ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു! ഇരട്ടക്കൊലയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Recommended Video
കാസര്‍കോഡ്: ശബരിമല വിഷയത്തോടെ തന്നെ പ്രതിരോധത്തിലായ സിപിഎമ്മിനേയും ഇടത് സര്‍ക്കാരിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകം. കൊലപാതകത്തെ സിപിഎം തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പല തരം ന്യായീകരണങ്ങള്‍ ചമയ്ക്കുന്നുണ്ട്.
അതിനിടെ പെരിയ ഇരട്ടക്കൊലപാതകത്തില്‍ ശക്തമായ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രതിഷേധം ഭയന്ന് സന്ദര്‍ശനം റദ്ദാക്കി.
ഹീനമായ കൊലപാതകം
പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഹീനമായ ഒന്നാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് പറഞ്ഞു. തെറ്റായ ഒന്നിനേയും പാര്‍ട്ടി ഏറ്റെടുക്കുന്നില്ല. ഈ കൊലപാതകം ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തല കുനിക്കുന്നു
നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും അവഹേളിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് അവരാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അങ്ങനെയൊന്നും തകരില്ല
മാധ്യമങ്ങള്‍ക്ക് എതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. ഒരു അവസരം ലഭിച്ചപ്പോള്‍ ഇപ്പോള്‍ ശരിയാക്കിത്തരാം എന്ന് കരുതുന്നവരോട് പറയാന്‍ ഒന്ന് മാത്രമേ ഉളളൂ.. ഈ പ്രസ്ഥാനം ഇതുകൊണ്ടൊന്നും തകരുന്നതല്ല. ഇവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ അല്ല ഈ പ്രസ്ഥാനം.
കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടി
പെരിയയിലെ കൊലപാതകത്തിന് ശേഷം നടന്ന പല കാര്യങ്ങളുമുണ്ട്. കോണ്‍ഗ്രസ് ഗുണ്ടകള്‍ അക്രമത്തിന് ലൈസന്‍സ് ലഭിച്ചത് പോലെ അഴിഞ്ഞാടി. എന്നാല്‍ ആരും ഇതിനെ തള്ളിപ്പറഞ്ഞതായോ പ്രതികരിച്ചതായോ കണ്ടില്ല. അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വീട് സന്ദർശിക്കാൻ താൽപര്യം
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ നേരത്തെ മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം സിപിഎം നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കും എന്ന് പറയാനാവില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയത്.
സന്ദർശനം ഒഴിവാക്കി
ഇതോടെ മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കി. മുഖ്യമന്ത്രി വീട്ടിലെത്തണം എന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സന്ദര്‍ശനം ഒഴിവാക്കിയത് വേദനാജനകമാണ് എന്ന് കൃഷ്ണന്‍ പ്രതികരിച്ചു. അതിനിടെ കാസര്‍ഗോഡ് പൊയ്‌നാച്ചിയില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.