'നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്വർണ്ണക്കടത്ത് കേസ് പിണറായിയുടെ വീട്ടിലെത്തിക്കണം', തുറന്നടിച്ച് പിസി ജോർജ്
കൊച്ചി: വിവാദ സ്വര്‍ണ്ണക്കടത്ത് കേസ് സര്‍ക്കാരിനും സിപിഎമ്മിനും എതിരെ പ്രധാന പ്രചരണ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും അടക്കമുളള പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി അടക്കമുളള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും അതിന് പിന്നില്‍ ബിജെപി രാഷ്ട്രീയമാണ് എന്നുമാണ് ഇടതുപക്ഷം ആരോപിക്കുന്നത്.
അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയും പ്രതിപക്ഷം ആരോപണ മുന തിരിച്ചിട്ടുണ്ട്. അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്.
പിണറായി വിജയന്റെ വീട്ടിലെത്തിക്കാനുളള ശ്രമം
സ്വര്‍ണ്ണക്കടത്ത് കേസ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പിണറായി വിജയന്റെ വീട്ടിലെത്തിക്കാനുളള ശ്രമം ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നതെന്നാണ് താന്‍ സംശയിക്കുന്നതെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം. കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും മാപ്പ് സാക്ഷിയാക്കാന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം വേറെന്താണെന്നും പിസി ജോര്‍ജ് ചോദിച്ചു.
വേറെ ലക്ഷ്യം അവര്‍ക്കുണ്ട്
യഥാര്‍ത്ഥ പ്രതികളെ അല്ല ഇഡിക്ക് ആവശ്യം. വേറെ ലക്ഷ്യം അവര്‍ക്കുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. സ്വപ്‌ന സുരേഷ് അഞ്ചാറ് മാസമായി ഇഡിയുടെ കസ്റ്റഡിയിലാണ്. അവിടെ വെച്ച് സ്വപ്‌ന സത്യം തുറന്ന് പറഞ്ഞതാണോ അതോ ആരെങ്കിലും അവരെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നുളള കാര്യങ്ങള്‍ അറിയണം എന്നും എഡിറ്റേഴ്‌സ് അവറില്‍ പിസി ജോര്‍ജ് പറഞ്ഞു.
മാപ്പ് സാക്ഷിയാക്കാന്‍ ശ്രമം
സ്വര്‍ണ്ണക്കടത്തിന് ഇത്രത്തോളം കൂട്ട് നിന്ന സ്വപ്‌ന സുരേഷിനേയും കളളക്കടത്ത് ബന്ധമുളള ശിവശങ്കറിനേയും ആണ് ഇഡി മാപ്പ് സാക്ഷിയാക്കാന്‍ ശ്രമം നടത്തുന്നത്. അന്ന് മുതല്‍ തനിക്ക് സംശയമുണ്ട്. പ്രധാന കുറ്റവാളികള്‍ അവരാണ്. അതിനര്‍ത്ഥം രാഷ്ട്രീയ നേതൃത്വമാണ് ഇഡിയുടെ ലക്ഷ്യം എന്നാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഇഡിയുടെ ഉദ്ദേശം വേറെയാണ്
അന്വേഷണം നിഷ്പക്ഷമാണെങ്കില്‍ ഇഡിക്ക് ആരെയും പ്രതി ചേര്‍ക്കാം. തന്നെയോ മുഖ്യമന്ത്രിയേയോ സ്പീക്കറേയോ പ്രതിയാക്കാം. അതിനൊന്നും പ്രശ്‌നമില്ല. ഇവിടെ അതല്ല സംഭവിക്കുന്നത്. പ്രധാന പ്രതികളെ മാപ്പ് സാക്ഷിയാക്കുന്നതിലൂടെ ഇഡിയുടെ ഉദ്ദേശം വേറെയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. അരിയാഹാരം കഴിച്ചിട്ടാണ് ഇത് പറയുന്നതെന്നും പിസി പറഞ്ഞു.
ചിന്തിക്കാന്‍ പോലും തനിക്ക് കഴിയില്ല
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പിസി ജോര്‍ജ് തളളി. സ്പീക്കറെ കുറിച്ച് അത്തരത്തില്‍ ചിന്തിക്കാന്‍ പോലും തനിക്ക് കഴിയില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. കാരണം അദ്ദേഹം ഡിവൈഎഫ്‌ഐക്കാരനാണ്. പിന്നീട് ആണ് മാര്‍ക്‌സിസ്റ്റുകാരനായത്. ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ യുവജന പാര്‍ട്ടിയില്‍ സജീവമായിരുന്നു അദ്ദേഹം.
പാര്‍ട്ടി പിരിച്ച് വിടുന്നതാണ് ഭേദം
ആ യുവജന സംഘടനയുടെ അഖിലേന്ത്യാ നേതാവായിരുന്നു ശ്രീരാമകൃഷ്ണന്‍. അത്തരത്തിലുളള ഒരാള്‍ ഇങ്ങനെ ചെയ്തു എന്നത് ശരിയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ച് വിടുന്നതാണ് ഭേദമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇത്തരത്തിലൊന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റ് ചെയ്തിട്ടുണ്ട്
ശ്രീരാമകൃഷ്ണന് 24 കൂട്ടം മരുന്നുണ്ട്. ആരോഗ്യമില്ല. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നപ്പോള്‍ പോലീസിന്റെ മര്‍ദ്ദനമേറ്റാണതെല്ലാം. ഇത്രയും ത്യാഗം സഹിച്ച വ്യക്തി ഇങ്ങനെ ആവുക എന്നത് ചിന്തിക്കാനാവുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
Recommended Video