര്‍ശം പിന്‍വലിച്ചെങ്കിലും ദേശീയ വനിതാ കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു വനിതാ കമ്മീഷന്റെ നടപടിക്കെതിരെ പിസി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയില്‍ നിന്ന് കടുത്ത തിരിച്ചടിയാണ് പിസി ജോര്‍ജ്ജിന് ഉണ്ടായിരിക്കുന്നത്.
കന്യാസ്ത്രീക്കെതിരെ
കോട്ടയത്ത് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീക്കെതിരെ ജോര്‍ജ്ജ് അധിക്ഷേപമരായ പരാമര്‍ശം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചായിരുന്നു വനിതാ കമ്മീഷന്റെ നടപടി.
പിസി ജോര്‍ജ്ജ് നേരിട്ടത്
വനിതാകമ്മീഷന്റെ നിര്‍ദ്ദേശത്തെ പരിഹാസ പൂര്‍വ്വമായിട്ടായിരുന്നു പിസി ജോര്‍ജ്ജ് നേരിട്ടത്. യാത്രാബത്ത നല്‍കിയാല്‍ അങ്ങോട്ട് വരാം ഇല്ലെങ്കില്‍ വനിതാ കമ്മീഷന്‍ ഇങ്ങോട്ട് വരട്ടെ എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി. യാത്രാ രേഖകള്‍ കാണിച്ചാല്‍ പണം തരാമെന്ന് വനിതാ കമ്മീഷനും വ്യക്തമാക്കി.
വനിതാ കമ്മീഷന്റെ നടപടിക്കെതിരെ
ഇതിനിടേയായായിരുന്നു വനിതാ കമ്മീഷന്റെ നടപടിക്കെതിരെ പിസി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ വനിതാ കമ്മീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു പിസി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.
കോടതിയില്‍
വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതല്ലാത്തതിനാല്‍ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയായിരുന്നു പിസി ജോര്‍ജ്ജ് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിമിനല്‍ വകുപ്പ് ചേര്‍ത്ത് സമാന ഹര്‍ജി നല്‍കിയെങ്കിലും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പിന്‍വലിച്ചു
ഇതിനേ തുടര്‍ന്നായിരുന്നു ഇന്നലെ റിട്ട് ഹര്‍ജിയുമായി ജോര്‍ജ്ജ് വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍ കമ്മീഷന് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയ ശേഷം കേസ് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ രണ്ട് ഹര്‍ജ്ജികളും പിസി ജോര്‍ജ്ജ് പിന്‍വലിക്കുകയായിരുന്നു.
ഇന്ന്
ഈ മാസം 20 ന് (ഇന്ന്) വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജോര്‍ജ്ജിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് വനിതാ കമ്മീഷന്റെ നീക്കം.
എത് വെല്ലുവിളി വന്നാലും
ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തല്‍ പോകണോ വേണ്ടയോ എന്നുള്ളത് എന്റെ തീരുമാനമാണ്. എത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ടെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.
ധാരണയുള്ള കാര്യത്തില്‍
വനിതാ കമ്മീഷനല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള ഒരു കാര്യത്തില്‍ പേടിക്കില്ലെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ ഒരു മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ വനിതാ കമ്മീഷന്റെ നടപടികളെ ഭയക്കേണ്ടതുണ്ടെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അധികാരം
വനിതാ കമ്മീഷന്‍ വിളിച്ചു വരുത്തുന്നത് ശിക്ഷാനടപടിയല്ല. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മീഷനുണ്ട്. വിളിച്ചു വരുത്തുന്നവര്‍ക്ക് ബത്ത അനുവദിക്കുന്ന രീതി വനിതാ കമ്മീഷനില്ല.
പോലീസിനോട് ആവശ്യപ്പെടാം
കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും വനിതാ കമ്മീഷനുണ്ട്. പിസി ജോര്‍ജ്ജ് ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീനു പരാതി നല്‍കാനും സാധിക്കും.
അനുവദിച്ച സമയം
അനുവദിച്ച സമയം കഴിഞ്ഞിട്ടും പിസി ജോര്‍ജ്ജ് വനിതാ കമ്മീഷന് മുന്നില്‍ ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ കടുത്ത നടപടികളിലേക്ക് കടക്കുമോ അതോ വിഷയത്തില്‍ പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞതിനാല്‍ നടപടികള്‍ അവസാനിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.