'കീഴടങ്ങി ജീവിക്കണമെന്ന പെൺബോധങ്ങൾക്കും ജയയുടെ ഇടിയും ചവിട്ടും ഏൽക്കുന്നുണ്ട്'; വിഷ്ണുനാഥ്
'ജയ ജയ ജയ ജയ ഹേ'എന്ന ചിത്രത്തെ പ്രശംസിച്ച് പിസി വിഷ്ണുനാഥ് എംഎൽഎ. അടുത്ത കാലത്ത് കണ്ട കയ്യടക്കമുള്ള, ഏറ്റവും മികച്ച രാഷ്ട്രീയ സിനിമയാണ് 'ജയ ജയ ജയഹേ'യെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇന്ദിരാ ഗാന്ധിയുടെ പടം വെച്ചതു കൊണ്ട് മാത്രം ഒരു വീട്ടകത്തിലും സ്ത്രീകൾ സ്വാതന്ത്ര്യം നേടില്ലെന്നും വിപ്ലവ തീപ്പൊരികൾ സ്വന്തം കാര്യം വരുമ്പോൾ എത്രമാത്രം സ്ത്രീ വിരുദ്ധരാണെന്നും വരച്ചിടുന്നതാണ് സിനിമയെന്നും വിഷ്ണുനാഥ് പോസ്റ്റിൽ പറയുന്നു. പൂർണരൂപം വായിക്കാം

അടുത്ത കാലത്ത് കണ്ട കയ്യടക്കമുള്ള, ഏറ്റവും മികച്ച രാഷ്ട്രീയ സിനിമയാണ് 'ജയ ജയ ജയഹേ' !
ടോക്സിക് രക്ഷാകർതൃത്വത്തിന്റെ കൂട്ടിൽ നിന്നും 'രാജ് ഭവനി' ലേക്ക് പറിച്ചു നടപ്പെട്ട പെൺകുട്ടി അനുഭവിക്കേണ്ടി വരുന്നതെല്ലാം നമ്മുടെ ജീവിത പരിസരങ്ങളിലെ പരിചിത കാഴ്ചകളാണ്. ദ്വയാർത്ഥ പ്രയോഗമോ ഏച്ചു കെട്ടുകളോ ഇല്ലാതെ സ്വാഭാവിക നർമ്മത്തിന്റെ മേമ്പൊടിയിൽ നമ്മുടെ സാമൂഹ്യ ബോധത്തിന്മേൽ രാഷ്ട്രീയ ശരികൾ വിളക്കി ചേർക്കുകയാണ് സംവിധായകൻ വിപിൻദാസ്.

ആൺകോയ്മയുടെ വാർപ്പു മാതൃകകൾക്കു മീതെ മാത്രമല്ല, കീഴടങ്ങി ജീവിക്കണമെന്ന പെൺബോധങ്ങൾക്കും ജയയുടെ ഇടിയും ചവിട്ടും ഏല്ക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ പടം വെച്ചതു കൊണ്ട് മാത്രം ഒരു വീട്ടകത്തിലും സ്ത്രീകൾ സ്വാതന്ത്ര്യം നേടില്ലെന്നും വിപ്ലവ തീപ്പൊരികൾ സ്വന്തം കാര്യം വരുമ്പോൾ എത്രമാത്രം സ്ത്രീ വിരുദ്ധരാണെന്നും വരച്ചിടുന്ന സിനിമ,. ഭക്തിയും പാചകവും അനുസരണയും കൈപ്പുണ്യവും കൈ മുതലായ ഭാര്യമാരെ സൃഷ്ടിക്കാൻ ആർഷ ഭാരത ഭർത്താവിന്റെ അടുക്കളകൾ നടത്തുന്ന ഒരുക്കങ്ങൾ കാലത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു.

ഒറ്റ കിക്കു കൊണ്ട് രാജ്ഭവനിലെ വൃത്തികേടുകൾ തവിട് പൊടിയാക്കുന്ന ജയ, ദർശനാ രാജേന്ദ്രന്റെ അഭിനയ ജീവിതത്തിൽ മാറ്ററിയിച്ച വേഷമായ് വേറിട്ടു നിൽക്കും. തനിക്ക് വിധേയയാവാത്ത ഭാര്യയെ ഗർഭിണിയാക്കിയാൽ അടിമപ്പെടുമെന്നും വീട്ടിൽ തളച്ചിടാമെന്നും ചിന്തിക്കുന്ന രാജേഷ്, ബേസിലിന്റെ വേഷ പകർച്ചയിൽ യഥാതഥ അനുഭവമായി. "ഞാനവൾക്ക് വേണ്ട സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട് " എന്ന് അഭിമാനിക്കുന്ന എല്ലാ ഭർത്താക്കന്മാരും " നീ കൊടുത്തിട്ട് വേണോ അവൾക്ക് സ്വാതന്ത്ര്യം കിട്ടാൻ " എന്ന ചോദ്യത്തെ ഇനി മുതൽ അഭിമുഖീകരിക്കട്ടെ....

ഇതിലെല്ലാമുപരിയായ് എന്റെ വ്യക്തിപരമായ സന്തോഷം കൊല്ലം കുണ്ടറയിലെ കാഴ്ചകളെ തത്മയത്വത്തോടെ സിനിമയിൽ കൊണ്ടു വന്നു എന്നതിലാണ്. പടം തുടങ്ങുന്നതു തന്നെ കശുവണ്ടി ഫാക്ടറിയിലെ കറപുരണ്ട ജീവിതങ്ങളിൽ നിന്നാണല്ലോ. ഏറെ പ്രശസ്തമായ എഴുത്താണിക്കട, അവിടുത്തെ വെട്ടു കേക്ക്, ഡീസന്റ് മുക്ക് എന്നിവയെല്ലാം കുണ്ടറയുടെ ജീവിതഗന്ധിയായ ഇടങ്ങളാണ്. സംവിധായകൻ വിപിൻ ദാസ് കുണ്ടറയുടെ സ്ഥല നാമങ്ങളും സവിശേഷതയും ഇത്രയും ഗഹനമായ് അറിയാൻ ശ്രമിച്ചുവെന്നത് എടുത്തുപറയട്ടെ; എന്നാൽ ഞാനതിൽ അത്ഭുതപ്പെടുന്നില്ല , ജീവിതത്തെ ഇത്ര സൂക്ഷ്മമായ് പഠിക്കാതെ ജയ ജയ ജയ ഹേ പോലൊരു രാഷ്ട്രീയ സിനിമ എടുക്കാൻ അദ്ദേഹത്തിനും അണിയറ പ്രവർത്തകർക്കും സാധിക്കില്ലല്ലോ ...












Click it and Unblock the Notifications