പ്രേമിക്കുന്നത് മതം നോക്കിയല്ല, ഇതിന്റെ പേരിൽ ഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നത് ശരിയല്ല'; ജിഫ്രി തങ്ങൾ
മുസ്‌ലിംകളെ സംബന്ധിച്ചു മറ്റു സമൂഹങ്ങളിൽ വളരെ മോശമായൊരു ചിത്രം വരുത്തിത്തീർക്കാനാണ് 'കേരള സ്‌റ്റോറി' ശ്രമിക്കുന്നതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണ്. മതം നോക്കിയല്ല ആരും പ്രണയിക്കുന്നത്. ലവ് ജിഹാദിൽ ജിഹാദ് എന്നു പേരുണ്ടായതുകൊണ്ട് ഇതു മുസ്‌ലിംകളുടെ മാത്രം സംഗതിയാണെന്നു പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നതു ശരിയല്ല', ജിഫ്രി തങ്ങൾ പറഞ്ഞു. കോഴിക്കോട് കോടമ്പുഴയിൽ അബ്ദുറഹീമിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇഷ്ടപ്പെട്ടവളുടെ കൂടെ പോകുക, അല്ലെങ്കിൽ ഇഷ്ടപ്പെട്ടവന്റെ കൂടെ പോകുക എന്നതൊക്കെ മനുഷ്യന്റെ സ്വഭാവമാണ്. അത് മതം നോക്കിയിട്ടല്ല. പ്രേമിക്കുന്നത് മതം നോക്കിയിട്ടാണോ? അല്ലല്ലോ?. ഒരാൾ മറ്റൊരാളെ സ്‌നേഹിച്ചാൽ ചിലപ്പോൾ അവൻ അവളെ കൊണ്ടുപോകും. അല്ലെങ്കിൽ അവൾ അവനെ കൊണ്ടുപോകും. ഇതെല്ലാം സ്വാഭാവികമാണ്. അതിൽ ഒരു മതത്തെ ആക്ഷേപിക്കുന്നത് എന്തിനുവേണ്ടിയാണ്? മുസ്‌ലിംകളെ സംബന്ധിച്ചു മറ്റു സമൂഹങ്ങളിൽ വളരെ മോശമായൊരു ചിത്രം വരുത്തിത്തീർക്കുന്നതാണ് 'കേരള സ്‌റ്റോറി'. അമുസ്‌ലിംകളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ മുസ്‌ലിംകളുടെ പണിയാണെന്നാണ്''.

''പ്രേമമൊക്കെ സ്വാഭാവികമായി ഉണ്ടാകുന്ന സംഗതിയാണ്. അതുണ്ടായിൽ പിന്നെ മതമൊന്നും അവർക്കൊരു തടസമാകില്ല. അത് ആർക്കും അങ്ങനെത്തന്നെയാണ്. മുസ്‌ലിംകളല്ലാത്ത പലരും മുസ്‌ലിംകളിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നില്ലേ... തട്ടിക്കൊണ്ടുപോകുകയോ പ്രേമിച്ചുകൊണ്ടുപോകുകയോ ചെയ്യുന്നുണ്ട്. ലവ് ജിഹാദിൽ ജിഹാദ് എന്നു പേരുണ്ടായതുകൊണ്ട് ഇതു മുസ്‌ലിംകളുടെ മാത്രം സംഗതിയാണെന്നു പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നതു ശരിയല്ല', അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിലെ സമസ്തയുടെ നിലപാടും അദ്ദേഹം പങ്കുവെച്ചു. 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമസ്ത നിലനിർത്തിപ്പോരുന്ന, ഇത്രകാലം സ്വീകരിച്ചുപോന്നിരുന്ന ഒര നയമുണ്ട്. സമസ്തക്ക് സംഘടനയെന്ന നിലക്ക് ഒരു രാഷ്ട്രീയ പാർട്ടിയേയോ മുന്നണിയോയോ ജയിപ്പിക്കാനും തോൽപ്പിക്കാനുമൊന്നും ആഹ്വാനം ചെയ്യുന്നത് സമസ്തയുടെ പണിയല്ല. സമസ്തയുടെ പ്രവർത്തകരുടെ രാഷ്ട്രീയം സമസ്തയുടെ നയമല്ല.
മതവിശ്വാസത്തെ എതിർക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ നമ്മുക്ക് പിന്തുണക്കാൻ പറ്റുമോ? ഇന്ത്യ രാജ്യത്തെ മതസൗഹാർദവും മനുഷ്യന്മാർ തമ്മിലുള്ള സൗഹാർദവും പാരമ്പര്യവും ജനാധിപത്യവും ഇവിടെ നിലനിൽക്കണം. മുസ്‌ലിംകൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതൊക്കെ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ സമസ്കയിൽ ഉണ്ടാകാം.
ഇന്ത്യയിൽ പല മതക്കാരും ഇല്ലേ? ന്യൂനപക്ഷങ്ങളാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും അവരുടെയെല്ലാം വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും മതവിശ്വാസത്തെ ധ്വംസിച്ചുകൊണ്ടോ ഹനിച്ചുകൊണ്ടോ പ്രവർത്തിക്കുന്നതായ രാഷ്ട്രീയ പാർട്ടികൾ ഉണ്ടെങ്കിൽ അവരുമായി സഹകരിക്കാൻ സമസ്തയ്ക്ക് സാധിക്കില്ല',അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications