യുഡിഎഫിന് വേണ്ട, ജയിക്കാന്‍ പിസി ജോർജ്ജിന് പുതിയ ഫോര്‍മുല, തിരഞ്ഞെടുപ്പിൽ തനിവഴിയേ ജനപക്ഷം
കോട്ടയം: ജോസ് കെ മാണി പോയതിന് പിറകേ യുഡിഎഫില്‍ ഇടം പിടിക്കാനുളള പിസി ജോര്‍ജ്ജിന്റെ ശ്രമം പച്ച തൊടുന്ന ലക്ഷണം ഇല്ല. തല്ക്കാലം പിസി ജോര്‍ജിനെ മുന്നണിയിലേക്ക് എടുക്കുന്നില്ല എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷം വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും സ്വന്തം വഴി തിരഞ്ഞെടുക്കേണ്ടി വന്നിരിക്കുകയാണ് പിസി ജോര്‍ജിനും പാര്‍ട്ടിക്കും. ജയിക്കാനുളള ഫോര്‍മുലയും പാര്‍ട്ടിക്ക് പിസി ജോര്‍ജ്ജ് നിര്‍ദേശിച്ച് കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..
കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല
യുഡിഎഫ് വിട്ടതിന് ശേഷം ജനപക്ഷം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് പിസി ജോര്‍ജ്ജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. ഒരു മുന്നണിയുടേയും ഭാഗമാകാതെയാണ് പിസി ജോര്‍ജ്ജിന്റെ വിജയം. എന്നാല്‍ ജനപക്ഷം എന്ന പാര്‍ട്ടിക്ക് കാര്യമായ ചലനം കോട്ടയത്തെയോ കേരളത്തിലെയോ രാഷ്ട്രീയത്തിലുണ്ടാക്കാനായിട്ടില്ല.
മുന്നണികളിൽ ഇടമില്ല
മാത്രമല്ല പിസി ജോര്‍ജ്ജിന്റെ ഇടക്കാലത്തുണ്ടായ ബിജെപി ബന്ധം പല വര്‍ഗീയ പരാമര്‍ശങ്ങളും പൂഞ്ഞാര്‍ മണ്ഡലത്തില്‍ അടക്കം ജനപ്രിയതയെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും അണികളുടേയും നേതാക്കളുടേയും കൊഴിഞ്ഞ് പോക്കും പിസി ജോര്‍ജ്ജിന് വെല്ലുവിളിയാണ്. എന്‍ഡിഎ വിട്ട ജോര്‍ജ് എല്‍ഡിഎഫിലും യുഡിഎഫിലും ഇടം കിട്ടാത്ത അവസ്ഥയിലാരുന്നു.
അനൗദ്യോഗിക ചര്‍ച്ചകള്‍
ജോസ് കെ മാണിയുടെ സാന്നിധ്യം ആയിരുന്നു യുഡിഎഫ് പ്രവേശനത്തിന് പിസി ജോര്‍ജിന് മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സം. എന്നാല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് ചേക്കേറിയതോടെ പിസി ജോര്‍ജ് യുഡിഎഫ് പ്രവേശനത്തിനുളള വഴി നോക്കി. നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായും മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്നും പിസി തന്നെ പറഞ്ഞിരുന്നു.
ഐ ഗ്രൂപ്പിന് താൽപര്യം
കോണ്‍ഗ്രസിനുളളില്‍ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് പിസി ജോര്‍ജ്ജ് വരുന്നതിനോട് താല്പര്യമുണ്ട്. അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന് പിസിയെ താല്പര്യമില്ല. ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയാണെങ്കില്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാം എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ലയനത്തിന് പിസി ജോര്‍ജ്ജിന് സമ്മതമില്ല.
പ്രാദേശിക എതിർപ്പ്
പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിന് എതിരെ പൂഞ്ഞാര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസ്സാക്കിയിരുന്നു. അത്തരം ആലോചനകളില്‍ നിന്ന് യുഡിഎഫ് പിന്തിരിയണം എന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ യോഗത്തിലും രാഷ്ട്രീയ പാര്‍ട്ടിയായി പിസി ജോര്‍ജിനെയും കൂട്ടരേയും മുന്നണിയില്‍ എടുക്കേണ്ട എന്ന് അഭിപ്രായമുയര്‍ന്നു.
മുന്നണി വിപുലീകരണം ആലോചിക്കുന്നില്ല
ഇപ്പോള്‍ മുന്നണി വിപുലീകരണം ആലോചിക്കുന്നില്ലെന്നും പിസി ജോര്‍ജിന്റെ പാര്‍ട്ടിയെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ വേണ്ടെന്ന് പറയാന്‍ ഹസ്സന് എന്ത് അധികാരം എന്നാണ് ഇതിന് പിസി ജോര്‍ജ്ജ് നല്കിയ മറുപടി.
ഒരു മുന്നണിയുടേയും പിറകെ പോയിട്ടില്ല
താന്‍ ഇതുവരെ ഒരു മുന്നണിയുടേയും പിറകെ പോയിട്ടില്ലെന്നും യുഡിഎഫ് പ്രവേശനത്തിന് അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഹസ്സന് പുറത്ത് വിടട്ടെ എന്നും പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചു. ഒരു മുന്നണിയും തങ്ങളുടെ പാര്‍ട്ടിയെ സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുളള വഴിയും പാര്‍ട്ടിക്ക് പിസി ജോര്‍ജ്ജ് നിര്‍ദേശിച്ചിട്ടുണ്ട്.
ആരുമായും സഖ്യമാവാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കേരള ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് ഏത് രാഷ്ട്രീയ കക്ഷിയുമായും കൂട്ട് ചേരാം എന്നാണ് പിസി ജോര്‍ജ്ജ് നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തേയും പ്രാദേശിക നില അനുസരിച്ച് ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് സഖ്യമാവാം. എന്‍ഡിഎ അടക്കം എല്ലാ മുന്നണികളുമായും സഖ്യത്തിന് സാധ്യത ഉണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിന് ശേഷം
ഏതെങ്കിലും മുന്നണിയില്‍ കേരള ജനപക്ഷം പാര്‍ട്ടി ചേരുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കും. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പാര്‍ട്ടി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. യുഡിഎഫ് പ്രവേശനത്തോടാണ് പിസി ജോര്‍ജ്ജിന് താല്പര്യം. അതേസമയം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എന്‍ഡിഎയോടാണ് താല്പര്യമെന്ന് പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് മാറ്റാൻ ഹർജി
അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി കോടതി വിധി പറയാന്‍ മറ്റി. കൊവിഡ് സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഏത് സമയത്ത് നടത്താനും സജ്ജമാണ് എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്.
Recommended Video