പിഡിപി നേതാവ് പൂന്തുറ സിറാജ് ഇടതുമുന്നണിയിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കും, പുറത്താക്കിയെന്ന് മദനി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി സംസ്ഥാനത്ത് പാര്‍ട്ടി മാറ്റങ്ങളും മുന്നണി മാറ്റങ്ങളും സജീവം. എല്‍ഡിഎഫിലേക്ക് അടുത്തിടെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷമെത്തിയത്. ഏറ്റവും ഒടുവിലായി പിഡിപി നേതാവ് പൂന്തുറ സിറാജും ഇടത് മുന്നണിയുടെ ഭാഗമാവുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ സിറാജിനെ പിഡിപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിശദാംശങ്ങള്‍ ഇങ്ങനെ..
പൂന്തുറ സിറാജ് പാര്‍ട്ടി വിട്ടു
സംസ്ഥാനത്ത് പിഡിപിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ പൂന്തുറ സിറാജ് ഇടതുപക്ഷത്തെ ഘടകകക്ഷിയായ ഐഎന്‍എല്ലില്‍ ചേർന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിഡിപിയിലെ സംഘടനാ പ്രശ്‌നങ്ങള്‍ കാരണമാണ് പൂന്തുറ സിറാജ് പാര്‍ട്ടി വിട്ടതെന്നാണ് വിവരം. ഐഎന്‍എല്ലിലേക്ക് എത്തുന്ന പൂന്തുറ സിറാജ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് ടിക്കറ്റില്‍ മത്സരിച്ചേക്കും.
മത്സരിച്ചേക്കും
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാണിക്ക വിളാകം ഡിവിഷനില്‍ നിന്നാണ് ഇടത് സ്ഥാനാര്‍ത്ഥിയായി പൂന്തുണ സിറാജ് മത്സരിക്കാനുളള സാധ്യത. ഇടത് മുന്നണി ഐഎന്‍എല്ലിന് നല്‍കിയ സീറ്റാണിത്. പിഡിപിയും ഈ ഡിവിഷനില്‍ തനിച്ച് മത്സരിക്കുന്നതാണ്. മൂന്ന് തവണ ഇവിടെ നിന്ന് പൂന്തുറ സിറാജ് ജയിച്ചിട്ടുളളതാണ്.
പ്രതികരിച്ച് മദനി
തിരുവനന്തപുരത്ത് മാത്രമല്ല കൊല്ലത്തും പൂന്തുറ സിറാജിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും എന്നാണ് ഐഎന്‍എല്‍ നേതൃത്വം കണക്ക് കൂട്ടുന്നത്. പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ബെംഗളൂരുവിലുളള അബ്ദുള്‍ നാസര്‍ മദനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ
ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നില്ല. അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നാണ് അബ്ദുള്‍നാസര്‍ മദനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭരമേല്‍പ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഖിക്കേണ്ടി വരില്ലെന്നും അബ്ദുള്‍നാസര്‍ മദനി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
അച്ചടക്ക ലംഘനം
പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പിഡിപി ചെയര്‍മാനായ അബ്ദുള്‍ നാസര്‍ മദനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നും പൂന്തുറ സിറാജിന്റെ നീക്കം രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതും വഞ്ചനാപരവും ആണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി
25 വര്‍ഷത്തോളമായുളള സംഘടനാ ബന്ധം ഉപേക്ഷിച്ചാണ് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുളള തീരുമാനം എന്നും പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. പിഡിപിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിരുന്നു പൂന്തുറ സിറാജ്. സംഘടനാ പ്രവര്‍ത്തന രംഗത്ത് കുറച്ച് കാലമായി സിറാജ് നിര്‍ജ്ജീവമായിരുന്നു.
പൂന്തുറ സിറാജ് സഹകരിച്ചിരുന്നില്ല
കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് പൂന്തുറ സിറാജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതോടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പാര്‍ട്ടി നോമിനേറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പൂന്തുറ സിറാജ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല മദനിക്ക് വേണ്ടിയും പൗരത്വ നിയമത്തിന് എതിരെയുമുളള പ്രക്ഷോഭങ്ങളില്‍ പൂന്തുറ സിറാജ് സഹകരിച്ചിരുന്നില്ലെന്നും പിഡിപി നേതൃത്വം ആരോപിക്കുന്നു.