പെരിയ കേസ്: നികുതിപ്പണം ധൂർത്തടിച്ചു, സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി ഇടതു സര്‍ക്കാരിനും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മുകാരായ കൊലയാളികളെ സി.ബി.ഐയില്‍ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല. കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവില്‍ നിന്ന് ചിലവാക്കിയത്.
യൂത്ത് കോണ്‍ഗ്രിസിന്റെ ചുറുചുറുക്കുള്ള പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും അതിക്രൂരമായാണ് സി.പി.എം കൊലയാളികള്‍ വെട്ടിക്കൊന്നത്. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതോടെയാണ് രണ്ട് ചെറുപ്പക്കാരുടെയും കുടുംബാംഗങ്ങള്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിലെത്തിയത്.
സി.ബി.ഐ ഈ കേസ് അന്വേഷിച്ചാല്‍ കൊലയാളികള്‍ക്കൊപ്പം ഈ അരും കൊലപാതകത്തിന്റെ ആസൂത്രകരായ നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് പൊതു ഖജനാവ് ധൂര്‍ത്തടിച്ച് സുപ്രീം കോടതി വരെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നെറി കെട്ട ആ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. എത്രയൊക്കെ മൂടി വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് തെളിവാണ് ഈ വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളുകയാണ് ചെയ്തത്. കാസര്‍കോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് കൊണ്ടുളള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി വിധി ശരിവെച്ച് കൊണ്ട് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുളള ബെഞ്ച് ഉത്തരവിറക്കിയത്.
പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി, സിബിഐ തന്നെ അന്വേഷിക്കും
Recommended Video