ഒടുക്കം പിസി ജോർജ് കര പറ്റുന്നു, ബിജെപിയുടെ പാലം വലിച്ച് പിസി ജോർജിന്റെ ജനപക്ഷം യുഡിഎഫിലേക്ക്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും മാണിയോട് ഉടക്കി പുറത്തെത്തിയാണ് പിസി ജോര്‍ജ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്. ഇടത്-വലത് മുന്നണികളുടെ സഹായമില്ലാതെ സ്വതന്ത്രനായി മത്സരിച്ച് പിസി പൂഞ്ഞാറില്‍ ജയിച്ചു. സ്വന്തം പാര്‍ട്ടിയായ ജനപക്ഷത്തെ ഏതെങ്കിലും ഒരു കരയിലേക്ക് അടുപ്പിക്കാന്‍ ഏറെ നാളുകളായി പിസി പെടാപ്പാട് പെടുന്നു.
എല്‍ഡിഎഫും യുഡിഎഫും പിസി ജോര്‍ജിനെ അടുപ്പിച്ചില്ല. ബിജെപിക്കൊപ്പം പോകാനും പിസി ജോര്‍ജ് ഒരു ശ്രമം നടത്തി. എല്ലാത്തിനുമൊടുവില്‍ പിസി ജോര്‍ജ് കോണ്‍ഗ്രസിനോട് തന്നെ അടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി പക്ഷത്തേക്ക്
ശബരിമല വിഷയം ഉയര്‍ന്നതോടെയാണ് ഇടത്- വലത് മുന്നണികളില്‍ ഇടം കിട്ടാതെ പോയ പിസി ജോര്‍ജ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്. വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ് സംഘപരിവാര്‍ പരിപാടികള്‍ക്കെല്ലാം കൂടെക്കൂടി. താനും പാര്‍ട്ടിയും ബിജെപിക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി പ്രഖ്യാപിച്ചു. ഇതോടെ ജനപക്ഷം ഔദ്യോഗികമായി എൻഡിഎയ്ക്ക് ഒപ്പം ചേരുമെന്ന സൂചനകളുണ്ടായി.
പത്തനംതിട്ട സ്വപ്നങ്ങൾ
ശബരിമല വിഷയത്തിൽ ബിജെപി എംഎൽഎ രാജഗോപാലിനൊപ്പം സഭയില്‍ കറുപ്പുടുത്ത് വന്ന് പ്രതിഷേധവും നടത്തി പിസി ജോർജ്. നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി ഇരിക്കുമെന്നും പ്രഖ്യാപിച്ചു. പിസിയുടെ മണ്ഡലമായ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലം പിടിക്കാൻ ബിജെപി ആലോചന ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ ഷോൺ ജോർജ് മത്സരിച്ചേക്കും എന്നായിരുന്നു അഭ്യൂഹം.
ബിജെപി സഖ്യമില്ല
എന്നാൽ രാജസ്ഥാനും മധ്യപ്രദേശും അടക്കമുളള 5 സംസ്ഥാനങ്ങളിലും ബിജെപി തോറ്റതോടെ പിസി ജോർജ് നിലപാട് മാറ്റി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പിന്നാലെ യുഡിഎഫിലേക്ക് മടങ്ങാനുളള ശ്രമവും തുടങ്ങി.
കാണാൻ തയ്യാറാവാതെ പിസി
സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനുളള ശ്രമം പിസി ജോര്‍ജ് നടത്തിയിരുന്നു. എന്നാല്‍ പിസി ജോര്‍ജിന് കാണാന്‍ സോണിയാ ഗാന്ധി തയ്യാറായില്ല. ദില്ലിയിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ കാത്ത് നിന്ന പിസി ജോര്‍ജിന് നിരാശനായി മടങ്ങേണ്ടി വന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് പിസി ജോർജിന്റെ മടങ്ങി വരവിനോട് താൽപര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.
യുഡിഎഫിലേക്ക് തിരികെ
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്ന് നില്‍ക്കേ പിസി ജോര്‍ജും ജനപക്ഷവും യുഡിഎഫിലേക്ക് തിരകെ മടങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്വതന്ത്ര പാര്‍ട്ടിയായ ജനപക്ഷം രാഷ്ട്രീയ പാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുളള നീക്കത്തിലാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രത്യേക സമിതിയെ നിയോഗിച്ചതായും പിസി ജോര്‍ജ് വ്യക്തമാക്കി.