'നാണമില്ലേ പിണറായി വിജയന്?, എതിർസ്വരങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സിപിഎമ്മിനേറ്റ തിരിച്ചടി'
തിരുവനന്തപുരം; പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്റെ അപ്പീൽ തള്ളിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ നികുതി പണത്തിൽ നിന്നും നിങ്ങൾ മുടക്കിയ കോടികൾ കൊണ്ട് കൃപേഷിന്റെയും, ശരത് ലാലിന്റെയും അമ്മമാരുടെ കണ്ണീരിന്റെ നേരിനെ തോൽപ്പിക്കാൻ സാധിക്കില്ല എന്ന് പിണറായി വിജയന് ഇപ്പോഴെങ്കിലും ബോധ്യമായിട്ടുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. വിയോജിപ്പിന്റെ സ്വരങ്ങളെ എക്കാലവും ആയുധം കൊണ്ട് നേരിട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണ് പെരിയ കേസിലെ കോടതി വിധിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ജനങ്ങളുടെ നികുതി പണത്തിൽ നിന്നും നിങ്ങൾ മുടക്കിയ കോടികൾ കൊണ്ട് കൃപേഷിന്റെയും, ശരത് ലാലിന്റെയും അമ്മമാരുടെ കണ്ണീരിന്റെ നേരിനെ തോൽപ്പിക്കാൻ സാധിക്കില്ല എന്ന് പിണറായി വിജയന് ഇപ്പോഴെങ്കിലും ബോധ്യമായിരിക്കും എന്ന് വിശ്വസിക്കുന്നു.
25 വയസ്സു പോലും തികഞ്ഞിട്ടില്ലാത്ത കൃപേഷിനെയും, ശരത് ലാലിനെയും പട്ടാപ്പകൽ വെട്ടിക്കൊന്ന പ്രതികളെ സംരക്ഷിക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച ഒരു മുഖ്യമന്ത്രി ഈ നാടിനു തന്നെ അപമാനമാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളാൻ ഉപയോഗിച്ചവരെ സംരക്ഷിക്കുന്നത് പണ്ട് തൊട്ടേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശീലമാണ്.
Recommended Video
എന്നാൽ ഈ കേസിൽ പാർട്ടിയുടെ ഈ ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതായി കാണാം. പ്രതികളെ സംരക്ഷിക്കാനുള്ള കേരള പോലീസിന്റെ അതിവ്യഗ്രത മനസ്സിലാക്കിയ കോടതി ആദ്യം തന്നെ CBI അന്വേഷണത്തിന് ഉത്തരവിട്ടതാണ്. എന്നാൽ ലക്ഷങ്ങൾ ചിലവഴിച്ചു വിധിയ്ക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അപ്പീൽ ഉൾപ്പെടെ സുപ്രീം കോടതി അഭിഭാഷകനായി ചിലവഴിച്ച പണം 88 ലക്ഷം രൂപയാണ്.
സത്യസന്ധമായ ഒരു അന്വേഷണം ഒടുവിൽ എത്തിച്ചേരുന്നത് തങ്ങളുടെ നേതാക്കളിലേക്കായിരിക്കും എന്ന ബോധ്യമാണ് CBI അന്വേഷണത്തെ എന്ത് വിലകൊടുത്തും ചെറുക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ പിന്നിൽ എന്ന് വ്യക്തമാണ്. വിയോജിപ്പിന്റെ സ്വരങ്ങളെ എക്കാലവും ആയുധം കൊണ്ട് നേരിട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണ് പെരിയ കേസിലെ കോടതി വിധി.
കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയെ ആഴത്തിൽ ആസ്വസ്ഥമാക്കിയ ഈ വിഷയത്തിൽ സത്യസന്ധവും, സുതാര്യവുമായ അന്വേഷണത്തിലൂടെ കൃപേഷിനും, ശരത് ലാലിനും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കാൻ CBI അന്വേഷണം സഹായിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.