പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസ് അക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ലീഗ് നേതാക്കൾ എസ്പിയെ കണ്ടു
മലപ്പുറം: പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് ആക്രമിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് നേതാക്കളും എംഎല്‍എമാരും ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയെ കണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി യുഎ ലത്തീഫ് എന്നിവരോടൊപ്പം എംഎല്‍എമാരയ പികെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി ഉബൈദുല്ല, അഡ്വ എം ഉമ്മര്‍, പി അബ്ദുല്‍ ഹമീദ്, ടിവി ഇബ്രാഹിം, കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എകെ മുസ്തഫ ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുസലാം എന്നിവര്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ എത്തി നേരിട്ട് ആവശ്യപ്പെട്ടത്.
മുസ്ലിംലീഗ് നേതാക്കളും എം.എല്‍.എമാരും മലപ്പുറം ജില്ലാ പോലീസ് മേധാവിയെ കാണാനെത്തുന്നു.
യാതൊരു പ്രകോപനവുമില്ലാതെ അടച്ചിട്ട മുസ്‌ലിംലീഗ് ഓഫീസ് പൂട്ട് തകര്‍ത്താണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണം. അക്രമം നടക്കുമ്പോള്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ പൊലീസ് കാണിച്ച വിമുഖതയില്‍ എംഎല്‍എമാര്‍ എസ്പിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്ത് കേസില്‍ കുടുക്കാനുള്ള പൊലീസിന്റെ നീക്കം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഓഫീസ് ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരെ കേസെടുക്കില്ലെന്നും എസ്പി ഉറപ്പ് നല്‍കിയതായി ചര്‍ച്ചക്ക് ശേഷം നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുസ്‌ലിംലീഗ് ഓഫീസ് അക്രമം
വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന ചിന്ത വിടുവായത്തം.. സിപിഎമ്മിനെതിരെ കാനം രാജേന്ദ്രൻ