കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ തോല്‍വി; തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ത്- പിസി വിഷ്ണുനാഥ് പറയുന്നു
കര്‍ണാടകയില്‍ ബിജെപിക്ക് അധികാരം നിലനിർത്താനുള്ള വഴിയൊരുക്കിയത് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. എല്ലാ കീഴ്വഴക്കവും ജനാധിപത്യ മര്യാദയും നിയമസംവിധാനവും ബി ജെ പി കാറ്റിൽ പറത്തിയപ്പോൾ ഭരണഘടനാ സ്ഥാപനങ്ങൾ പോലും മൗനസാക്ഷികളായെന്നും വിഷ്ണുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂറുമാറ്റക്കാർക്ക് മത്സരിക്കാനായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊടുത്തു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മുതലുള്ള സ്ഥാപനങ്ങള്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ, അജണ്ടയുടെ ഭാഗമായി നില്‍ക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും വിഷ്ണുനാഥ് വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

രണ്ട് സീറ്റിൽ മാത്രം
കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ രണ്ട് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്.
എന്നാൽ അവ രണ്ടും പ്രസ്ഥാനത്തെ സംബന്ധിച്ചും വ്യക്തിപരമായും ഏറെ സന്തോഷം നൽകുന്ന വിജയങ്ങളാണ്. ശിവാജി നഗറിൽ നിന്നും റിസ്വാൻ അർഷാദെന്ന യുവനേതാവിന്റേതാണ് അതിലൊന്ന്. ഞാൻ കെ എസ് യു സംസ്ഥാന പ്രസിഡന്റായ കാലത്ത് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള എൻ എസ് യു സെക്രട്ടറിയായിരുന്നു.

വലിയ ഭൂരിപക്ഷത്തോടെ
പിന്നീട് ഞാൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായപ്പോൾ അദ്ദേഹം കർണാടകയിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി. ഞാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോൾ അദ്ദേഹം വീണ്ടും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി. 2002 മുതലുള്ള ആത്മബന്ധമുള്ള റിസ്വാൻ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

റോഷൻ ബെയ്ഗിനെ ഒപ്പം നിർത്തി
ഏഴു തവണ എംഎൽഎയും മന്ത്രിയുമെല്ലാം ആക്കിയിട്ടും കോൺഗ്രസിൽ നിന്ന് കൂറുമാറിപോയ റോഷൻ ബെയ്ഗിനെ ഒപ്പം നിർത്തിയാണ് റിസ്വാനെ പരാജയപ്പെടുത്താൻ ബി ജെ പി ശ്രമിച്ചത്. എന്നാൽ എല്ലാ കൂട്ടുകെട്ടുകളെയും തകർത്ത് അവിടെ ഉജ്ജ്വല വിജയം നേടാൻ റിസ്വാന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.

വിശ്വനാഥിനെ പരാജയപ്പെടുത്തി
മറ്റൊരു വലിയ വിജയം ഹുൻസൂറിൽ വിജയിച്ച കോൺഗ്രസിന്റെ മഞ്ജുനാഥിന്റേതാണ്. ഒരുപാട് അഭിമാനം നൽകുന്ന വിജയമാണ് മഞ്ജുനാഥിന്റേതും. അദ്ദേഹം പരാജയപ്പെടുത്തിയത് വിശ്വനാഥിനെയാണ്. 2017ൽ കോൺഗ്രസിൽ നിന്ന് കൂറുമാറി ജനതാദളിൽ എത്തിയ വിശ്വനാഥ് ദളിന്റെ സംസ്ഥാന പ്രസിഡന്റുവരെയായി.

വെന്നിക്കൊടി നാട്ടിയത്
അതിനുശേഷം 2019 ൽ ബി ജെ പിയിലേക്ക് കൂറുമാറി പാർട്ടി സ്ഥാനാർത്ഥിയായി. കൂറുമാറ്റം കലാപരിപാടിയാക്കിയ വിശ്വനാഥിനെ ഉയർന്ന ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മഞ്ജുനാഥ് വെന്നിക്കൊടി നാട്ടിയത്. ഈ രണ്ടു വിജയവും നൽകുന്ന ആഹ്ലാദവും പ്രതീക്ഷയും വലുതാണ്.

അധികാര ദുർവിനിയോഗം
ബി ജെ പി അധികാരം നിലനിർത്തുമ്പോഴും,
കർണാടക ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അധികാര ദുർവിനിയോഗത്തിന്റെ പ്രതിഫലനമാണെന്ന് ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും ലളിതമായ് പറയാൻ സാധിക്കും. ബിജെപിക്ക് അധികാരം നിലനിർത്താനുള്ള വഴിയൊരുക്കിയത് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണ്. എല്ലാ കീഴ്വഴക്കവും ജനാധിപത്യ മര്യാദയും നിയമസംവിധാനവും ബി ജെ പി കാറ്റിൽ പറത്തിയപ്പോൾ ഭരണഘടനാ സ്ഥാപനങ്ങൾ പോലും മൗനസാക്ഷികളായി. ബാക്കി സംഭവിച്ചതെല്ലാം തിരക്കഥയനുസരിച്ചാണ്.

പണത്തിന്റെ കുത്തൊഴുക്ക്
സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അവരുടെ അജണ്ടയുടെയും ഭാഗമായി നിന്നുവെന്നത് വലിയ ചോദ്യമുയർത്തുന്നു. കാലുമാറ്റക്കാർ മത്സരിക്കുമ്പോൾ വ്യത്യസ്തമായ ഫലമുണ്ടാകുമെന്നു തന്നെ ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. പക്ഷെ വിവരണത്തിനപ്പുറമുള്ള കോടികളുടെ പണത്തിന്റെ കുത്തൊഴുക്കാണ് 15 ഇടത്തും ഉണ്ടായത്.

സുപ്രീം കോടതി
ഒരുപാട് വെല്ലുവിളികളുള്ള തെരഞ്ഞെടുപ്പായിരുന്നു. കൂറുമാറിയ എം എല്‍ എമാരെ സ്പീക്കര്‍ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയായിരുന്നു ചെയ്തത്. പക്ഷേ, സുപ്രീം കോടതി അയോഗ്യത അംഗീകരിക്കുകയും മത്സരിക്കാന്‍ അവര്‍ യോഗ്യരാണെന്നു വിധിക്കുകയും ചെയ്തു. അപൂര്‍വമായ ഒരു വിധിയാണത്. ഒരേസമയം അയോഗ്യരാണെന്നു പറയുകയും മത്സരിക്കാന്‍ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായപ്പോൾ ബി ജെ പിക്ക് കാര്യങ്ങൾ എളുപ്പമായി.

പരസ്യമായി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, നോമിനേഷന്‍ സ്വീകരിച്ച് കഴിഞ്ഞാൽ പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെയ്ക്കാറില്ല. മാറ്റിവെക്കാൻ കോടതി നിർദ്ദേശിക്കാറുമില്ല. എന്നാൽ കർണാടകയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോടു പറഞ്ഞു, ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ മാറ്റിവെയ്ക്കുകയാണ്. കാരണം, ഈ അയോഗ്യരാക്കപ്പെട്ടവര്‍ക്കു മേലുള്ള സുപ്രീം കോടതി വിധി വരണം. തങ്ങള്‍ക്ക് അനുകൂലമായ വിധിയാണു വരാന്‍ പോവുന്നതെന്ന് ബി ജെ പി നേതാവ് യെദിയൂരപ്പ പരസ്യമായി പറയുന്ന സാഹചര്യവുമുണ്ടായി.

വിചിത്രമായ വിധി
ഒടുവില്‍ അവർ പ്രതീക്ഷിച്ചതുപോലെ അങ്ങനെയൊരു വിചിത്രമായ വിധിയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂറുമാറ്റക്കാർക്ക് മത്സരിക്കാനായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊടുത്തു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മുതലുള്ള സ്ഥാപനങ്ങള്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ, അജണ്ടയുടെ ഭാഗമായി നില്‍ക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.

ഒളിഞ്ഞും തെളിഞ്ഞും
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷം ജനതാദൾ-എസുമായി ഒളിഞ്ഞും തെളിഞ്ഞും ബി ജെ പി ധാരണയ്ക്ക് ശ്രമിച്ചു. അതിന്റെ അനന്തരഫലമായി ദളിൽ അവരുടെ പ്രവർത്തകർക്കുള്ള വിശ്വാസംപോലും നഷ്ടമായി. ദളിന്റെ കാൽചുവട്ടിൽ ആകെയുള്ള മണ്ണും ഒലിച്ചുപോയി.

പോരാട്ടം തുടരും
ഉപതെരഞ്ഞെടുപ്പിനു ശേഷം കർണാടക രാഷ്ട്രീയം കോൺഗ്രസിലേക്കും ബി ജെ പിയിലേക്കും ധ്രുവീകരിക്കപ്പെട്ടിരിക്കയാണ്. പോരാടാനുള്ളത് രണ്ട് പ്രബല ശക്തികളോടാണ് - ബി ജെ പിയോടും അവരെ താങ്ങി നിർത്തുന്ന സാമ്പത്തിക മാഫിയകളോടും. സക്രിയ പ്രതിപക്ഷമായി, ജനാധിപത്യ - പുരോഗമന ചേരിയുടെ ശബ്ദമായി പോരാട്ടം തുടരും.












Click it and Unblock the Notifications