വിപ്ലവം പറയുന്ന സ്ത്രീകള്‍ പിന്നെ കരയേണ്ടി വരും, സ്ത്രീകള്‍ മാന്യത പുലര്‍ത്തണമെന്നും പിസി ജോര്‍ജ്ജ്
കൊച്ചി: മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത ഇല്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്ജ്. സ്ത്രീകള്‍ മാന്യത പുലര്‍ത്തണമെന്നാണ് തന്‍റെ അഭിപ്രായം. സ്ത്രീകള്‍ മര്യാദയോടെ പെരുമാറണം എന്ന് പറഞ്ഞതിനാണ് തന്നെ സ്ത്രീ വിരുദ്ധനാക്കിയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ സിനിമയിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രം തന്‍റെ തനിപ്പകര്‍പ്പാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ പിസി ജോര്‍ജ്ജ് പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്
സ്ത്രീ വിരുദ്ധത
യഥാര്‍ത്ഥ സ്ത്രീകളെ സിനിമയില്‍ കാണിച്ചാല്‍ സ്ത്രീ വിരുദ്ധതയെന്ന് വിപ്ലവം പറയുന്നവര്‍ക്ക് തോന്നും. പെണ്ണുങ്ങള്‍ മര്യാദയ്ക്ക് ഇരിക്കണമെന്ന് താന്‍ പറഞ്ഞു. അതോടെ താന്‍ സ്ത്രീ വിരുദ്ധനായി.സ്ത്രീകള്‍ അല്‍പം മാന്യത പുലര്‍ത്തണം. സ്ത്രീകള്‍ ഷാള്‍ ഇടില്ല, എല്ലാം കാണിച്ചോണ്ടാണ് നടക്കുന്നത്. അത് വിപ്ലവമാണെന്നാണ് പറയുന്നത്.
താത്പര്യമില്ല
ഇന്ത്യന്‍ സ്ത്രീത്വത്തിന് മാതൃകയാണ് നമ്മുടെ മലയാളി മങ്കമാര്‍. സീതാ ദേവിയാണ് നമ്മുടെ മാതൃക. സീത തന്‍റെ മാന്യത തെളിയിക്കാന്‍ ഭൂമി പിളര്‍ന്ന് താഴെക്ക് പോയതാണ്. അതാണ് ഇന്നത്തെ സ്ത്രീകള്‍ കളഞ്ഞ് കുളിച്ചത്. ആണും പെണ്ണും വെള്ളമടിച്ച് ജീവിക്കാം എന്നൊക്കെയുള്ള ജീവിതത്തോടെ തനിക്ക് യോജിക്കാന്‍ കഴിയില്ല.
സംസ്കാരത്തിന് യോജിച്ചതല്ല
സ്ത്രീകള്‍ വെളളമടിക്കുന്നുണ്ടെങ്കില്‍ പരസ്യമായി പാടില്ല. അതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. ശബരിമലയില്‍ യുവതികള്‍ കയറുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെ പോയാല്‍ പോരെ. വിപ്ലവത്തിന് വേണ്ടിയുള്ള കോമാളിത്തരമാണ്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, പിസി ജോര്‍ജ്ജ് പറഞ്ഞു.
കരഞ്ഞ് കൊണ്ട് നടക്കും
സിനിമയില്‍ വിപ്ലവം പറഞ്ഞ് നടക്കുന്ന സ്ത്രീകള്‍ ഒടുവില്‍ കരഞ്ഞ് കൊണ്ട് നടക്കും. സ്ത്രീയും പുരുഷും തമ്മില്‍ തുല്യതയില്ല. പുരുഷന്‍റേയും സ്ത്രീയുടേയും ശരീരപ്രകൃതം രണ്ടാണ്. അവനവന്‍റെ ശാരീരിക പരിമിതികളെ പരസ്പരം ബഹുമാനിച്ച് സ്ത്രീയും പുരുഷനും മുന്നോട്ട് പോകണം.
സ്വാധീനം ചെലുത്തുന്നുണ്ട്
പുരുഷന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കണം സ്ത്രീ. തലയില്‍ കയറാനും താഴേക്ക് പോവാനും ശ്രമിക്കരുത്, പിസി ജോര്‍ജ്ജ് പറഞ്ഞു. സംവിധാായകന്‍ ശ്രീകുമാര്‍ മേനോനെതിരേയും പിസി ജോര്‍ജ്ജ് രംഗത്തെത്തി. ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണ്. ഇത് താന്‍ അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ മഞ്ജുവാര്യര്‍ അയാള്‍ക്കെതിരെ പരാതി നല്‍കിയില്ലേയെന്നും പിസി ചോദിച്ചു.
നേരത്തേയും
നേരത്തെ യുവ നടി ആക്രമിക്കപ്പെട്ട കേസിലും ശ്രീകുമാർ മേനോനെതിരെ ആരോപണവുമായി പിസി ജോർജ് രംഗത്തെത്തിയിരുന്നു.കേസിൽ ശ്രീകുമാർ മേനോന്‍റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു പിസി പറഞ്ഞിരുന്നത്
തിളങ്ങാന്‍ കഴിയും
സിനിമ യുവാക്കളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് നല്ല കാര്യമാണ്. പൊതുപ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അവര്‍ക്ക് സാധിക്കും.
പൗരത്വ നിയമത്തിനെതിരെ
പൗരത്വ നിയമ ഭേദഗതിക്കെതിരേയും പിസി ജോര്‍ജ്ജ് രംഗത്തെത്തി. ഇത്തരമൊരു നിയമം പാടില്ല. മുസ്ലീം സമൂഹത്തെ അങ്ങനെ ഒന്നും ഒഴിവാക്കാനാകില്ല.സംഗീതം പോലെ സാന്ദ്രമായ ഒരു രാജ്യത്ത് അപസ്വരം കടത്തി വിടുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.