'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്
തിരുവനന്തപുരം; ചരിത്രകാരൻ കെഎൻ ഗണേഷിനെതിരെ പിസി വിഷ്ണുനാഥ്. കെ. എൻ ഗണേഷിനെ പോലെ ബഹുമാന്യനും ചിന്താശേഷിയുള്ള ഒരാൾപോലും കേവലം 'പോരാളി ഷാജി' നിലവാരത്തിൽ അധഃപതിച്ചിരിക്കുന്നുവെന്നത്, സമീപകാലത്ത് സിപിഎമ്മും സഹയാത്രികരും എത്തപ്പെട്ട ആശയ ദാരിദ്ര്യത്തിന്റെയും മൂല്യശോഷണതിന്റെയും ആഴമെത്ര എന്നതിന്റെ തെളിവാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. രാഹുൽ ഗാന്ധിയെ കുറിച്ചുള്ള ഗണേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു പിസി വിഷ്ണുനാഥിന്റെ വിമർശനം. വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സൈബർ പോരാളികളാണ്
കുറച്ചു കാലമായി ബിജെപിയുടെ ട്വിറ്ററിലെ ഫേക്ക് ബോട്ടുകൾ ഉന്നയിക്കാറുള്ള ബാലിശമായ ആരോപണങ്ങൾ അവരെക്കാൾ ആവേശത്തോടെ ഏറ്റെടുക്കുന്നത് 'ഇടതുപക്ഷ' സൈബർ പോരാളികളാണ്. ശ്രീ കെ. എൻ ഗണേഷിനെ പോലെ ബഹുമാന്യനും ചിന്താശേഷിയുള്ള ഒരാൾപോലും കേവലം 'പോരാളി ഷാജി' നിലവാരത്തിൽ അധഃപതിച്ചിരിക്കുന്നുവെന്നത്, സമീപകാലത്ത് സിപിഎമ്മും സഹയാത്രികരും എത്തപ്പെട്ട ആശയ ദാരിദ്ര്യത്തിന്റെയും മൂല്യശോഷണതിന്റെയും ആഴമെത്ര എന്നതിന്റെ തെളിവാണ്.

ഞാൻ അവരുടെ മകനും കൂടിയാണല്ലോ
രാഹുൽ ഗാന്ധിയുടെ ഇടപെടലുകളോടുള്ള അങ്ങേയറ്റത്തെ അസഹിഷ്ണുത നിറഞ്ഞ തന്റെ പോസ്റ്റ് അദ്ദേഹം ആരംഭിച്ചത്, " രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു" എന്നു പറഞ്ഞായിരുന്നു.
"ഞാൻ എന്റെ അമ്മയുടെ കൂടെ മെഡിക്കൽ ചെക്കപ്പിന് പോയതാണ്. സഹോദരി പ്രിയങ്കക്ക് ക്വാറന്റൈനിൽ ആയിരുന്നു. ഞാൻ അവരുടെ മകനും കൂടെയാണല്ലോ.." കർഷക ബില്ലുകളെക്കുറിച്ച് സംസാരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതാണ് ഇത്.

ആശ്ചര്യപ്പെടുത്തുന്നു
തന്റെ അമ്മയുടെ ചികിത്സക്ക് വേണ്ടി അമ്മയോടൊപ്പം പോയ ഒരു മകന്റെ യാത്രയെയാണ് ഈ ചരിത്രകാരൻ 'പട്ടായയിൽ പോയി' എന്നു പറഞ്ഞു വെച്ചത്. എങ്ങനെയാണ് ഇത്ര വികൃതമായ മനസ്സ് ഒരു ചരിത്രകാരനുണ്ടായത് എന്നത് ആശ്ചര്യപ്പെടുത്തുന്നു...!

പ്രവാസികളെ അപമാനിച്ചതും
ഇദ്ദേഹം തന്നെയാണ് പ്രവാസികൾ കേരളത്തിലേക്ക് മടങ്ങി വരുന്ന ഘട്ടത്തിൽ 'സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നവർ എന്ന ഹുങ്ക്' കാരണം അവർ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കും എന്നു പറഞ്ഞു പ്രവാസികളെ അപമാനിച്ചതും.
സൈബർ ഇടത്തിൽ വലിയ പ്രതിഷേധത്തിനാണ് ഗണേഷിന്റെ പരാമർശം വഴിവെച്ചത്. സങ്കുചിതത്വം മാത്രം നിറഞ്ഞ തന്റെ പ്രസ്താവന അദ്ദേഹം ഒടുവിൽ പിൻവലിച്ചിരിക്കുന്നു. നല്ല കാര്യം.

എന്ത് ചരിത്രബോധമാണ്
രാഹുലിന്റെ ഇടപെടലിന് ലഭിക്കുന്ന വാർത്താ പ്രാധാന്യം ഇവരെ എന്തിന് അസ്വസ്ഥപ്പെടുത്തുന്നു എന്ന് മനസിലാവുന്നില്ല. രാഹുലിന്റെ ഇരിപ്പിടത്തിലെ വിരിയുടെയും ധരിക്കുന്ന കുർത്തയുടെയും കണക്കെടുപ്പിലൂടെ എന്ത് ചരിത്രബോധമാണ് നിങ്ങൾ പങ്കുവെക്കുന്നത് ?

ബുദ്ധിജീവികളെ'തിരുത്താൻ
രാഹുലിന്റെ ബാഡ്ജ് നെഞ്ചിൽ കുത്തി, ഫോട്ടോ വെച്ച് വോട്ടുപിടിച്ച് പാർലമെന്റിലേക്ക് നടന്നുപോയ തമിഴ്നാട്ടിൽ നിന്നുള്ള സി പി എമ്മിന്റെ രണ്ട് എംപിമാരും സാംസ്കാരിക ഇടപെടൽ നടത്തുന്നവരാണ്; അവരെങ്കിലും ഇത്തരം 'ബുദ്ധിജീവികളെ'തിരുത്താൻ തയ്യാറാവണം.

ഈ നാടിതെല്ലാം കാണുന്നുണ്ട്
അതുമല്ലെങ്കിൽ ബഹുമാന്യനായ സീതാറാം യെച്ചൂരിയോട് ചോദിച്ച് മനസിലാക്കാൻ ശ്രമിക്കണം സംഘപരിവാറിന് കുഷ്യൻ ഇട്ടുകൊടുക്കുന്ന, സംഘനുണകൾ ഏറ്റു പാടുന്ന ഈ പണി ഇനിയെങ്കിലും നിർത്തി, സ്വന്തം കാൽക്കീഴിൽ നിന്ന് ഒലിച്ചുപോകുന്ന മണ്ണടരുകളെപ്പറ്റിയെങ്കിലും ചിന്തിക്കൂ... ഈ നാട് ഇതെല്ലാം കാണുന്നുണ്ട്...












Click it and Unblock the Notifications