പിസി ജോർജ് എൻഡിഎ വിട്ടു! ഇറങ്ങുന്നത് മോദിക്കെതിരെ ആഞ്ഞടിച്ച്, ബിജെപിക്ക് വൻ തിരിച്ചടി!
പൂഞ്ഞാര്‍: 2021ല്‍ കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഇക്കുറി എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമല്ല എന്‍ഡിഎയ്ക്കും ഏറെ നിര്‍ണായകമാണ് വരുന്ന തിരഞ്ഞെടുപ്പ്. മുന്നണിയിലേക്ക് ആളെ കൂട്ടാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
ബിഡിജെഎസ് മുന്നണിയില്‍ അസംതൃപ്തരാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിട്ട് ഇടത് പക്ഷത്തേക്ക് തുഷാര്‍ വെള്ളാപ്പളളിയും കൂട്ടരും കളം മാറ്റുമോ എന്ന് കണ്ടറിയണം. അതിനിടെ എന്‍ഡിഎ ബന്ധം പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ് പിസി ജോര്‍ജ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പിസി ജോര്‍ജ് രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരിക്കുന്നു.
പിസി ജോർജിന്റെ നെട്ടോട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്. ബിജെപി നയിക്കുന്ന മുന്നണിയില്‍ ചേരുന്നതിന് മുന്‍പ് ഇടത് പക്ഷത്തും വലത് പക്ഷത്തും കയറിക്കൂടാന്‍ പിസി ജോര്‍ജ് ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ട് മുന്നണികളും പിസി ജോര്‍ജിനെ അവഗണിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് തോൽവികൾ
തുടര്‍ന്ന് ശബരിമല വിഷയത്തിലടക്കം ബിജെപി അനുകൂല നിലപാടുമായി പിസി ജോര്‍ജ് രംഗത്ത് വന്നു. ക്രിസ്ത്യൻ വോട്ടുകളാണ് പിസിയിലൂടെ ബിജെപി ഉന്നമിട്ടത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി പിസി ജോർജ് വോട്ട് പിടിക്കാനിറങ്ങി. എന്നാല്‍ സുരേന്ദ്രന് വിജയിക്കാനായില്ല. പിന്നാലെ 5 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പിസി ജോര്‍ജ് എന്‍ഡിഎയ്ക്ക് എതിരെ തിരിഞ്ഞു.
ഗ്രൂപ്പിസത്തിന്റെ അതിപ്രസരം
എന്‍ഡിഎ തട്ടിക്കൂട്ട് സംവിധാനമാണെന്നും ബിജെപി ഒരു മര്യാദയും കാണിക്കുന്നില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. ബിജെപിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ്. പാലായിലും കോന്നിയിലും തോല്‍ക്കാനാണ് പാര്‍ട്ടി മത്സരിച്ചത് എന്നും സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിച്ചത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.
നമ്പര്‍ വണ്‍ കേഡര്‍ പാര്‍ട്ടിയാണ് ബിജെപി
2021ലെ പൂഞ്ഞാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പിസി ജോര്‍ജ് ബിജെപി ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. മോശം അനുഭവങ്ങളെ തുടര്‍ന്നാണ് എന്‍ഡിഎ വിടുന്നതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. കേരളത്തിലെ നമ്പര്‍ വണ്‍ കേഡര്‍ പാര്‍ട്ടിയാണ് ബിജെപി. ആര് ചോദിച്ചാലും താന്‍ അക്കാര്യം പറയുമെന്നും നമ്പര്‍ വണ്‍ ആണ് ബിജെപി പ്രവര്‍ത്തകരെന്നും പിസി ജോര്‍ജ് പ്രശംസിച്ചു.
കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ല
എന്നാല്‍ നേതാക്കള്‍ക്ക് പാര്‍ട്ടി ജയിക്കണം എന്ന് ആഗ്രഹം ഇല്ല. നേതാക്കളുടെ ഈ മനസ്സ് മാറാതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കാതെ അവസാന നിമിഷം മാറ്റി നിര്‍ത്തിയത് തെറ്റായ തീരുമാനം ആയിരുന്നു. മഞ്ചേശ്വരത്ത് നിന്ന് സുരേന്ദ്രനെ കോന്നിയിലെത്തിച്ച് മത്സരിപ്പിച്ചതും തെറ്റായിരുന്നു.
ഏറ്റവും മോശം പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും പിസി ജോര്‍ജ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പിസി ജോര്‍ജ് കുറ്റപ്പെടുത്തി. നരേന്ദ മോദി റിസര്‍വ് ബാങ്ക് കൊളളയടിക്കുകയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ബിജെപി ബന്ധം ഉപേക്ഷിച്ച പിസി ജോര്‍ജും പാര്‍ട്ടിയും തിരഞ്ഞെടുപ്പിന് ഇടത് മുന്നണിയിലോ വലത് മുന്നണിയിലോ ഇടം ഉറപ്പിക്കുമോ എന്നാണിനി അറിയേണ്ടത്.