കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!
പൂഞ്ഞാര്‍: സംസ്ഥാനത്ത് 2021ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണികള്‍ കണക്ക് കൂട്ടലുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് ഇക്കുറി ലക്ഷ്യമിടുന്നത്. ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ അത് ചരിത്രമാകും.
എങ്ങനേയും ഭരണം പിടിച്ചെടുക്കാനുളള തന്ത്രങ്ങള്‍ മറുവശത്ത് കോണ്‍ഗ്രസും ആസൂത്രണം ചെയ്യുന്നു. അതിനിടെ ജോസ് കെ മാണിയും പിസി ജോര്‍ജും പോലെ ഒരു മുന്നണിയുടേയും ഭാഗമാകാത്തവരുടെ റോള്‍ നിര്‍ണായകമാണ്. രാഷ്ട്രീയത്തിലെ ഭാവി പദ്ധതികള്‍ വെളിപ്പെടുത്തി പിസി ജോര്‍ജ്ജ് രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
എവിടെയും എത്താതെ പിസി
കേരള കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് ജനപക്ഷം എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ പിസി ജോര്‍ജ് ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിച്ചിട്ടില്ല. പിസി ജോര്‍ജിനെ ഒപ്പം നിര്‍ത്താന്‍ ഇടത് മുന്നണിയോ വലത് മുന്നണിയോ പ്രത്യേകം താല്പര്യം കാണിച്ചിട്ടില്ല. അതിനിടെ ബിജെപിക്കൊപ്പം ചേര്‍ന്നെങ്കിലും കാര്യമായ നേട്ടമൊന്നം ഉണ്ടാക്കാന്‍ പിസി ജോര്‍ജിനോ പാര്‍ട്ടിക്കോ സാധ്യമായിരുന്നില്ല.
തിരികെ യുഡിഎഫിലേക്കോ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഏതെങ്കിലും ഒരു മുന്നണിയില്‍ കടക്കും എന്നാണ് പിസി ജോര്‍ജ് അടുത്തിടെ പറഞ്ഞത്. യുഡിഎഫിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി പിസി ജോര്‍ജ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കണം എന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശമെന്ന് സൂചനയുണ്ട്.
Recommended Video
ലയിക്കാൻ തയ്യാറല്ല
എന്നാല്‍ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് പിസി ജോര്‍ജ്. ജനപക്ഷം എന്ന പാര്‍ട്ടിയായി തന്നെ മുന്നണിയില്‍ നില്‍ക്കാനാണ് പിസി ജോര്‍ജ്ജിന് താല്പര്യം. ഇടത് പക്ഷത്തേക്ക് ജനപക്ഷം പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുളള പിസിയുടെ നീക്കങ്ങള്‍. പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ പിസി ജോര്‍ജ്ജ് സര്‍ക്കാരിനെതിരെയാണ് നിലപാട് എടുത്തത്.
പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും
വരുന്ന തിരഞ്ഞെടുപ്പുകളില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ജനംപക്ഷം തനിച്ചാകില്ല വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയെന്നും ജനപക്ഷത്തിന്റെ നേതൃത്വത്തില്‍ പുതിയ മുന്നണി വരുമെന്നും പിസി വ്യക്തമാക്കുകയുണ്ടായി. കേരള കോണ്‍ഗ്രസിലെ കലാപം കോട്ടയത്ത് മുതലെടുക്കാനുളള കരുക്കളാണ് പിസി നീക്കുന്നത്.
സാഹചര്യം അനുകൂലം
രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണി പക്ഷത്തിന് നല്‍കിയിരിക്കുകയാണ്. ജോസ് പക്ഷം യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട സാഹചര്യവും മുതലെടുക്കാനാണ് പിസി ഒരുങ്ങുന്നത്. പൂഞ്ഞാര്‍ അടക്കമുളള പ്രദേശത്ത് പിസി ജോര്‍ജ്ജിന് വലിയ സ്വാധീനമുണ്ട്. ഒരു മുന്നണിയുടേയും ഭാഗമാകാതെ മത്സരിച്ചിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജ് വിജയിച്ചിരുന്നു.
പൂഞ്ഞാറില്‍ നിന്ന് മത്സരിക്കാനില്ല
എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മത്സരിക്കാനില്ല എന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മോര്‍ണിംഗ് റിപ്പോര്‍ട്ട് പരിപാടിയിലാണ് പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. താന്‍ 7 തവണ പൂഞ്ഞാറില്‍ നിന്ന് എംഎല്‍എ ആയതാണ്. ഇനി മത്സരിക്കണം എന്ന് ആഗ്രഹം ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഷോൺ ജോർജ്ജിനെ മത്സരിപ്പിക്കുമോ
നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുകയാണെങ്കില്‍ അത് പൂഞ്ഞാര്‍ അല്ലാതെ മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നായിരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. മകൻ ഷോൺ ജോർജ്ജിനെ പൂഞ്ഞാറിൽ നിന്ന് മത്സരിപ്പിക്കാനാണോ പിസി ഉദ്ദേശിക്കുന്നത് എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. കേരള കോണ്‍ഗ്രസ് എന്ന് പറയുന്നത് തനിക്ക് അപമാനമായി തോന്നുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം ലഭിച്ച പശ്ചാത്തലത്തിലാണ് പിസിയുടെ പ്രതികരണം.
കേരള കോണ്‍ഗ്രസിന് 9 വിഭാഗങ്ങൾ
നിലവില്‍ കേരള കോണ്‍ഗ്രസിന് 9 വിഭാഗങ്ങളാണ് ഉളളതെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. താന്‍ അതില്‍ നിന്ന് വിട്ട് പിരിഞ്ഞതാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നവും പേരും തങ്ങള്‍ക്ക് ലഭിക്കും എന്ന പൂര്‍ണ ആത്മവിശ്വാസം പിജെ ജോസഫിനുണ്ടായിരുന്നു. ദില്ലിയില്‍ തനിക്ക് ആളുണ്ടെന്നാണ് ജോസഫ് അവകാശപ്പെട്ടിരുന്നത് എന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.