ക്ഷേമ പെന്‍ഷന്‍; ഇങ്ങനെ കള്ളം പറയരുത് എന്ന് തോമസ് ഐസക്, കേന്ദ്ര ഉത്തരവ് ഉണ്ട് എന്നത് പെരുംനുണ
ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി മാത്രമാക്കുന്നതിന് പറഞ്ഞ ന്യായീകരണം കള്ളമാണ് എന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത് എന്ന വാദം ശരിയല്ല. പെന്‍ഷന്‍ നേരിട്ട് വീട്ടില്‍ എത്തിച്ചാല്‍ കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന് കേന്ദ്ര സര്‍ക്കരിന്റെ ഏത് ഉത്തരവിലാണ് പറയുന്നത് എന്നും തോമസ് ഐസക് ചോദിച്ചു.
പ്രതിമാസം 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ക്ഷേമ-ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നത്. ഇതല്‍ 8 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്ര സഹായം. ഒരാള്‍ക്ക് 300 രൂപ വരെയാണത്. പെന്‍ഷന്‍ നല്‍കാന്‍ 941 കോടി രൂപയാണ് സംസ്ഥാനം ഓരോ മാസവും നീക്കിവെക്കുന്നത്. കേന്ദ്ര സഹായം 24 കോടി മാത്രമാണ് എന്നും തോമസ് ഐസക് വിശദീകരിച്ചു.

തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: ഇങ്ങനെ കള്ളം പറയരുത്. ഏതെങ്കിലും പ്രസംഗത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. സർക്കാർ ഉത്തരവിനെക്കുറിച്ചാണ്. "....Direct Benefit Transfer സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ, കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം...." പരിഗണിച്ചാണ് സഹകരണ ബാങ്ക് വഴി വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്നാണ് കേരള സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്.
കേന്ദ്ര സർക്കാരിന്റെ ഏത് ഉത്തരവിലാണ് സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ നേരിട്ട് വീട്ടിൽ എത്തിച്ചാൽ കേന്ദ്രത്തിന്റെ വിഹിതം നഷ്ടപ്പെടുമെന്ന് പറയുന്നത്? പെരുംനുണയാണിത്. 2022, 2023 വർഷങ്ങളിൽ കേന്ദ്ര സർക്കാരുമായി ഒട്ടേറെ ചർച്ച നടന്നിട്ടുള്ള ഒരു കാര്യമാണിത്. അന്നൊന്നും ഇല്ലാതിരുന്ന ഒരു ഭീഷണി ഇപ്പോൾ കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ രേഖ മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തുവിടാൻ തയ്യാറാകണം.
എന്താണ് യാഥാർത്ഥ്യം?
കേരളത്തിൽ 51 ലക്ഷത്തിലേറെ പേർ സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹ്യസുരക്ഷാ, വയോജന പെൻഷനുകൾ വാങ്ങുന്നവരുണ്ട്. മറ്റൊരു 9 ലക്ഷത്തിലേറെ പേർ ക്ഷേമനിധി ബോർഡുകൾ വഴി സഹായം ലഭിക്കുന്നവരുണ്ട്. എല്ലാവരുംകൂടി 61 ലക്ഷം പേർ. ഇതിൽ 8 ലക്ഷം പേർക്കു മാത്രമാണ് കേന്ദ്ര ധനസഹായം ലഭിക്കുന്നത്. അതും ഒരാൾക്ക് 200-300 രൂപ മാത്രം. 80 വയസ് കഴിഞ്ഞവരാണെങ്കിൽ 500 രൂപ ലഭിക്കും. ഒരു മാസം 941 കോടി രൂപ കേരള സർക്കാരിന് പെൻഷൻ നൽകാൻ വേണ്ടി വരുമ്പോൾ കേന്ദ്ര സഹായം 24 കോടി രൂപ മാത്രമാണ്.
2022 ഡിസംബർ വരെ കേന്ദ്ര വിഹിതം മുൻകൂറായി സംസ്ഥാന പെൻഷനോടൊപ്പം നൽകി വരുന്ന സമ്പ്രദായമാണ് കേരള സർക്കാർ സ്വീകരിച്ചുവന്നത്. പലപ്പോഴും വലിയ കാലതാമസം കഴിഞ്ഞാണ് കേന്ദ്ര വിഹിതം ലഭിക്കുക. ഈയിനത്തിൽ 600 കോടി രൂപ വരെ കുടിശികയായ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണത്തിൽ വലിയ അരാജകത്വമായിരുന്നു. കർഷകത്തൊഴിലാളി പെൻഷൻ പോലുള്ളവ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. മറ്റുള്ളവ പോസ്റ്റോഫീസ് വഴിയും. എന്നാൽ പോസ്റ്റോഫീസിലെ ജീവനക്കാരുടെ ഒഴിവുകൾ കേന്ദ്ര സർക്കാർ നികത്താതെ വന്നതുകൊണ്ട് പെൻഷൻ വിതരണം മുടങ്ങി. ചില സന്ദർഭങ്ങളിൽ കൊടുത്ത പണം സംസ്ഥാന സർക്കാർ പോസ്റ്റോഫീസ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പിൻവലിക്കുകയും ചെയ്തതോടെ ആർക്ക്, എത്ര വീതം പെൻഷൻ കിട്ടി, കുടിശിക എത്ര എന്നൊന്നിനും ഒരു വ്യവസ്ഥയുമില്ലാതായി.
ഈ സ്ഥിതിവിശേഷത്തിന് അറുതിവരുത്തിയത് 2016-ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരാണ്. ശരാശരി 18 മാസത്തെ കുടിശിക കൊടുത്തു തീർത്തു. പോസ്റ്റോഫീസ് വഴിയുള്ള പെൻഷൻ വിതരണം നിർത്തുന്നതിനും അത് സഹകരണ ബാങ്കുകൾ വഴിയാക്കുന്നതിനും തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് ഒരുകാര്യം കൂടി ചെയ്തു. കുടുംബശ്രീ വഴി ഓരോ ഗുണഭോക്താവിനും പെൻഷൻ തുക വാണിജ്യ ബാങ്കുകൾ വഴി വേണമോ, സഹകരണ ബാങ്കുകൾ വഴി വീട്ടിൽ നേരിട്ട് എത്തിക്കണമോയെന്ന് ആരാഞ്ഞു.
ഏതാണ്ട് 23 ലക്ഷം ഗുണഭോക്താക്കൾ സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിൽ പണം എത്തിക്കാനാണ് താല്പര്യപ്പെട്ടത്. ഈ സ്കീം പ്രകാരം കൃത്യമായി പണം വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും നൽകുന്നതിനുള്ള സോഫ്ടുവെയർ ഐകെഎം തയ്യാറാക്കി. പെൻഷൻ വിതരണം കൃത്യസമയത്ത് നടത്തുന്നതിന് ഒരു പ്രത്യേക കമ്പനിക്കും രൂപം നൽകി. പെൻഷൻ തുക പടിപടിയായി 1600 രൂപയായും വർദ്ധിപ്പിച്ചു.
ഇങ്ങനെയിരിക്കെയാണ് 2023 ജനുവരിയിൽ കേന്ദ്ര വിഹിതം നേരിട്ട് ഡി.ബി.റ്റി വഴി ഗുണഭോക്താക്കൾക്ക് നൽകണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. അല്ലാത്തപക്ഷം കേന്ദ്ര സഹായം നഷ്ടപ്പെടും. ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി. കേന്ദ്ര വിഹിതം 8 ലക്ഷം പേർക്ക് ബാങ്ക് വഴി നൽകുന്നതിനുള്ള ഏർപ്പാടുണ്ടാക്കി. ബാക്കിയുള്ളവർക്ക് അവർ നേരത്തെ ആഗ്രഹിച്ചതുപോലെ വാണിജ്യ ബാങ്കു വഴിയോ സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിലോ പണം എത്തിച്ചുകൊണ്ടിരുന്നു.
കേന്ദ്ര സഹായം ലഭിക്കുന്ന ഗുണഭോക്താക്കൾക്കുപോലും കേന്ദ്ര സഹായം ഡി.ബി.റ്റി വഴി നൽകുമ്പോൾ ബാക്കിയുള്ള തുക അവരുടെ ആഗ്രഹപ്രകാരം ഡി.ബി.റ്റി വഴിയോ നേരിട്ട് വീട്ടിലോ എത്തിച്ചുകൊടുക്കുന്നതിന് തീരുമാനിച്ചു.
ഈ സംവിധാനമാണ് വി.ഡി. സതീശൻ സർക്കാർ തകർക്കുന്നത്. 23 ലക്ഷം വരുന്ന ഗുണഭോക്താക്കളുടെ ആഗ്രഹപ്രകാരമാണ് വീട്ടിൽ പണം എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത്. അവരുമായിട്ട് ഒരുവട്ടംപോലും ചർച്ച ചെയ്യാതെ നിലവിലെ സംവിധാനത്തെ അട്ടിമറിക്കുന്നതിനുള്ള അടിയന്തര കാരണത്തിന് നുണപറഞ്ഞ് ന്യായീകരിക്കുകയാണ്. കേരളത്തിലെ പെൻഷൻ മുഴുവൻ ഡി.ബി.റ്റി.യിൽ ആക്കിയില്ലെങ്കിൽ കേന്ദ്ര സഹായം നഷ്ടപ്പെടുമത്രേ! ഇതു സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് അടിയന്തരമായി പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ വഞ്ചിക്കപ്പെട്ട പെൻഷൻ ഗുണഭോക്താക്കളോട് മാപ്പ് പറയാൻ തയ്യാറാകണം.
കിടപ്പുരോഗികൾക്ക് പുതിയ ഉത്തരവിൽ ഒഴിവ് നൽകിയതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. ആരാണ് കിടപ്പുരോഗിയെന്നത് തീരുമാനിക്കുന്നത് എങ്ങനെ? കിടപ്പുരോഗി അല്ലെങ്കിലും മറ്റേതെങ്കിലും കാരണംകൊണ്ട് വീട്ടിൽ പണം എത്തിച്ചുതരണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആ സേവനം നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളത്?
സഹകരണ ബാങ്കുകൾ കാര്യക്ഷമമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമാണ് ഉത്തരവിൽ പറയുന്ന മറ്റൊരു ന്യായം. സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിന്റെ കരുത്താണ്. അതിനെതിരായിട്ടാണ് കേരള സർക്കാരിന്റെ നീക്കം. എൽഡിഎഫിനും യുഡിഎഫിനും സഹകരണ സംഘങ്ങളിൽ നിയന്ത്രണമുണ്ട്. അവിടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണ സംഘങ്ങളോട് ചർച്ച നടത്തുകയാണ് വേണ്ടത്. അബദ്ധവശാലാണോയെന്ന് അറിയില്ല മനോരമ വിഷൻ പുറത്തുകൊണ്ടുവന്ന ഒരു വിവരം കൗതുകകരമാണ്. 272 സംഘങ്ങളിൽ ക്രമക്കേട് കണ്ടുപിടിച്ചു. അതിൽ 202 ഉം യുഡിഎഫിന്റേതാണ്. സഹകരണ സംഘങ്ങളിലെ പ്രശ്നങ്ങൾ നമുക്ക് കൂട്ടായി പരിഹരിക്കാം. അക്കാരണം പറഞ്ഞ് ജനദ്രോഹ നടപടികളിലേക്ക് സർക്കാർ നീങ്ങരുത്.''





Click it and Unblock the Notifications