അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ, അമ്മാവായെന്ന് വിളിയെടാ, ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ്ജ്
കോട്ടയം: മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജോസ് കെ മാണി വിഭാഗം ഇടത് പക്ഷത്ത് ചേക്കേറിയതാണിപ്പോള്‍ രാഷ്ട്രീയ കേരളം ചൂടോടെ ചര്‍ച്ച ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചകളിലെല്ലാം ഇടംപിടിച്ചത് ഈ വിഷയം തന്നെ. ജോസ് കെ മാണിയുടെ ഇടത് ബാന്ധവം ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് അവറിനിടെ ചില രസകരമായ സംഭവങ്ങളും അരങ്ങേറി..
ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് അടക്കമുളളവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ന്യൂസ് അവർ ചർച്ച
പിജി സുരേഷ് കുമാര്‍ നയിച്ച ചര്‍ച്ചയില്‍ പിസി ജോര്‍ജിനെ കൂടാതെ കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ എന്നിവരാണ് പങ്കെടുത്തിരുന്നത്. പിസി ജോര്‍ജിന്റെ ബന്ധു കൂടിയാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേല്‍.
അമ്മാവായെന്ന് വിളിയെടാ
ചര്‍ച്ച കൊഴുക്കുന്നതിനിടെ ജോസ് ടോം പുലിക്കുന്നേല്‍ ബന്ധുവായ പിസി ജോര്‍ജ്ജിനെ പേരെടുത്ത് വിളിച്ചു. ഇതോടെ പിസി ജോര്‍ജ് ഇടപെട്ടു. അമ്മാവായെന്ന് വിളിയെടാ എന്നായി പിസി ജോര്‍ജ്. അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ എന്നും പിസി ജോര്‍ജ് തമാശ രൂപത്തില്‍ ചോദിച്ചു. അതുകൊണ്ടും തീര്‍ന്നില്ല.
ഇതല്ല ഇതിലപ്പുറവും പറയും
മുന്‍ കേരള കോണ്‍ഗ്രസുകാരനായ പിസി ജോര്‍ജിന് എതിരെയും ജോസ് ടോം പുലിക്കുന്നേല്‍ വിമര്‍ശനം ഉന്നയിച്ചു. കെഎം മാണിക്കെതിരെ പിസി ജോര്‍ജ് ഉന്നയിച്ച ആരോപണം ചൂണ്ടിക്കാട്ടി ആയിരുന്നു വിമര്‍ശനം. നീ എന്റെ പെങ്ങളുടെ മോനല്ലേ, ഇതല്ല ഇതിലപ്പുറവും പറയും എന്നാണ് പിസി ജോര്‍ജ് മറുപടിക്കിടെ പറഞ്ഞത്.
പരസ്പരം ബഹുമാനം കാണിക്കണം
സംഭവം രസകരം ആയിരുന്നുവെങ്കിലും ബന്ധമൊക്കെ വീട്ടിലാണെന്നും ചര്‍ച്ചയില്‍ ഇരുനേതാക്കളും പരസ്പരം ബഹുമാനം കാണിക്കണം എന്നും അവതാരകനായ പിജി സുരേഷ് കുമാര്‍ ഓര്‍മ്മപ്പെടുത്തി. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ മുന്നണിയില്‍ കയറിപ്പറ്റാനുളള ശ്രമങ്ങളിലാണ് പിസി ജോര്‍ജ്ജ്.
എല്‍ഡിഎഫിലേക്ക് തന്റെ പട്ടി പോകും
മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുളളില്‍ തന്നെ തീരുമാനം എടുക്കും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്. പല മുന്നണികളുമായും തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ പരിഗണന യുഡിഎഫിന് ആണെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. എല്‍ഡിഎഫിലേക്ക് തന്റെ പട്ടി പോകും എന്നാണ് പിസി കഴിഞ്ഞ ദിവസം പറഞ്ഞത്.
Recommended Video
ജനപക്ഷം തീരുമാനിക്കും
പൂഞ്ഞാറിലും പാലായിലും കാഞ്ഞിരപ്പളളിയിലും ആര് ജയിക്കണം എന്നത് ജനപക്ഷം തീരുമാനിക്കും എന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ മൂന്ന് മണ്ഡലങ്ങളിലും ജനപക്ഷത്തിന് വന്‍ സ്വാധീനമാണ് ഉളളത്. യുഡിഎഫിലേക്ക് പോകണം എന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും ആവശ്യപ്പെടുന്നത്. തങ്ങള്‍ തയ്യാറാണെന്നും അക്കാര്യത്തില്‍ യുഡിഎഫ് ആണ് തിരുമാനം പറയേണ്ടത് എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.