ജനങ്ങളെ മണിക്കൂറുകൾ 'ബന്ദികളാക്കി' മന്ത്രിയുടെ നേതൃത്വത്തിൽ ഘോഷയാത്ര; പെരാമ്പ്ര ഫെസ്റ്റിന് തുടക്കം!
പേരാമ്പ്ര: വേർതിരിവുകളും വിഭാഗീയതയുമില്ലാത്ത സമ്മിശ്ര സംസ്കാരമാണ് നമ്മുടേതെന്നും അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച 'വികസന മിഷന്‍ 2015' ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. മണ്ഡലം എംഎല്‍എയും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമന്വയത്തിലൂടെ രൂപപ്പെട്ട സമൂഹമാണ് കേരളത്തിലേതെന്നും ഇതാണ് സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ ഉള്ളടക്കവും ശക്തിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമയുടെ മഹാ വിളംബരമായ പേരാമ്പ്ര ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ വിസ്മയ മേളയാണെന്നും ഇത് സംസ്ഥാനതിന് ആകെ മാതൃകയാണെന്നും സ്‌പീക്കർ പറഞ്ഞു.
നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചത്. എന്നാൽ നടുറോഡിൽ വാഹനങ്ങൾ പിടിച്ചിട്ട് നടത്തിയ ഘോഷയാത്ര അക്ഷരാർഥത്തിൽ നാട്ടുകാരെ ബന്ദികളാക്കി. മൂന്നും നാലും മണിക്കൂറുകളാണ്ട്ടു യാത്രക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടന്നത്. ആംബുലൻസുകൾ പോലും വഴി കണ്ടെത്താൻ പ്രയാസപ്പെട്ടു.
എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, സികെ നാണു, വികെസി മമ്മദ്‌കോയ, കെ ദാസൻ, ഇകെ വിജയൻ, കാരാട്ട് റസാഖ്, എ പ്രദീപ്കുമാർ, ജില്ലാ കലക്ടര്‍ യുവി ജോസ്, മുൻ മന്ത്രി പി ശങ്കരൻ, മുൻ എംഎൽഎമാരായ എകെ പദ്മനാഭൻ മാസ്റ്റർ, എൻകെ രാധ, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എ.സി സതി, പഞ്ചായത്ത് പ്രസിഡന്റ് കെഎം റീന, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗോകുലം ഗോപാലൻ, പട്ടാഭി രാമൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ പി. ബാലന്‍ അടിയോടി നന്ദിയും പറഞ്ഞു.
മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള ജനകീയ വികസന മുന്നേറ്റത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ഫെസ്റ്റ് എന്ന പേരില്‍ ആരോഗ്യ- കാര്‍ഷിക- വിദ്യാഭ്യാസ- വ്യവസായിക പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 12 വരെ നീളുന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതടക്കം ശീതീകരിച്ച 150 ഓളം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് വേദികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. വികസന മുന്നേറ്റത്തിന്റെയും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുത്തന്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഫെസ്റ്റില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റര്‍ സ്റ്റാളില്‍ ഒരുക്കിയ തൊഴില്‍ മേള ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ 500 ഓളം പേര്‍ക്കുള്ള തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാണ്.
പേരാമ്പ്രയുടെ വികസന മുന്നേറ്റത്തിലേക്ക് വെളിച്ചം വീശുന്ന ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശന സ്റ്റാളും ഡോക്യുമെന്ററി പ്രദര്‍ശനവും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ വിതരണവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് സെമിനാറുകളും മേളയോടാനുബന്ധിച്ചു നടക്കുന്നുണ്ട്.