ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടും, ബിജെപിക്ക് മുന്നറിയിപ്പുമായി പിസി ജോർജ്
കോട്ടയം: ശബരിമല വിഷയത്തില്‍ അടക്കം സഹകരിച്ച് പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് പിസി ജോര്‍ജ് എംഎല്‍എ ബിജെപിക്കൊപ്പം ചേരുന്നത്. യുഡിഎഫിലേക്ക് തിരിച്ച് വരാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പിസി ജോര്‍ജ് എന്‍ഡിഎയിലേക്കുളള വഴി തിരഞ്ഞെടുത്തത്.
കേരള ജനപക്ഷം സെക്യുലര്‍ എന്ന പാര്‍ട്ടിയുമായാണ് പിസി ജോര്‍ജ് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇതുവരെ എന്‍ഡിഎയില്‍ എത്തിയത് കൊണ്ട് പിസി ജോര്‍ജിനോ പാര്‍ട്ടിക്കോ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴാകട്ടെ പിസി ജോര്‍ജ് മുന്നണി വിടുമെന്ന ഭീഷണിയും മുഴക്കിയിരിക്കുകയാണ്.
ജോർജും ബിജെപിയും
ന്യൂനപക്ഷ വോട്ടുകള്‍ ഉന്നമിട്ടാണ് പിസി ജോര്‍ജിനേയും കൂട്ടരേയും ബിജെപി, എന്‍ഡിഎ പാളയത്തില്‍ എത്തിച്ചത്. ശബരിമല വിവാദത്തിൽ നിയമസഭയിലടക്കം ബിജെപിക്കൊപ്പമായിരുന്നു പിസി ജോർജ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗികമായി മുന്നണിയുടെ ഭാഗമല്ലെങ്കില്‍ കൂടിയും ബിജെപിക്ക് വേണ്ടി പിസി ജോര്‍ജും കൂട്ടരും പ്രചാരണത്തിന് ഇറങ്ങുകയുണ്ടായി. പ്രധാനമായും കെ സുരേന്ദ്രന് വേണ്ടിയാണ് പത്തനംതിട്ടയില്‍ പിസി ജോര്‍ജ് പ്രചാരണത്തിന് ഇറങ്ങിയത്.
കണക്ക് കൂട്ടൽ പിഴച്ചു
എന്നാല്‍ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ അപ്പാടെ പാളി. പിസി ജോര്‍ജ് എന്‍ഡിഎയില്‍ എത്തിയത് കൊണ്ട് രണ്ട് കൂട്ടര്‍ക്കും പ്രത്യേകം നേട്ടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല പിസി ജോര്‍ജിനും പാര്‍ട്ടിക്കും നേതാക്കളുടെ രാജിയും പഞ്ചായത്ത് ഭരണ നഷ്ടവും അടക്കം വന്‍ തിരിച്ചടികളും ലഭിച്ചു. മുസ്ലീം വിരുദ്ധ പരാമര്‍ശം കൂടി ആയതോടെ പിസി ജോര്‍ജിന് ജനപിന്തുണ ഏറക്കുറെ നഷ്ടപ്പെട്ട മട്ടാണ്. അതിനിടെ പാര്‍ട്ടി ഭാരവാഹി യോഗത്തില്‍ എന്‍ഡിഎയിലെ അതൃപ്തി പിസി ജോര്‍ജ് പരസ്യമാക്കുകയും ചെയ്തിരിക്കുകയാണ്.
മുന്നണി വിടാനും മടിക്കില്ല
റബ്ബറിന് അടിസ്ഥാന വില 200 രൂപയാക്കണം, സര്‍ഫാസി നിയമത്തില്‍ ഇളവ് വരുത്തണം, വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ പിസി ജോർജ് വെച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുന്നണി വിടാനും മടിക്കില്ല എന്നാണ് പിസിയുടെ നിലപാട്. പാവപ്പെട്ട കര്‍ഷകരേയും ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കുന്ന നടപടി സ്വീകരിക്കാന്‍ ബിജെപി തയ്യാറല്ലെങ്കില്‍ എന്‍ഡിഎ എന്ന് പറഞ്ഞ് മുന്നോട്ട് പോകുന്നത് എന്തിനാണ് എന്നാണ് ജനപക്ഷം ചിന്തിക്കുന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ഷോണ്‍ ജോര്‍ജ് സ്ഥാനം ഒഴിഞ്ഞു
ജനപക്ഷത്തിന് പുതിയ സംസ്ഥാന ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. മൂന്ന് മാസമായി ചെയര്‍മാന്‍ സ്ഥാനത്തുളള ഷോണ്‍ ജോര്‍ജ് സ്ഥാനം ഒഴിഞ്ഞു. ഇകെ ഹസന്‍ കുട്ടിയാണ് പുതിയ ചെയര്‍മാന്‍. പിസി ജോര്‍ജ് ജനപക്ഷം പാര്‍ട്ടിയുടെ രക്ഷാധികാരിയാണ്. കേരള കോണ്‍ഗ്രസ് എമ്മിലായിരിക്കുമ്പോള്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മാണിയെ കുറ്റപ്പെടുത്തിയിരുന്നു പിസി ജോര്‍ജ്. ആ വിമര്‍ശനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഷോണ്‍ ജോര്‍ജ് സ്ഥാനം ഒഴിഞ്ഞത്.
തിരഞ്ഞെടുപ്പുകളെ കുറിച്ച് ആശങ്ക
മുസ്ലീംകളെ അധിക്ഷേപിക്കുന്ന ഫോണ്‍ സംഭാഷണം വൈറലായതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെതിരെ വന്‍ വിമര്‍ശനം പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങള്‍ക്കിടെയാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് തന്നെ ചെയര്‍മാനെ തിരഞ്ഞെടുത്ത് കൊണ്ടുളള പിസി ജോര്‍ജിന്റെ പുതിയ നീക്കം. ബിജെപിക്കൊപ്പം ചേർന്നതോടെ പിസി ജോർജിന് വലിയ തോതിൽ ജനപിന്തുണ നഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം വിവാദവും ചേർന്നതോടെ പാലാ, പൂഞ്ഞാർ തിരഞ്ഞെടുപ്പുകളെ കുറിച്ച് പിസി ജോർജിന് ആശങ്കകളുണ്ട്.
ടീം രാഹുലും ടീം സോണിയയും തമ്മിലടി! അധ്യക്ഷൻ ആരായാലും കടിഞ്ഞാൺ സോണിയയുടെ കയ്യിൽ!