പാലക്കാട് ഉരുള്‍പൊട്ടലിൽ എട്ട് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു, കൂടുതല്‍ പേര്‍ മണ്ണിനടിയില്‍!
Recommended Video
പാലക്കാട്: സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നതിനിടെ പാലക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പാലക്കാട് നെന്മാറയിലാണ് ഉരുള്‍പൊട്ടലുണ്ടായിട്ടുള്ളത്. മൂന്ന് വീടുകളാണ് ഇതോടെ മണ്ണിനടിയിലായിട്ടുള്ളത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നവജാത ശിശു ഉള്‍പ്പെടെ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. പതിനഞ്ചോളം പേര്‍ അപകടത്തില്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 75 കടന്നിട്ടുണ്ട്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി മാത്രം 34 പേരാണ് മരിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ടും തുടരുന്നുണ്ട്. പാലക്കാട് ഉരുള്‍പൊട്ടിയതിന് പുറമേ മലപ്പുറത്തും കോട്ടയത്തും ഉരുള്‍പൊട്ടലുണ്ടായി. നെന്മാറയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ എട്ട് പേരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. കോട്ടയം ഈരാറ്റുപേട്ടയിലും കോളിക്കോട് കൂടരഞ്ഞി, കൂമ്പാറ, കക്കാടം പൊയില്‍ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് എടവണ്ണയിലും തിരുവനന്തപുരത്ത് കരടിയോട്ടില്‍ രണ്ടിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.