കുമ്പളങ്ങി നൈറ്റ്സ് ഹിറ്റാക്കിയ കവര് വീണ്ടും, കൊറോണ മറന്ന് കവര് കാണാൻ കുമ്പളങ്ങിയിലേക്ക് ജനക്കൂട്ടം!
കുമ്പളങ്ങി: നിലാവെളിച്ചത്തില്‍ കായലില്‍ മിന്നിത്തിളങ്ങുന്ന നീലവെളിച്ചം.. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം കണ്ടവരൊന്നും ഈ നീലവെളിച്ചം മറക്കാനിടയില്ല. സിനിമയിലെ കഥാപാത്രമായ ബോണി തന്റെ വിദേശിയായ കാമുകിയെ രാത്രി ഈ നിലാവെളിച്ചം കാണിക്കാന്‍ കൊണ്ട് പോകുന്ന രംഗം അത്രയേറെ മനോഹരമാണ്.
കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഹിറ്റായ കവര് എന്ന ഈ മായാജാലം കൊറോണക്കാലത്ത് വാര്‍ത്തയായിരിക്കുകയാണ്. കവര് ഇപ്പോള്‍ വീണ്ടും കുമ്പളങ്ങിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കവര് കാണാനായി നിരവധി ആളുകളാണ് കുമ്പളങ്ങിയിലേക്ക് ഒഴുകുന്നത്. എന്നാല്‍ കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണമുണ്ട് എന്നതിനാല്‍ സംഭവത്തില്‍ പോലീസ് ഇടപെട്ടിരിക്കുകയാണ്.
കവര് കാണാന്‍ കുമ്പളങ്ങിയില്‍ എത്തുന്നവരെ പോലീസ് തിരിച്ചയക്കുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത് എന്ന് പളളുരുത്തി സിഐ ആയ ജോയ് മാത്യു അറിയിച്ചു. പിരിഞ്ഞ് പോകാന്‍ തയ്യാറാകാത്ത 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വിലക്ക് കണക്കിലെടുക്കാതെ കവര് കാണാന്‍ രാത്രി എത്തിയ ആള്‍ക്കൂട്ടത്തെ പോലീസിന് ലാത്തി കാട്ടി വിരട്ടി ഓടിക്കേണ്ടതായി വന്നിരുന്നു.

കുമ്പളങ്ങിയിലേക്ക് കവര് കാണാനായി വരുന്നവര്‍ക്ക് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോലീസ് ബോധവല്‍ക്കരണവും നടത്തുകയാണ്. കുമ്പളങ്ങിയിലേക്കെത്താനുളള ചെല്ലാനം തീരദേശ റോഡ്, എഴുപുന്ന പാലം എന്നിവിടങ്ങളില്‍ പോലീസ് വാഹന പരിശോധന ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി കവരിനെ കുറിച്ച് അറിഞ്ഞവരാണ് കുമ്പളങ്ങി തേടിയെത്തുന്നത്. ഇതിപ്പോള്‍ കുമ്പളങ്ങിക്കാര്‍ക്ക് തലവേദനയായിരിക്കുകയാണ്.
പ്രദേശത്ത് പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ട്ടി ആന്റണി അടക്കമുളളവര്‍ രാത്രി കാവല്‍ നില്‍ക്കുന്നുണ്ട്. കവര് കാണാന്‍ ആരും വരരുത് എന്ന് മാര്‍ട്ടിന്‍ ആന്റണി ആവശ്യപ്പെട്ടു. പ്രശനത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണം എന്നും ആവശ്യം ഉയരുന്നുണ്ട്. അറസ്റ്റിലായ 16 പേരെയും ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. വീട്ടുകാരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ബോധവല്‍ക്കരണം നടത്തിയ ശേഷമാണ് ഇവരെ ജാമ്യം നല്‍കി വിട്ടയച്ചത്. സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ്, ആല്‍ഗേ പോലുളളവ പ്രകാശം പുറത്തേക്ക് വിടുന്ന പ്രതിഭാസമാണ് കവര് എന്നറിയപ്പെടുന്നത്.












Click it and Unblock the Notifications