കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ
കോട്ടയം: ഒരു മുന്നണിയിലും 5 വര്‍ഷത്തില്‍ കൂടുതല്‍ ഭരിച്ച ചരിത്രം കേരളത്തില്‍ ഇല്ല. എന്നാല്‍ ഇത്തവണ പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടിയേക്കും എന്നുളള ആശങ്ക പ്രതിപക്ഷത്ത് ശക്തമാണ്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നണികള്‍ കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
നിലവില്‍ ഒരു മുന്നണിയിലും ഇല്ലെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി കളത്തിലിറങ്ങാനുളള തയ്യാറെടുപ്പിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
മാണിയോട് ഉടക്കി
കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എ ആയിരുന്ന പിസി ജോര്‍ജ് മാണിയോട് ഉടക്കിയാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഇടത് പക്ഷത്ത് ചേക്കേറാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ജനപക്ഷം എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ പിസി ജോര്‍ജ് പിന്നീട് ബിജെപിക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ചു. ശബരിമല വിഷയത്തില്‍ അടക്കം പിസി ബിജെപിക്കൊപ്പം നിന്നു.
ഇടതിനും വലതിനും വേണ്ട
എന്നാല്‍ ആ കൂട്ട് കെട്ട് അധികകാലം നീണ്ട് നിന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എന്‍ഡിഎ ബന്ധവും പിസി ജോര്‍ജ് ഉപേക്ഷിച്ചു. യുഡിഎഫിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള കോണ്‍ഗ്രസിനും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും പിസി ജോര്‍ജിനെ വീണ്ടും യുഡിഎഫിലെടുക്കുന്നതിനോട് താല്‍പര്യം ഇല്ലായിരുന്നു.
പുതിയ മുന്നണി നീക്കം
നിലവില്‍ ഒരു മുന്നണിയിലും പെടാതെ നില്‍ക്കുന്ന പിസി ജോര്‍ജ് സ്വന്തമായി പുതിയ ഒരു മുന്നണി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകരേയും പിന്നോക്ക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയാണ് പുതിയ മുന്നണി രൂപീകരിക്കുക എന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. ഈ മാസം 7ന് ആലപ്പുഴയില്‍ വെച്ച് പുതിയ മുന്നണിയുടെ പ്രഖ്യാപനം നടത്തുമെന്നും പിസി വ്യക്തമാക്കി.
Recommended Video
ദയനീയ തോല്‍വി നേരിടേണ്ടി വരും
സംസ്ഥാനത്ത് ഉടനെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മുന്നണിയുടെ പേരിലാണ് മത്സരിക്കുകയെന്നും പിസി ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി തീരുമാനിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ദയനീയ തോല്‍വി നേരിടേണ്ടി വരുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
അണയാന്‍ പോകുന്ന ദീപം
കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലും പിസി ജോര്‍ജ്ജ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ അണയാന്‍ പോകുന്ന ദീപമാണ് ജോസ് കെ മാണിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. പിജെ ജോസഫ് കരിന്തിരിയാണ്. എംപിമാരുടേയും എംഎല്‍എമാരുടെയും എണ്ണമാണ് കാര്യങ്ങള്‍ ജോസ് കെ മാണിക്ക് അനുകൂലമാക്കിയത്. ആ ബലത്തില്‍ കുറച്ച് നാള്‍ ജോസ് ആളിക്കത്തുമായിരിക്കുമെന്ന് പിസി ജോര്‍ജ്ജ് പരിഹസിച്ചു.
പുതിയ പാര്‍ട്ടി രൂപീകരിക്കണം
ചിഹ്നം ആര്‍ക്കെന്ന പ്രശ്‌നത്തില്‍ അപ്പീലിന് പോവുക അല്ല പിജെ ജോസഫ് ചെയ്യേണ്ടത്. തനിക്കൊപ്പമുളള രണ്ട് എംഎല്‍എമാരുമായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതാണ് നല്ലത്. ലോക്‌സഭാ അംഗത്വം അവസാനിക്കാന്‍ ഒരു വര്‍ഷം കാലാവധി നിലനില്‍ക്കേ അത് ഉപേക്ഷിച്ച് സ്ഥാനമാനങ്ങള്‍ക്കായി രാജ്യസഭാ അംഗത്വം സ്വീകരിച്ച ആളാണ് ജോസ് കെ മാണി. അതിനാല്‍ എന്‍ഡിഎയിലേക്ക് പോകാനുളള സാധ്യത തളളിക്കളയാനാകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ല
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ലെന്ന് പിസി ജോർജ്ജ് വ്യക്തമാക്കിയിരുന്നു. താന്‍ 7 തവണ പൂഞ്ഞാറില്‍ നിന്ന് എംഎല്‍എ ആയതാണ്. ഇനി മത്സരിക്കണം എന്ന് ആഗ്രഹം ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുകയാണെങ്കില്‍ അത് പൂഞ്ഞാര്‍ അല്ലാതെ മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നായിരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.