നിപ്പാ: വ്യാപാര മേഖലക്ക് ലക്ഷങ്ങളുടെ നഷ്ടം, പേരാമ്പ്ര പഴയപ്രതാപത്തിലേക്ക് തിരിച്ചു വരുന്നു
പേരാമ്പ്ര: വ്യാപാര മേഖലക്ക് ലക്ഷങ്ങളുടെ നഷ്ടം. പേരാമ്പ്ര പഴയപ്രതാപത്തിലേക്ക് തിരിച്ചു വരുന്നു. പേടിച്ച് വിറങ്ങലിച്ച് നിന്ന ജനത പതുക്കെ പേരാമ്പ്ര പട്ടണത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഇവിടെ ഒന്നുമില്ലായിരുന്നു എന്ന് ബോധ്യമായി. കേരളത്തെയാകെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പാ എന്ന മാരക വൈറസിന്റെ ഉത്ഭവം പേരാമ്പ്രക്കടുത്ത പ്രദേശമായ ചങ്ങരോത്ത് സൂപ്പിക്കടയിലായിരുന്നു. രോഗികള്‍ ചികിത്സക്കായി എത്തുക മലയോര മേഖലയുടെ ഏക ആശ്രയമായ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയിലും പട്ടണത്തിലെ സഹകരണ ആശുപത്രിയിലുമാണ്.
നിപ്പാ വൈറസിന്റെ ഉറവിടം എവിടെ നിന്നെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെങ്കിലും ആദ്യം രോഗബാധിതനായെന്ന് കരുതുന്ന സാബിത്ത് ചികിത്സ തേടിയതും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു. സാബിത്തിനെ ഇവിടെ പരിചരിച്ച നേഴ്‌സിനും വൈറസ് ബാധയുണ്ടാവും മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെ പേരാമ്പ്ര എന്ന പട്ടണവും നിപ്പായുടെ പേരില്‍ മുദ്രകുത്തപ്പെടുകയായിരുന്നു. ഇതോടെ ആളുകള്‍ പേരാമ്പ്രയില്‍ നിന്ന് ഉള്‍വലിയാനും തുടങ്ങി. മരണങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി പല ഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതൊക്കെ പേരാമ്പ്രയുടെ കണക്കില്‍ വന്നതും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി.
നവമാധ്യമങ്ങളില്‍ പലതരത്തില്‍ ഭീതി പടര്‍ത്തുന്ന സന്ദേശങ്ങള്‍ വരികയും ചെയ്തതും വീടുകളില്‍ നിന്നിറങ്ങാന്‍ ആളുകള്‍ ഭയന്നു. പേരാമ്പ്ര പട്ടണത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ സംഭവിച്ച ദുരന്തങ്ങളുടെ ഫലം അനുഭവിക്കേണ്ടി വന്നത് പേരാമ്പ്രയെന്ന സുന്ദര നഗരവും അവിടുത്തെ വ്യാപാരികളും നാട്ടുകാരുമായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരും സര്‍ക്കാരും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ജനങ്ങളുടെ ഭീതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പേരാമ്പ്ര നിപ്പാഗ്രാമമെന്ന പേരുപോലും വിളിക്കാന്‍ ആളുകള്‍ തയ്യാറായത് പേരാമ്പ്രയെ തളര്‍ത്തികൊണ്ടേയിരുന്നു.
ഹര്‍ത്താലിനു പോലും സജീവമാകുന്ന താലൂക്ക് ആശുപത്രി പരിസരമായ കല്ലോട് ഭാഗം അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താല്‍ പോലെ വിജനമായ ദിനങ്ങളായിരുന്നു. രോഗികളെ കൊണ്ട് വീര്‍പ്പ്മുട്ടുന്ന താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും ആളുകള്‍ എത്താതെയായി. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഏറെ സജിവമാകുന്ന സ്‌കൂള്‍ വിപണിക്കായി പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം ഒരുങ്ങി നില്‍ക്കുന്നതിനിടയിലാണ് നിപ്പായെന്ന പേരില്‍ വലിയൊരു വിപത്ത് പേരാമ്പ്രയെത്തേടിയെത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് എല്ലാ മേഖലയിലും ഉണ്ടായിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും ബസ് ഓട്ടോ ടാക്‌സി സര്‍വ്വീസുകളും മറ്റ് സര്‍വ്വീസുകളും ആളുകളില്ലാതെ നിലയ്ക്കുന്ന അവസ്ഥയിലായി. പത്തു ദിവസമായി നിശ്ചലമായ പട്ടണത്തിലേക്ക് പതുക്കെപതുക്കെ അല്പം ഭയത്തോടെയാണെങ്കിലും ജനങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നിപ്പാ രണ്ടാം ഘട്ടത്തിലേക്ക് എന്ന വാര്‍ത്ത പരക്കുകയും ചെയ്തതോടെ ജനങ്ങള്‍ വീണ്ടും ഭീതിയുടെ നിഴലിലായി. മുമ്പത്തെക്കാളും ആളൊഴിഞ്ഞ അവസ്ഥയിലേക്ക് പട്ടണം തള്ളപ്പെട്ടു.
ഞായറാഴ്ചയും തിങ്കളാഴ്ചയും പേരാമ്പ്ര അതിന്റെ ഏറ്റവും മോശമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തെങ്കിലും ചൊവ്വാഴ്ചയോടെ പേരാമ്പ്ര അതിന്റെ പഴയ പ്രതാപത്തിലേക്ക് സകകുടഞ്ഞെഴുന്നേല്‍ക്കുന്നതിന്റെ സൂചനകള്‍ നല്‍കി അങ്ങാടി സജീവമായി തുടങ്ങി. വ്യാപാരസ്ഥാപനങ്ങളില്‍ ആളുകള്‍ എത്തിതുടങ്ങിയതോടെ പഴയ അവസ്ഥ കൈവന്ന പ്രതീതിയായിരുന്നു എവിടെയും.
Recommended Video
റോഡുകളില്‍ കാല്‍നടയാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ആളൊഴിഞ്ഞ പേരാമ്പ്ര മാര്‍ക്കറ്റും പരിസരവും തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ബസ്സുകളില്‍ തായ്രക്കാര്‍ കുറവു തന്നെ ആളുകളെത്തുന്നത് അധികവും ഇരുചക്രവാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമാണ്. അടുത്ത ദിവങ്ങളോടെ ഇതും പരിഹരിക്കപ്പെടുമെന്ന് വിശ്വാസത്തിലാണ് ബസ്സ് ഉടമകളും തൊളിലാളികളും.