'ഉളുപ്പില്ലാത്ത സ്വഭാവം', രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്നമായി, നിയമസഭയിൽ പിസി ജോർജ്
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരെ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിരിക്കുകയാണ് കേരള നിയമസഭ. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് സഭയില്‍ സംസാരിച്ചു
ജനപക്ഷം പാര്‍ട്ടിയുടെ ഏക എംഎല്‍എയായ പിസി ജോര്‍ജ് ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കര്‍ഷകരെ കൊന്ന് തിന്നുന്ന നിയമം കൊണ്ടുവന്നിട്ട് അത് ശരിയാണ് എന്ന് പറയുന്നത് ഉളുപ്പില്ലാത്ത സ്വഭാവം ആണെന്ന് പിസി ജോര്‍ജ് തുറന്നടിച്ചു.
രണ്ട് വര്‍ത്തമാനം പറയാമല്ലോ
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നിയമത്തിന് എതിരെ രണ്ട് വര്‍ത്തമാനം പറയാമല്ലോ എന്ന ആവേശത്തിലാണ് താന്‍ സഭയിലേക്ക് വന്നത് എന്ന് സഭയില്‍ സംസാരിച്ച് തുടങ്ങവേ പിസി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രമേയം കേട്ടപ്പോള്‍ ആവേശം ഇരട്ടിയായി. പ്രതിപക്ഷത്ത് നിന്ന് കെസി ജോസഫിന്റെ ഭേദഗതികള്‍ കൂടി കേട്ടപ്പോള്‍ ആവേശം നാലിരട്ടിയായി.
കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവനായിപ്പോകില്ലേ
അവസാനം ഒ രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്നമായി എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കര്‍ഷക വിരുദ്ധ നയമല്ലെന്നും കര്‍ഷകനെ വളര്‍ത്താനുളള നയമാണ് എ്ന്നുമാണ് രാജഗോപാല്‍ പറയുന്നത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ പ്രമേയത്തെ അനുകൂലിച്ചാല്‍ കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവനായിപ്പോകില്ലേ എന്ന പേടിയാണ് ഉളളതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഉളുപ്പില്ലാത്ത സ്വഭാവം
കര്‍ഷകരുടെ തലയ്ക്ക് അടിക്കുക മാത്രമല്ല, അവരെ കൊന്ന് തിന്നുക കൂടി ചെയ്യുന്ന ഒരു നിയമം കൊണ്ടുവന്നിട്ട് അത് ശരിയാണ് എന്ന് പറയുന്നത് ഉളുപ്പില്ലാത്ത സ്വഭാവം എന്നല്ലാതെ എന്ത് പറയാനാണ് എന്നും പിസി ജോര്‍ജ് ചോദിച്ചു. പെട്രോളിന്റെ വില വര്‍ധിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും മിണ്ടാതിരിക്കുന്നത് വില കൂട്ടുമ്പോള്‍ കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് വേണ്ടിയല്ലേ എന്നും പിസി ജോര്‍ജ് എംഎല്‍എ കുറ്റപ്പെടുത്തി.
അദാനി രണ്ടാം സ്ഥാനത്ത് എത്തി
മോദി സര്‍ക്കാര്‍ വന്നിട്ട് ഇത്രയും കൊല്ലമായി. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് കിടന്ന അദാനി രണ്ടാം സ്ഥാനത്ത് എത്തിയെങ്കില്‍ കോര്‍പറേറ്റുകളുടെ കടന്നുകയറ്റം രാജ്യത്ത് പാവങ്ങളുടെ മേല്‍ എത്രമാത്രം ശക്തിമത്താണ് എന്ന് മനസ്സിലാക്കാമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. താന്‍ വരുന്നത് പാവപ്പെട്ട റബ്ബര്‍ കൃഷിക്കാരുടെ മധ്യതിരുവിതാംകൂറില്‍ നിന്നാണ്. അവര്‍ക്ക് വേണ്ടി ആരും സംസാരിക്കുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഗവര്‍ണര്‍ കാണിച്ചത് ശുദ്ധമര്യാദകേട്
തനിക്ക് മുഖ്യമന്ത്രിയെ കുറിച്ച് പരാതിയൊന്നും ഇല്ല. ഗവര്‍ണര്‍ കാണിച്ചത് ശുദ്ധമര്യാദകേടാണ്. എംഎല്‍എമാരെ വിളിക്കാന്‍ ഒരു ഗവര്‍ണറുടേയും അനുവാദം ആവശ്യമല്ല. മുഖ്യമന്ത്രി വിചാരിച്ചാല്‍ മതി. ഗവര്‍ണറോട് ഏറ്റുമുട്ടാതെ ഇത്തരത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ അവസരമുണ്ടാക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും പ്രമേയത്തോട് ശക്തമായി യോജിക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.