'രജിത് കുമാറിന്റെ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചിട്ട്, കേസുകൊണ്ട് എന്ത് ഫലം'
കൊച്ചി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിലായിലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആളുകള്‍ തടിച്ചു കൂടിയതിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്നായിരുന്നു രജിത് കുമാറിന്റെ ആരാധകര്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്.
ഇതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചത്തിന് പേരറിയാവുന്ന നാലു പേര്‍ക്കെതിരെയും കണ്ടാൽ അറിയാവുന്ന 75 പേര്‍ക്കെതിരെയും കേസെടുക്കാൻ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടും. വിമാനത്താവളത്തിലെ സ്വീകരണത്തിനെതിരെ മന്ത്രിമാരായ ജി. സുധാകരന്, കടകംപള്ളി സുരേന്ദ്രന് എന്നിവരും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. അതേസമയം കൊച്ചിയില്‍ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും എല്ലാ കഴിഞ്ഞിട്ടും കേസെടുത്തിട്ട് എന്ത് കാര്യമെന്നമാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
ഗുരുതര വീഴ്ച
കൊച്ചിയിൽ ഉണ്ടായത് ഗുരുതര വീഴ്ച; എല്ലാം കഴിഞ്ഞ് കേസെടുത്തിട്ട് എന്ത് കാര്യം ?
കോവിഡ് -19 വ്യാപനം തടയുന്നതിൽ ഒന്നിലധികം തവണ വീഴ്ച വന്ന സ്ഥലമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ആ വീഴ്ചകൾ തുറന്ന് കാട്ടിയപ്പോൾ സൈബർ അക്രമണമായിരുന്നു ഫലം.
എവിടെയായിരുന്നു ജില്ലാ ഭരണകൂടം
എന്നാൽ ഇന്നലെ റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്ന മത്സരാർത്ഥിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഗുരുതര വീഴ്ചയാണെന്നതിൽ തർക്കമില്ല. വിവാദമായപ്പോൾ 78 പേർക്കെതിരെ കേസെടുത്തു എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. യാതൊരുവിധ സുരക്ഷയുമില്ലാതെ ഈ ആൾക്കൂട്ടം അവിടെ തടിച്ചുകൂടുമ്പോൾ എവിടെയായിരുന്നു ജില്ലാ ഭരണകൂടം ?
മുൻകൂർ പ്രഖ്യാപിച്ച്
എവിടെയായിരുന്നു വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് ? എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച ശേഷം കേസ്കൊണ്ട് എന്ത് ഫലം ? ഈ ആൾക്കൂട്ടത്തിന്റെ വരവ് ഉണ്ടായത് സമൂഹമാധ്യമങ്ങളിൽ മുൻകൂർ പ്രഖ്യാപിച്ചിട്ടായിരുന്നു. എന്നിട്ടും സംസ്ഥാന ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും എന്തെടുക്കുകയായിരുന്നു ?
പോലീസ് മേധാവി
നെടുമ്പാശ്ശേരിയിലെ പോലീസിനെ കുറ്റപ്പെടുത്തുമ്പോൾ സംസ്ഥാന പോലീസ് മേധാവി തന്നെ കൊറോണ സംബന്ധിച്ച പ്രോട്ടോകാൾ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്ത ചിത്രങ്ങൾ കണ്ടു. ഇവിടെ ആര് ആരെ ശിക്ഷിക്കും ? കൊച്ചിയിൽ മാത്രമല്ല തലസ്ഥാന നഗരിയിലും പത്തനംതിട്ടയിലും ഇടുക്കിയിലും വലിയ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ
നിപാ കാലത്തേതു പോലെ സർക്കാർ സംവിധാനത്തിനൊപ്പം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുകയാണ് സംസ്ഥാനത്തെ പൊതുരംഗം മുഴുവൻ. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ വളഞ്ഞിട്ട് അക്രമണം നടത്താൻ സൈബർ ഗുണ്ടകളെ കയറൂരി വിടുന്നവർ, ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും മടിക്കുന്ന ദുര്യോഗം ഒരു ജനതയുടെ ജീവൻകൊണ്ടുള്ള കളിയാണെന്ന് മറക്കരുത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല
മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു