ജോസിന് പകരം പിസി ജോർജ്, തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റം, ജനപക്ഷം യുഡിഎഫിലേക്കെന്ന് സൂചന
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും മുന്നണി വിപുലീകരണത്തിനുളള കരുനീക്കങ്ങളിലാണ്. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി ഉടനെ തന്നെ ഇടത് പക്ഷത്ത് ചേക്കേറിയേക്കും.
ജോസ് പോയതോടെ യുഡിഎഫിലേക്ക് വഴി തെളിഞ്ഞിരിക്കുന്നത് പിസി ജോര്‍ജിനാണ്. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി പിസി ജോര്‍ജിന്റെ അനൗദ്യോഗിക ചര്‍ച്ചകള്‍ അടക്കമുളള നീക്കങ്ങള്‍ ചടുലമായി നടക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
കൂടെ കൂട്ടാതെ ഇടത് പക്ഷം
കെഎം മാണിയോടും ജോസ് കെ മാണിയോടും ഉടക്കിയാണ് കേരള കോണ്‍ഗ്രസ് എമ്മുമായുളള ബന്ധം ഉപേക്ഷിച്ച് പിസി ജോര്‍ജ് പുറത്ത് വരുന്നത്. തുടര്‍ന്ന് ജനപക്ഷം എന്ന പേരില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു. യുഡിഎഫില്‍ നിന്നും ഇടത് പക്ഷത്തേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
നേരെ ബിജെപി പക്ഷത്തേക്ക്
ഇതോടെ പിസി ജോര്‍ജും പാര്‍ട്ടിയും ബിജെപിയോട് അടുത്തു. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനോട് യോജിച്ച് നിന്ന പിസി ജോര്‍ജ് അതിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ചു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പച്ച തൊടാതെ പോയതോടെ പിസി ജോര്‍ജ് ആ ബന്ധവും ഉപേക്ഷിച്ചു.
മുന്നണിയില്‍ ഇടംപിടിക്കാൻ
നിലവില്‍ സ്വതന്ത്രരാണ് പിസി ജോര്‍ജ്ജും പാര്‍ട്ടിയും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഏതെങ്കിലും ഒരു മുന്നണിയില്‍ ഇടംപിടിക്കാനുളള ശ്രമങ്ങള്‍ പിസി ജോര്‍ജ് നടത്തുന്നത്. ജോസ് കെ മാണി വിഭാഗം ഉളളിടത്തോളം യുഡിഎഫിന്റെ വാതില്‍ പിസി ജോര്‍ജിന് മുന്നില്‍ അടഞ്ഞ് കിടക്കുമായിരുന്നു.
ജോസില്ലാത്ത യുഡിഎഫ്
എന്നാലിപ്പോള്‍ യുഡിഎഫിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. യുഡിഎഫിന്റെ ഭാഗമായിട്ടുളള പിജെ ജോസഫ് വിഭാഗത്തിന് പിസി ജോര്‍ജിന്റെ വരവിനോട് എതിര്‍പ്പുണ്ടാകില്ല. കേരള കോണ്‍ഗ്രസിലായിരിക്കുമ്പോഴും ജോസഫ് പക്ഷത്തായിരുന്നു പിസി ജോര്‍ജ്. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിനും പിസി ജോര്‍ജിന്റെ വരവിനോട് താല്പര്യമുണ്ട്.
അനൗദ്യോഗിക ചര്‍ച്ചകള്‍
മുന്നണി പ്രവേശം സംബന്ധിച്ച് യുഡിഎഫുമായി പിസി ജോര്‍ജ് ഇതുവരെയും ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട് എന്നാണ് വിവരം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ജനപക്ഷവുമായി യുഡിഎഫ് ധാരണയില്‍ എത്തിയേക്കും.
തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ
മാത്രമല്ല അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശവും നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കുളളില്‍ വിശദമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുകയുളളൂ എന്നാണ് ഇതേക്കുറിച്ച് പിസി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധാരണ
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയുണ്ടാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രത്യേക മുന്നണി രൂപീകരിക്കും എന്ന് നേരത്തെ പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കര്‍ഷകരേയും പിന്നോക്ക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയാണ് പുതിയ മുന്നണി രൂപീകരിക്കുക എന്നാണ് അറിയിച്ചിരുന്നത്.
Recommended Video
പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ല
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ലെന്നും പിസി ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ 7 തവണ പൂഞ്ഞാറില്‍ നിന്ന് എംഎല്‍എ ആയതാണ്. ഇനി മത്സരിക്കണം എന്ന് ആഗ്രഹം ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുകയാണെങ്കില്‍ അത് പൂഞ്ഞാര്‍ അല്ലാതെ മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നായിരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.