ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!
പൂഞ്ഞാര്‍: ഇടത് പക്ഷവും യുഡിഎഫും ഒപ്പമില്ലാതിരുന്നിട്ടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് പൂഞ്ഞാര്‍ പിടിച്ചെടുത്തു പിസി ജോര്‍ജ്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ലെത്തുമ്പോള്‍ പിസി ജോര്‍ജിന്റെ കാര്യം കഷ്ടത്തിലാണ്. പൂഞ്ഞാറില്‍ ഒരു പഞ്ചായത്ത് ഭരണം പോലും ഇല്ലാത്ത അവസ്ഥയിലാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി.
എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പിസി ജോര്‍ജിനിത് കഷ്ടകാലമാണ്. ഏറ്റവും ഒടുവില്‍ ബാക്കിയുണ്ടായിരുന്ന പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തും പിസി ജോര്‍ജിന് നഷ്ടമായി.
പിസിയും ബിജെപിയും
ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കും മുന്‍പ് യുഡിഎഫിലേക്ക് തിരിച്ച് കയറാനുളള ശ്രമങ്ങള്‍ പിസി ജോര്‍ജ് നടത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. നില്‍ക്കക്കളളി ഇല്ലാതെയാണ് പിസി ബിജെപി പാളയത്തില്‍ എത്തുന്നത്. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനെ പിന്തുണച്ച് കൊണ്ടായിരുന്നു തുടക്കം. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി പിസി ജോര്‍ജ് പ്രചാരണത്തിനും ഇറങ്ങിയിരുന്നു.
പിസിക്ക് കഷ്ടകാലം
പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ പിസിയിലൂടെ ലക്ഷ്യം വെച്ച ബിജെപിക്ക് പിഴച്ചു. പിസി ജോര്‍ജിന്റെ സ്വന്തം പൂഞ്ഞാറില്‍ പോലും കെ സുരേന്ദ്രന് പിന്നില്‍ പോയി. ഫലം വന്നപ്പോള്‍ ആന്റോ ആന്റണിക്കും വീണ ജോര്‍ജിനും പിറകില്‍ മൂന്നാമതായിരുന്നു സുരേന്ദ്രന്. പിസി ജോര്‍ജ് അതിനിടെ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശം എംഎല്‍എയ്ക്കെതിരെ ഈരാറ്റുപേട്ടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
ഒരു പഞ്ചായത്ത് പോലുമില്ല
നിരവധി നേതാക്കള്‍ ഇതിനകം ജനപക്ഷം വിട്ട് പോയിക്കഴിഞ്ഞു. പൂഞ്ഞാറില്‍ അധികാരത്തിലിരുന്ന പഞ്ചായത്ത് ഭരണത്തില്‍ നിന്നും ജനപക്ഷം പുറത്തായിരിക്കുകയാണ്. ആദ്യം തിടനാട് പഞ്ചായത്തിലും പിന്നാലെ പൂഞ്ഞാര്‍ പഞ്ചായത്തിലും തെക്കേക്കര പഞ്ചായത്തിലും ജനപക്ഷം പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. ഇതോടെ സ്വന്തം മണ്ഡലത്തില്‍ ഒരു പഞ്ചായത്ത് ഭരണം പോലും സ്വന്തമായില്ല എന്ന അവസ്ഥയിലാണ് ജനപക്ഷം പാര്‍ട്ടിയും പിസി ജോര്‍ജും.
തെക്കേക്കരയും പോയി
യുഡിഎഫ് ഇടത് പക്ഷവുമായി കൈ കോര്‍ത്തതോടെ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നിരിക്കുകയാണ്. ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച നിര്‍മ്മല മോഹനാണ് പഞ്ചായത്ത് പ്രസിഡണ്ട്. ഇടത് പിന്തുണയോടെയാണ് നിര്‍മ്മല തിരഞ്ഞെടുക്കപ്പെട്ടത്. ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ സിജി സജിയെ ആണ് നിര്‍മ്മല തോല്‍പ്പിച്ചത്. നിര്‍മ്മലയ്ക്ക് 7 വോട്ട് ലഭിച്ചപ്പോള്‍ സജിക്ക് 5 വോട്ടേ കിട്ടിയുളളൂ.
ഇടതും വലതും കൈ കോർത്തു
തെക്കേക്കര പഞ്ചായത്തിലേത് 14 അംഗ ഭരണ സമിതിയാണ്. ഇതില്‍ രണ്ട് പേര് വോട്ട് ചെയ്തിരുന്നില്ല. സിപിഎമ്മിനെ കൂടാതെ സിപഐ, കേരള കോണ്‍ഗ്രസ് എം അംഗങ്ങളും നിര്മ്മയ്ക്കാണ് വോട്ട് ചെയ്തത്. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ്, തിടനാട് പഞ്ചായത്ത് പ്രസിഡണ്ട് ലീന ജോര്‍ജ് എന്നിവര്‍ ജനപക്ഷം വിട്ടതോടെയാണ് ഈ രണ്ട് പഞ്ചായത്തിലും കൂടി പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് ഭരണം പോയത്.
ഏകാധിപത്യം തുലയട്ടെ.. ലോക്സഭയിൽ ആദ്യമായി ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുൽ ഗാന്ധി!