പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ല, പീതാംബരന്റെ കുടുംബത്തിന് രഹസ്യവാഗ്ദാനം!
Recommended Video
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രദേശിക നേതാവ് അടക്കം അറസ്റ്റിലായതോടെ സിപിഎം വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ എ പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നതും സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നു.
പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ല എന്നാണ് കുടുംബം പറയുന്നത്. അതേസമയം ഇതിനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്ത് വരികയുമുണ്ടായി. ഒരു വശത്ത് പരസ്യമായി തള്ളിപ്പറയുമ്പോഴും മറുവശത്ത് പീതാംബരന്റെ കുടുംബത്തിന് സിപിഎം രഹസ്യവാഗ്ദാനങ്ങള്‍ നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അറസ്റ്റിലാകും മുൻപേ പുറത്ത്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് സിപിഎം നിലപാട്. പ്രതികളെ ഒരു കാരണവശാലും സംരക്ഷിക്കില്ല എന്ന് പറഞ്ഞ സിപിഎം പീതാംബരന്‍ അറസ്റ്റിലാകുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
പാർട്ടിക്കെതിരെ കുടുംബം
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പീതാംബരന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം കേസ് ഉന്നതരിലേക്ക് എത്താതിരിക്കാനുളള തന്ത്രമാണോ ഇതെന്നാണ് സംശയിക്കപ്പെടുന്നത്. അതിനിടെയാണ് പാര്‍ട്ടിയെ കുറ്റപ്പെടുത്തി പീതാംബരന്റെ കുടുംബം രംഗത്ത് വന്നത്.
കൊല പാർട്ടിയുടെ അറിവോടെ
പീതാംബരന്റെ സ്വന്തം നിലയ്ക്ക് കൊലപാതകം ചെയ്യില്ലെന്നും കൊല ചെയ്തുവെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെ ആയിരിക്കും എന്നുമാണ് ഭാര്യ മഞ്ജുവും മകള്‍ ദേവികയും പ്രതികരിച്ചത്. കൊല്ലപ്പെട്ട യുവാക്കള്‍ കമ്പിപ്പാര കൊണ്ട് തല്ലി പീതാംബരന്റെ കൈ ഒടിച്ചിരുന്നു.
ആരോപണം തള്ളി കോടിയേരി
പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാന്‍ സാധിക്കാത്ത പീതാംബരന്‍ കൊല നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും കുടുംബം പറയുന്നു. മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ പീതാംബരന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ കോടിയേരി തള്ളിക്കളഞ്ഞു.
പിന്നാലെ രഹസ്യവാഗ്ദാനം
അതിന് പിന്നാലെയാണ് സിപിഎം പീതാംബരന്റെ കുടുംബത്തിന് രഹസ്യവാഗ്ദാനവുമായി രംഗത്ത് എത്തിയത്. കുടുംബം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം മുന്‍ എംഎല്‍എ അടക്കമുളളവരാണ് പീതാംബരന്റെ വീട്ടിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനിയൊന്നും പറയാനില്ല
പണവും നിയമസഹായവും അടക്കമുളളവയാണ് പീതാംബരന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേതാക്കളുടെ വരവിന് ശേഷം നടത്തിയ പ്രതികരണത്തില്‍ വീട്ടുകാര്‍ പറഞ്ഞത്, തങ്ങള്‍ക്ക് ഇനിയൊന്നും പറയാനില്ല എന്നായിരുന്നു. ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞതെന്നും വീട്ടുകാര്‍ വ്യക്തമാക്കി.
നേതാക്കൾ വീട്ടിലെത്തി
പാര്‍ട്ടിക്ക് കൊലപാതകത്തില്‍ ബന്ധമില്ലെന്നും മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കരുത് എന്ന് നേതാക്കള്‍ വിലക്കിയിട്ടുണ്ട് എന്നും ഇവര്‍ തുറന്ന് പറഞ്ഞു. അതിനൊപ്പമാണ് നേതാക്കള്‍ പണമടക്കമുളള വാഗ്ദാനം നല്‍കിയിട്ടുണ്ട് എന്നും പീതാംബരന്റെ കുടുംബം വെളിപ്പെടുത്തിയത്.
പാർട്ടി കൈവിടില്ല
പാര്‍ട്ടി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട കാര്യമില്ലെന്നും സിപിഎം നേതാക്കള്‍ വാക്ക് നല്‍കി. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ല എന്നും നേതാക്കള്‍ ഉറപ്പ് നല്‍കിയതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ക്ക് പണം നല്‍കാനും നേതാക്കള്‍ ശ്രമിക്കുകയുണ്ടായി.
അമ്മയുടെ മറുപടി
എന്നാല്‍ പണം വാങ്ങാന്‍ പീതാംബരന്റെ കുടുംബം തയ്യാറായില്ല. എന്റെ മകന്റെ ജീവിതം നശിച്ച ശേഷം ഇനി എനിക്ക് പണം വേണ്ട എന്നാണ് സിപിഎം നേതാക്കളോട് പീതാംബരന്റെ അമ്മ എ തമ്പായി പ്രതികരിച്ചത്. കൊല നടത്തിയത് മറ്റാരൊക്കെയോ ആണെന്നും പാര്‍ട്ടിക്ക് വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്.