അപ്പന് മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണി! എരിതീയിൽ എണ്ണയൊഴിച്ച് പിസി ജോർജ്
കോട്ടയം: ചെയര്മാന് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. കെഎം മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി ചെയര്മാന് കസേരയിലേക്ക് മകന് ജോസ് കെ മാണിക്കും പിജെ ജോസഫിനും കണ്ണുണ്ട്.
ഇരുവരുടേയും അണികള്‍ രണ്ട് വശത്തും നിന്ന് കൊമ്പ് കോര്‍ക്കുകയാണ്. അതിനിടെ പാര്‍ട്ടി വിട്ട് പോയ പിസി ജോര്‍ജ് എരിതീയില്‍ എണ്ണയൊഴിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ജോസ് കെ മാണിയെ ആണ് പിസി ജോര്‍ജ് വെട്ടിലാക്കിയിരിക്കുന്നത്.
ജോസഫിനൊപ്പം പിസി
കേരള കോണ്‍ഗ്രസ് എമ്മില്‍ ആയിരുന്നപ്പോള്‍ പിജെ ജോസഫിന് ഒപ്പമായിരുന്നു പിസി ജോര്‍ജ് നിന്നിരുന്നത്. മകനെ വളര്‍ത്താന്‍ മാണി നടത്തിയിരുന്ന നീക്കങ്ങളോട് അന്നേ പിസി ജോര്‍ജിന് എതിര്‍പ്പുണ്ടായിരുന്നു. ബാര്‍ കോഴ വിവാദത്തിന് പിന്നാലെയാണ് മാണിയോട് ഉടക്കി പിസി ജോര്‍ജ് കേരള കോൺഗ്രസ് എമ്മുമായുളള ബന്ധം ഉപേക്ഷിച്ചത്
കസേരയ്ക്ക് വേണ്ടി അടി
പിന്നാലെ മാണിയേയും ജോസ് കെ മാണിയേയും പിസി ജോര്‍ജ് നിരന്തരം കടന്നാക്രമിച്ചിരുന്നു. പിജെ ജോസഫ് കെഎം മാണിയുമായി സുഖത്തില്‍ അല്ലാതിരുന്നപ്പോഴും പിജെയ്ക്ക് ഒപ്പം പിസി ജോര്‍ജുണ്ടായിരുന്നു. മാണിയുടെ മരണ ശേഷം നേതൃസ്ഥാനത്തിന് വേണ്ടി ജോസ് കെ മാണിയും പിജെ ജോസഫും ഏറ്റുമുട്ടുകയാണ്.
മരണത്തിൽ പോലും കളിച്ചു
അതിനിടെയാണ് ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്. കെഎം മാണിയുടെ മരണത്തില്‍ പോലും ജോസ് കെ മാണി രാഷ്ട്രീയം കളിച്ചതായി പിസി ജോര്‍ജ് ആരോപിച്ചു. സ്വന്തം അപ്പന് മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണി.
മാണി ഗ്രൂപ്പിനെ പിരിച്ച് വിടണം
മാണി ഗ്രൂപ്പിനെ പിരിച്ച് വിടണം എന്നാണ് തന്റെ അഭിപ്രായമെന്നും മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് തുറന്നടിച്ചു. എന്തുകൊണ്ടാണ് മാണിസാറിനോട് മകന് വൈരാഗ്യം ഉണ്ടായത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. അത് താന്‍ മാണി സാറിനോട് തന്നെ സംസാരിച്ചിട്ടുളള കാര്യമാണ്.
മകന് മാണിസാറിനോട് അലര്‍ജി
മകന് മാണിസാറിനോട് അലര്‍ജിയാണ്. മാണിസാറിന്റെ മരണം അഞ്ചാം തിയ്യതി രാത്രി തന്നെ ഏകദേശം തീരുമാനമായതായിരുന്നു. 6,7,9 തിയ്യതികളില്‍ മകനും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നുവെന്നും പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചു.
ശവശരീരത്തോടും വിദ്വേഷം
സ്വന്തം അപ്പന് മരണക്കിടക്കയിലാണ് എന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ സാധിക്കുക എന്നും പിസി ജോര്‍ജ് ചോദിച്ചു. മരണ ശേഷം മാണി സാറിന്റെ ശവശരീരത്തോടും ജോസ് കെ മാണി വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും പിസി ജോര്‍ജ് ആരോപിച്ചു.
അടക്കിയത് മൂലയിൽ
പ്രമുഖനായ രാഷ്ട്രീയ നേതാവ് ആയിരുന്നു പിസി ചാക്കോ. അദ്ദേഹം മരണപ്പെട്ട ശേഷം പള്ളിക്കകത്തെ ശവക്കോട്ടയിലെ പ്രധാനപ്പെട്ട സ്ഥാനം നോക്കിയാണ് അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ മാണി സാറിനെ സെമിത്തേരിയുടെ ഒരു മൂലയില്‍ ആണ് അടക്കിയിരിക്കുന്നത് എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി
അങ്ങോട്ടേക്ക് ആരും ചെല്ലരുത്
അങ്ങോട്ടേക്ക് ആരും ചെല്ലരുത് എന്നതാണ് ഉദ്ദേശം. വര്‍ഷാ വര്‍ഷം മാണിസാറിന് വേണ്ടിയുളള പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയോ അദ്ദേഹത്തിന്റെ കല്ലറ കാണാനോ ആരും അങ്ങോട്ട് പോകരുത് എന്ന ഉദ്ദേശത്തോടെയാണ് മൂലയ്ക്ക അടക്കിയിരിക്കുന്നത് എന്നും പിസി ജോര്‍ജ് ആരോപിച്ചു. ആരോപണങ്ങള്‍ വഴി ജോസ് കെ മാണിയെ പ്രതിസന്ധിയിലാക്കി പിജെ ജോസഫിനെ സഹായിക്കുക എന്ന ഉദ്ദേശമാണ് പിസിക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്.