തദ്ദേശ തിരഞ്ഞെടുപ്പ്: തിരിച്ചടി കിട്ടിയിട്ടും പിന്നോട്ടില്ലാതെ പിസി ജോർജ്, സുപ്രീം കോടതിയിലേക്ക്
കോട്ടയം: ഇടത് മുന്നണിയിലും വലത് മുന്നണിയിലും ഇടമില്ലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനുളള ഒരുക്കത്തിലാണ് പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത നോക്കി ആരുമായും കൂട്ട് കൂടാം എന്നതാണ് പിസി ജോര്‍ജ്ജിന്റെ ഫോര്‍മുല.
അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാനുളള പിസി ജോര്‍ജ്ജിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയിലേക്ക് പോകാനാണ് പിസി ജോര്‍ജ്ജിന്റെ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ..
യുഡിഎഫില്‍ എടുക്കുന്നില്ല
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫില്‍ ജനപക്ഷത്തെ എത്തിക്കാനുളള പിസി ജോര്‍ജ്ജിന്റെ നീക്കത്തിന് തിരിച്ചടിയേറ്റിരുന്നു. ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തിലാണ് മുന്നണി പ്രവേശനത്തിന് ജോര്‍ജ്ജ് ശ്രമം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കുന്നില്ല എന്നാണ് മുന്നണി കണ്‍വീനര്‍ എംഎം ഹസ്സന് വ്യക്തമാക്കിയത്.
മുന്നണി തന്നെ കാല് വാരും
ഹസ്സന്റെ പ്രതികരണത്തിന് പിന്നാലെ യുഡിഎഫിനെതിരെ പിസി ജോര്‍ജ്ജ് രംഗത്ത് വരികയുണ്ടായി. താന്‍ യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി യുഡിഎഫില്‍ എടുത്താലും വേണ്ടെന്നുമാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. തന്നെ മുന്നണിയിലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആറ് കഷണമായി നില്ക്കുന്ന മുന്നണി തന്നെ കാല് വാരും എന്നുമാണ് പിസി ജോര്‍ജ് തുറന്നടിച്ചത്.
ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 60 സീറ്റുകളില്‍ എങ്കിലും മത്സരിക്കും എന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രവേശനം നിഷേധിച്ചതോടെയാണ് നേരത്തെ യുഡിഎഫില്‍ ചേരും എന്ന് പറഞ്ഞിട്ടുളള പിസി ജോര്‍ജ്ജിന്റെ ഈ നിലപാട് മാറ്റം.
ഹര്‍ജി ഹൈക്കോടതി തളളി
എന്‍ഡിഎ അടക്കം പ്രാദേശിക തലത്തില്‍ വിജയ സാധ്യത ഉളള ആരുമായും ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് സഖ്യമുണ്ടാക്കാം എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നത്. അതിനിടെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ പിസി ജോര്‍ജ്ജ് കോടതിയും കയറി. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ ഹര്‍ജി ഹൈക്കോടതി തളളി.
തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജം
തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാനുളള അനുമതി ഹൈക്കോടതി നല്‍കിയത്.
വിഷയങ്ങള്‍ കോടതി അംഗീകരിച്ചു
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് പിസി ജോര്‍ജ്ജ് എംഎല്‍എയുടെ തീരുമാനം. തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി അംഗീകരിച്ചെന്ന് പിസി ജോര്‍ജ് ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചു.
സുപ്രീം കോടതിയെ സമീപിക്കും
ഹൈക്കോടതി തന്റെ ഹര്‍ജി തളളിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം അംഗീകരിച്ച് കൊണ്ടാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടനെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുമെന്നാണ് കരുതുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.