ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ മുറിവുണ്ടാകുമോ? പെരിയ കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് ഹൈക്കോടതി. ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ എങ്ങനെയാണ് മുറിവുണ്ടാകുന്നതെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് സിബിഐയ്ക്ക് വിട്ടത് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. കേസ് ഡയറി ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കാമെന്നും വ്യക്തമാക്കി.
കേസ് ഡയറി സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ പറഞ്ഞത് കൊണ്ട് മാത്രം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.അപ്പീല്‍ വേഗം പൂര്‍ത്തിയാക്കണമെന്നും ശരിയായ അന്വേഷണം നടത്തിയോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കേസ് ഏറ്റെടുത്തെന്ന് സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.
പെരിയ കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. ഫലപ്രദമായ അന്വേഷണമല്ല നടന്നതെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പോലീസിന്‍റെ കുറ്റപത്രം കോടതി റദ്ദ് ചെയ്യുകയായിരുന്നു. കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും കോടതി വിലയിരുത്തിയിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വിചാരണ നടന്നാല്‍ നിലവിലെ പ്രതികള്‍ കേസില്‍ നിന്ന് എളുപ്പം ഊരിപ്പോകുമെന്നും കോടതി വിലയിരുത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന സെപ്തംബര്‍ മുപ്പതിലെ സിംഗില്‍ ബെഞ്ചിന്‍റെ ഇത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ ദില്ലിയില്‍ നിന്ന് അഭിഭാഷകനെയെത്തിച്ച സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാറാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷം രൂപയാണ് ഫീസ്. ഇത് അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി വന്‍തോതില്‍ പണം ചെലവിടുന്ന മുഖ്യമന്ത്രി നാണം കെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല പറഞ്ഞു.
ബാഗ്ദാദിയുടെ അടിവസ്ത്രം കൈക്കലാക്കി ഡിഎന്‍എ പരിശോധന; ട്രംപിനെ തള്ളി കുര്‍ദുകള്‍!!
'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്
ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തില്‍ സജീവമാക്കാന്‍ ഹൈക്കമാന്‍ഡ്; എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിയും