കൊലക്കേസിൽ പ്രതിയായ ഒരുത്തൻ മുഖ്യമന്ത്രിക്കസേരയിൽ, പിണറായിയെ കടന്നാക്രമിച്ച് വിടി ബൽറാം!
പാലക്കാട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കടന്നാക്രമിച്ച് വിടി ബല്‍റാം എംഎല്‍എ. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് കൊലക്കേസ് പ്രതിയാണ് എന്ന് ബല്‍റാം തുറന്നടിച്ചു. വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ബല്‍റാം ആഞ്ഞടിച്ചത്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലയായ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലക്കേസില്‍ പ്രതിയാണ് പിണറായിയെന്ന് ബല്‍റാം തുറന്നടിച്ചു.
വാടിക്കല്‍ രാമകൃഷ്ണന് എന്ന തയ്യല്‍ തൊഴിലാളിയെ മഴു കൊണ്ട് തലയ്ക്ക് വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഒരുത്തന് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമെന്ന് ബല്‍റാം പറഞ്ഞു.. പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.
പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഷുഹൈബിന്റെ വീട് സന്ദര്‍ശിക്കുന്നില്ല എന്നും ബല്‍റാം ചോദിച്ചു. പിണറായിയുടെ സ്വന്തം ജില്ലയില്‍ വെച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഇതുവരെയും അവിടെ വരെ പോകാന്‍ എന്തുകൊണ്ടാണ് പിണറായിക്ക് തോന്നാത്തത് എന്നും ബല്‍റാം ചോദിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. കേരള പോലീസില്‍ നമുക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കൊന്നവരേയും കൊല്ലിച്ചവരേയും ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. സ്വന്തം അനുഭവത്തില്‍ നിന്നും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകണമെന്നും വിടി ബല്‍റാം പറഞ്ഞു.