പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കും! സിപിഎമ്മിനും കോൺഗ്രസിനും വൻ വെല്ലുവിളി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇടത്-വലത് മുന്നണികളും എന്‍ഡിഎയും കച്ചകെട്ടി തയ്യാറെടുത്ത് കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഒരു മുന്നണിയിലും ഇടം ഇല്ലെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് തന്നെയാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ജനപക്ഷം പാര്‍ട്ടി മത്സരിക്കും എന്നാണ് പിസി ജോര്‍ജ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തവണ താനും മത്സര രംഗത്തുണ്ട് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാര്‍ മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ട സീറ്റിലാണ് പിസി ജോര്‍ജ് മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തീരുമാനം.
അതേസമയം ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിലുളള പിജെ ജോസഫ് മത്സരിക്കുകയാണ് എങ്കില്‍ കോട്ടയത്ത് പിന്തുണ കൊടുക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫ് വിഭാഗം കലാപമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ പിജെ ജോസഫ് പാര്‍ട്ടി പിളര്‍ത്തിയേക്കും എന്നാണ് സൂചന.
യുഡിഎഫിലേക്ക് തിരികെ പോകാനുളള ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജനപക്ഷം തനിച്ച് മത്സരിക്കുന്നത് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് അടക്കമുളളവര്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായേക്കും. പത്തനംതിട്ട യുഡിഎഫ് സിറ്റിംഗ് സീറ്റാണ്. ഇടതുപക്ഷം വീണ ജോര്‍ജിനെ ആണ് പത്തനംതിട്ടയില്‍ നിന്നും മത്സരിപ്പിക്കുന്നത്. ബിജെപിയില്‍ നിന്ന് കെ സുരേന്ദ്രനാണ് ഏറ്റവും സാധ്യത.