ഇനി റേഷൻ വാങ്ങാൻ നേരിട്ട് എത്തണം; വിദേശത്തുള്ളവർ കുടുങ്ങും, റേഷൻ കടകളിൽ ഇ പോസ് മെഷീൻ!
തിരുവനന്തപുരം: ഇനി റേഷൻ വാങ്ങാൻ അർഹരായവർ തന്നെ എത്തണം. അടുത്ത വീട്ടിലെ കുട്ടിയോട് പറഞ്ഞ് റേഷൻ വാങ്ങിപ്പിക്കുന്ന അവസ്ഥയ്ക്ക് വിരാമമാകുന്നു. സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ എത്തുന്നു. നവംബർ മാസം അവസാനത്തോടെ ഇ പോസ് മെഷിൻ റേഷൻ കടകളിൽ എത്തും.
ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...
കാർഡിൽ പേരില്ലാത്തവരുടെ വിരലടയാളം മെഷീൻ നിരസിക്കും. വിദേശത്തുള്ളവർ താൽക്കാലികമായി റേഷൻ വാങ്ങാൻ കഴിയില്ലെന്നു സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിക്കണം. ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 50 റേഷൻ കടകളിലാണ് ഇ പോസ് മെഷീനുകൾ സ്ഥാപിക്കുക. കരുനാഗപ്പള്ളി താലൂക്കിലെ കടളിലാണ് ആദ്യം മെഷീനെത്തുന്നത്.
വിദേശത്തുള്ളവർക്ക് തിരിച്ചടി
വർഷങ്ങളായി കുടുംബസമേതം വിദേശത്തും മറ്റു ദൂരസ്ഥലങ്ങളിലും താമസിക്കുന്നവർക്കു തീരുമാനം തിരിച്ചടിയാണെങ്കിലും റേഷൻ കടകൾ കേന്ദ്രീകരിച്ചു നടക്കുന്ന തിരിമറിയും മറിച്ചു വിൽപനയും ഈ പരിഷ്കാരത്തോടെ അവസാനിക്കും.
കാർഡ് മാറ്റേണ്ടി വരും
നാട്ടിൽ നിന്നു മാറി താമസിക്കുന്നവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ റേഷൻ കടയിലേക്കു കാർഡ് മാറ്റുകയാണു ഇതിനുള്ള പരിഹാരം. ജനുവരിയോടെ സംസ്ഥാനത്തെ 14,335 റേഷൻ കടകളിലും ഇ പോസ് മെഷീൻ ഉപയോഗിച്ചു റേഷൻ വിതരണം തുടങ്ങുമെന്ന് ഭക്ഷ്യ സപ്ലൈ വകുപ്പ് അധികൃതർ അറിയിച്ചു.
പ്രവർത്തനം ഇങ്ങനെ
ഇ പോസ് എന്നാൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷൻ വിതരണം ചെയ്യുക. റേഷൻ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽ നിന്ന് അർഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും.
വീടുകളിലെത്തി റേഷൻ വിതരണം ചെയ്യും
നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവരുടെ വീടുകളിൽ മെഷീനുമായെത്തി വിഹിതം നൽകാനും റേഷൻ വ്യാപാരിക്കു സാധിക്കും. ആദിവാസി മേഖലകളിൽ ഇത്തരത്തിൽ വിതരണം നടത്തുന്നതു സർക്കാർ പരിഗണിക്കുന്നുണ്ട്. ഉപഭോക്താവിന് ഒരു റേഷൻ കടയിൽ നിന്നു മറ്റൊരു റേഷൻ കടയിലേക്കു മാറുന്നതിനുള്ള നൂലാമാലകളും ഇനിയുണ്ടാകില്ല. മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യുന്നതു പോലെ മികച്ച സേവനം നൽകുന്ന റേഷൻ കടകളിലേക്ക് ഉപഭോക്താവിനു വേഗം മാറാം.
സുതാര്യത ഉറപ്പു വരുത്തും
ഇ പോസ് മെഷീനിലേക്ക് ആവശ്യമായ ഡേറ്റ തയാറാക്കുന്നതു നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ്. ഇ പോസ് മെഷീനുകൾ സ്ഥാപിക്കുന്നതിനൊപ്പം സുതാര്യത ഉറപ്പു വരുത്തുന്നതിനായി റേഷൻ സാധനങ്ങളുമായി വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.