ജോസിന്റെ കുറവ് നികത്താൻ ജോർജ്ജ്? യുഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്; കോൺഗ്രസ് കനിയണം
കോട്ടയം: നിലവില്‍ ഒരു മുന്നണിയിലും ഇല്ലാത്ത പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്. പിസി ജോര്‍ജ്ജ് തന്നെയാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്.
ആർക്ക് വേണം ജോർജ്ജിനെ...? പട്ടിപോലും പോവില്ലെന്ന് പറഞ്ഞ എൽഡിഎഫിനോ, പ്രതിസന്ധിയിലാക്കിയ യുഡിഎഫിനോ
എന്നാല്‍ കോണ്‍ഗ്രസ്സോ യുഡിഎഫോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ജോസ് കെ മാണിയുടെ വിടവ് നികത്താന്‍ നിലവില്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള പിസി തോമസിന്റെ കേരള കോണ്‍ഗ്രസിനേയും യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. എന്തായാലും മധ്യകേരളത്തില്‍ ഇത്തവണ രാഷ്ട്രീയ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. വിശദാംശങ്ങള്‍...
ജോര്‍ജ്ജിന്റെ പ്രഖ്യാപനം
ഒരാഴ്ചയ്ക്കുള്ളില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് ഒക്ടോബര്‍ പകുതിയോടെ പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരു വാര്‍ത്താ ചാനലിനോട് തങ്ങള്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നത്.
പ്രവര്‍ത്തകരുടെ അഭിപ്രായം
യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ചിലരും അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും യുഡിഎഫ് ചിന്താഗതിക്കാരാണ് എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
പൂഞ്ഞാര്‍ മാത്രമല്ല, പാലായും കാഞ്ഞിരപ്പള്ളിയും
യുഡിഎഫുമായി സഹകരിക്കും എന്ന് പറയുന്ന പിസി ജോര്‍ജ്ജ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി താന്‍ തന്നെ ആയിരിക്കും എന്ന് പറയുന്നുണ്ട്. യുഡിഎഫിലേക്ക് എത്തുകയാണെങ്കില്‍ പൂഞ്ഞാറിന് പുറമേ പാലായിലും കാഞ്ഞിരപ്പള്ളിയും പിസി ജോര്‍ജ്ജ് കണ്ണുവയ്ക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളും തനിക്ക് ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്.
യുഡിഎഫിന് ആളെ വേണം
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പിളര്‍ത്തി എല്‍ഡിഫിലേക്ക് പോയത് മധ്യ കേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ആ വിടവ് നികത്താനുള്ള നീക്കങ്ങള്‍ യുഡിഎഫ് നടത്തുന്നും ഉണ്ട്. എന്നാല്‍ പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുമോ എന്നതും ചോദ്യമാണ്.
ജോര്‍ജ്ജോ പിസി തോമസോ
ജോസ് കെ മാണിയ്ക്ക് പകരമായി എന്‍ഡിഎയിലുള്ള പിസി തോമസിന്റെ കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏറെ കാലമായി പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് എന്‍ഡിഎ മുന്നണിയില്‍ ആണ്. പിസി ജോര്‍ജ്ജിനേക്കാള്‍ ജനപിന്തുണയും പിസി തോമസിന് ഉണ്ട് എന്നാണ് വിലയിരുത്തല്‍.
യുഡിഎഫ് മിണ്ടുന്നില്ല
പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. യുഡിഎഫുമായി ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല എന്ന് തന്നെയാണ് പിസി ജോര്‍ജ്ജും പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നും ജോര്‍ജ്ജ് പ്രതികരിച്ചു.
ചെന്നിത്തലയ്ക്ക് താത്പര്യം
പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പ് ആണ്. ഐ ഗ്രൂപ്പ് നേതാക്കളുമായി ജോര്‍ജ്ജ് നേരത്തേ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യുന്നും ഉണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയ്ക്കും എ ഗ്രൂപ്പിനും പിസി ജോര്‍ജ്ജ് വരുന്നതിനോട് വലിയ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക എതിര്‍പ്പ്
പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും താത്പര്യമില്ല. അവര്‍ ഇക്കാര്യം പ്രമേയം പാസാക്കി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും ഉണ്ട്. സ്ഥിരം പ്രശ്‌നക്കാരന്‍ ആയ ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്.
പൂഞ്ഞാറില്‍ കണ്ണുനട്ട് ലീഗും
ജോസ് കെ മാണി ഗ്രൂപ്പ് പോയതോടെ കൂടുതല്‍ സീറ്റിനായി മുസ്ലീം ലീഗും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മധ്യകേരളത്തില്‍ ലീഗ് കണ്ണുവയ്ക്കുന്ന സീറ്റുകളില്‍ ഒന്നാണ് പൂഞ്ഞാര്‍. തങ്ങള്‍ക്ക് നല്‍കിയാല്‍ മണ്ഡലത്തില്‍ ജയിക്കാനാകും എന്ന പ്രതീക്ഷയും മുസ്ലീം ലീഗ് മുന്നോട്ട് വച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
2016 ലെ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോര്‍ജ്ജ് പുറത്തായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഒടുവില്‍ എല്‍ഡിഎഫ് പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ജയിക്കുകയും ചെയ്തു. ഇതിന് ശേഷം കുറച്ചുനാള്‍ എന്‍ഡിഎ മുന്നണിയിലും ജോര്‍ജ്ജ് പ്രവര്‍ത്തിച്ചു.
ജോസ് കെ മാണി വളളിനിക്കറിട്ട് നടക്കുന്ന ചെറുക്കനാണ്, വിവരമില്ലാതെ പറയുന്നതാണെന്ന് പിസി ജോര്‍ജ്