രാഹുൽ ഗാന്ധിയുടെ പേരിൽ 'ട്വിറ്റർ വാർ', എൻഎസ് മാധവന്റെ ട്വീറ്റിന് മറുപടിയുമായി പിസി വിഷ്ണുനാഥ്
കോഴിക്കോട്: പ്രളയദുരിത ബാധിത മേഖലകളിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെച്ചൊല്ലി ട്വിറ്ററില്‍ എഴുത്തുകാരന്‍ എന്‍എസ് മാധവനും കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥും തമ്മില്‍ വാക്‌പോര്. വയനാട്ടിലെയും മലപ്പുറത്തെയും ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തി രണ്ട് ദിവസം കൊണ്ട് ദില്ലിക്ക് തിരികെ പോയ രാഹുലിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് എന്‍എസ് മാധവന്‍ രംഗത്ത് എത്തിയത്.
'തനിക്ക് വലിയ തിരക്കാണ് എന്ന് നടിക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. അദ്ദേഹത്തിനിപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരിക്കുകയാണ്. വീട്ടില്‍ ഭാര്യയോ കുട്ടികളോ കാത്തിരിപ്പില്ല. അദ്ദേഹം വയനാട്ടില്‍ തന്നെ തങ്ങി പ്രവര്‍ത്തിക്കേണ്ടതാണ്. അതെങ്ങനെ ചെയ്യാമെന്നത് ശശീന്ദ്രനെ പോലുളള ജനപ്രതിനിധികളില്‍ നിന്നും അദ്ദേഹം പഠിക്കേണ്ടതുണ്ട്' എന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
പിറകേ എന്‍എസിന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ മറുപടിയെത്തി. 'രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കാനാണ് എത്തിയത്. വയനാട്ടിലേയും മലപ്പുറത്തേയും 15 ദുരിതാശ്വാസ ക്യാംപുകള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ദുരിതത്തിലായ ആയിരക്കണക്കിന് ആളുകളെ കാണുകയും ചെയ്തു. ജില്ലാ കളക്ടര്‍മാരുമായും ജനപ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി...
ഒരിക്കല്‍ കൂടി അദ്ദേഹം വയനാട്ടിലെത്തും. എന്‍എസ് മാധവന്‍ സൂചിപ്പിച്ച ശശീന്ദ്രനും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. പ്രളയദുരിതാശ്വാസം ഫലപ്രദമായി എങ്ങനെ നടപ്പിലാക്കാം എന്ന് ഇടത് ചിന്താഗതിക്കാരനായ എന്‍എസ് മാധവന്‍ പിണറായി വിജയനെ ഉപദേശിക്കണം' എന്നാണ് പിസി വിഷ്ണുനാഥിന്റെ ട്വീറ്റ്. 'നന്ദി അത് ചെയ്യാം' എന്ന് മാത്രമാണ് പിസി വിഷ്ണുനാഥിന് എന്‍എസ് മാധവൻ നൽകിയിരിക്കുന്ന മറുപടി.
ഇക്കുറി സംസ്ഥാനത്ത് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത് വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലുമാണ്. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്കാണ് ജീവനും സ്വത്തും നഷ്ടപ്പെട്ടത്. രണ്ട് പ്രദേശങ്ങളും ഉള്‍പ്പെടുന്നത് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ്. കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മണ്ഡലത്തിലെത്തിയ രാഹുല്‍ ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. വയനാട്ടില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി കത്തെഴുതുകയുമുണ്ടായി.
Rahul Gandhi should stop pretending as if he is busy. He is currently without a job; no wife or kids waiting for him to come home. He should stay put in Wayanadu and work. As to how to do it, he can take a leaf out of local MLAs like Saseendran.
— N.S. Madhavan این. ایس. مادھون (@NSMlive) August 14, 2019