പിസി ജോർജിന്റെ ജനപക്ഷമടക്കം 6 പാർട്ടികൾ എൻഡിഎയിൽ! കേരളത്തിൽ നാല് സീറ്റുകൾ നേടുമെന്ന് പിസി
Recommended Video
പത്തനംതിട്ട: ഒരാഴ്ച മുന്‍പ് പറഞ്ഞ വാക്കില്‍ നിന്നും മലക്കം മറിഞ്ഞ് ഒടുവില്‍ പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഒരു മുന്നണിയുടേയും ഭാഗമാവില്ല എന്ന് ഒരാഴ്ച മുന്‍പ് വരെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. ജനപക്ഷത്തോടൊപ്പം മറ്റ് 5 പാര്‍ട്ടികള്‍ കൂടി എന്‍ഡിഎയില്‍ ചേര്‍ന്നു. പത്തനംതിട്ടയും തിരുവനന്തപുരവും തൃശൂരും എന്‍ഡിഎ വിജയിക്കുമെന്ന് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ജനപക്ഷം എൻഡിഎയിൽ
പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നത് പിസി ജോര്‍ജ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, ബിജെപി അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍ എന്നിവരും ജനപക്ഷം സെക്കുലര്‍ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി
ജനപക്ഷത്തിനൊപ്പം മറ്റ് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ബിജെപി മുന്നണിയില്‍ ചേര്‍ന്നു. കാമരാജ് കോണ്‍ഗ്രസ്, ശിവസേന, എഐഎഡിഎംകെ, ജെഡിയു, ഡിഎല്‍പി എന്നീ കക്ഷികളാണ് ഔദ്യോഗികമായി കേരളത്തില്‍ എന്‍ഡിഎയില്‍ ചേര്‍ന്നത്. ശിവസേനയും എഐഎഡിഎംകെയും അടക്കവുളളര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യകക്ഷികളാണ്.
നാല് സീറ്റിൽ ജയിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ജനപക്ഷം പാര്‍ട്ടിയുടെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും കോട്ടയത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും പിസി ജോര്‍ജ് പ്രവചനം നടത്തി.
75,000 വോട്ടുകളുടെ ഭൂരിപക്ഷം
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വന്‍ഭൂരിപക്ഷത്തില്‍ ജയിക്കും. ജനപക്ഷം പാര്‍ട്ടിയുടെ വോട്ടുകള്‍ കൊണ്ടായിരിക്കും കുമ്മനം വിജയിച്ച് പാര്‍ലമെന്റിലെത്തുക. തങ്ങളുടെ പ്രവര്‍ത്തകര്‍ അതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞെന്നും പിസി ജോര്‍ജ് പറഞ്ഞു.
കെട്ടിവെച്ച കാശ് പോലും കിട്ടില്ല
തിരുവനന്തപുരത്ത് ഇടതുമുന്നണിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പാണെന്നും പിസി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സുരേഷ് ഗോപി ജയിക്കും എന്നാണ് അവിടെ നിന്നും ലഭിച്ച വിവരമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പിസി തോമസ് തന്നെ കോട്ടയത്ത്
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തോടെ കോട്ടയത്ത് ദുഖഭരിതമായ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ അത് നടക്കില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പിസി തോമസ് തന്നെ കോട്ടയത്ത് വിജയിക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അടുത്തത് കേരള ഭരണം
ഈ നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ബാക്കിയുളള 16 സീറ്റുകളില്‍ തങ്ങളാല്‍ കഴിയുന്ന വിധം പ്രചാരണം നടത്തുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. തങ്ങളെ മുന്നണിയിലെടുത്ത എന്‍ഡിഎയ്ക്ക് പിസി നന്ദിയും രേഖപ്പെടുത്തി.
ബിജെപി മാന്യന്മാരുടെ കൂട്ടം
സത്യാജിയെ കണ്ടപ്പോഴാണ് ബിജെപി മാന്യന്മാരുടെ കൂട്ടമാണെന്ന് മനസ്സിലായതെന്ന് വി സത്യകുമാറിനെ ചൂണ്ടി പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ജനപക്ഷം എന്‍ഡിഎയില്‍ ചേരുന്നതിന് പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുളളവര്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് തുറന്ന് സമ്മതിച്ചു.
എതിർത്തവർ തിരിച്ച് വരുന്നു
എന്‍ഡിഎയില്‍ ചേരുന്നതില്‍ പ്രതിഷേധിച്ച് രാജിവെച്ച ജനപക്ഷം പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ച് വരികയാണെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. നാളെ മുതല്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും പിസി ജോര്‍ജ് ഭീഷണി മുഴക്കി. ജനപക്ഷത്ത് നിന്ന് 60 പേര്‍ രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
രാഹുലിന് 7 വയസ്സിന്റെ പക്വത
കോണ്‍ഗ്രസിനെതിരെയും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. യുഡിഎഫിന്റെ ഭാഗമാകാന്‍ വേണ്ടി ചര്‍ച്ച നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ്. എന്നാല്‍ വിവരം കെട്ട കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ മര്യാദകേട് പറയുന്നു. പ്രധാനമന്ത്രിയാകാനുളള പ്രായം രാഹുലിന് ആയിട്ടില്ല. 48 വയസ്സായെങ്കിലും 7 വയസ്സിന്റെ പക്വത മാത്രമേ ഉളളൂയെന്നും പിസി ജോര്‍ജ് പരിഹസിച്ചു.
മോദി തന്നെ അധികാരത്തിൽ വരണമെന്ന് പാകിസ്താൻ! ഇമ്രാൻ ഖാന്റെ മോദി സ്നേഹത്തിൽ പകച്ച് ബിജെപി!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ